തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ സംഘർഷം; സംഘനൃത്ത വിധി നിർണയത്തിൽ അപാകതയെന്ന് ആരോപണം; പ്രതിഷേധം ശക്തമായതോടെ മുറിയിൽ കയറി വാതിലടച്ച് ജഡ്‌ജസ്; ഒടുവിൽ പൊലീസ് എത്തി പുറത്തിറക്കി

Update: 2024-11-29 05:35 GMT

തിരുവനന്തപുരം: തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ സംഘർഷം. സംഘനൃത്ത വിധി നിർണയത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു ജഡ്ജസുമാർക്കെതിരെ പ്രതിഷേധമുയർന്നത്. കുട്ടികളും അധ്യാപകരും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ പൊലീസ് എത്തിയാണ് മൂന്ന് മണിക്കൂറിന് ശേഷം ജഡ്ജിമാരെ മാറ്റിയത്. പെൺകുട്ടികളുടെ ഗ്രൂപ്പ് ഡാൻസിന്‍റെ വിധി നിർണയത്തിന് എതിരെയാണ് ശക്തമായ പ്രതിഷേധം ഉയർന്നത്.

ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. സംഘനൃത്തത്തിൽ വഴുതക്കാട് കാർമൽ സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം. ഇതിനെതിരെയാണ് പ്രതിഷേധവുമായി കോട്ടൺഹിൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളുമെത്തിയത്. പ്രതിഷേധം കനത്തതോടെ ജഡ്ജിമാർ ഓടി മുകളിലെ മുറിയിൽ കയറി വാതിലടച്ചു.

കുട്ടികളും അധ്യാപകരും മൂന്നു മണിക്കൂറോളം മുറിക്കു മുന്നിൽ കുത്തിയിരുന്ന് പ്രഷേധിച്ചു. പൊലീസ് എത്തിയാണ് ജഡ്ജിമാരെ മാറ്റിയത്. കുട്ടികളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഏറെ വൈകിയാണ് സംഘനൃത്തം ആരംഭിച്ചത് തന്നെ. വൈകുന്നേരം 5 മണിക്ക് നടക്കേണ്ടിയിരുന്ന സംഘനൃത്തം 10.30നാണ് ആരംഭിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ഫലം വന്നു.

മുൻകൂട്ടി നിശ്ചയിച്ച ഫലമെന്ന് പറഞ്ഞാണ് കോട്ടണ്‍ഹിൽ സ്കൂൾ പ്രതിഷേധിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും ജഡ്ജിമാരെ വളഞ്ഞുവച്ചു. തുടർന്ന് ജഡ്ജിമാർ അവിടെ നിന്ന് ഓടി മുറിക്കുള്ളിൽ കയറി വാതിലടച്ചു. കുട്ടികൾ പുറത്ത് പ്രതിഷേധം തുടർന്നു. രാവിലെ ആറ് മണിയോടെയാണ് പൊലീസ് എത്തി ജഡ്ജസുമാരെ പുറത്തേക്ക് കൊണ്ടുപോയത്.

Tags:    

Similar News