ഇടുക്കിയില്‍ എടിഎം തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവം; ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേര്‍ അറസ്റ്റില്‍

ഇടുക്കിയില്‍ എടിഎം തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവം; രണ്ടു പേര്‍ അറസ്റ്റില്‍

Update: 2024-10-17 01:23 GMT

ഇടുക്കി: നെടുംകണ്ടത്തിനു സമീപം പാറത്തോട്ടില്‍ എടിഎം തകര്‍ത്ത് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേര്‍ അറസ്റ്റില്‍. മധ്യപ്രദേശ് മണ്ഡല സ്വദേശികളായ രാംസായി, ദരുണ്‍ സായി എന്നിവരെയാണ് ഉടുമ്പന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഏലക്കാത്തോട്ടത്തിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്

തിങ്കളാഴ്ച രാത്രിയിലാണ് സ്വകാര്യ കമ്പനിയുടെ എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം നടന്നത്. രാത്രിയില്‍ കൗണ്ടറില്‍ എത്തിയ രാം സായിയും ദരുണ്‍ സായിയും ആദ്യം എടിഎമ്മില്‍ നിന്ന് പണം എടുത്ത് മടങ്ങി. കറണ്ട് ഇല്ലാത്തതിനാല്‍ ഇരുവരും പുറത്ത് ഇറങ്ങിയ ശേഷം മുഖം മറച്ചു തിരികെ എത്തി എടിഎം തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ എടിഎം പൂര്‍ണ്ണമായും തകര്‍ത്ത് പണം എടുക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. ഇതോടെ ഇരുവരും സ്ഥലം വിട്ടു.

സംഭവ സ്ഥലത്തെത്തിയ പോലിസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. അന്വേഷണം ഈ മേഖലയിലെ ഏലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളിലേക്ക് നീണ്ടു രാം സായിയെ പാറത്തോട്ടിലെ ഏലക്കാ സ്റ്റോറില്‍ നിന്നും ദരുണ്‍ സായി ഉടുമ്പന്‍ചോല ചെമ്മണ്ണാറിലെ ഏലത്തോട്ടത്തില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മോഷണ ശ്രമത്തിന് ശേഷം പ്രതികളിലൊരാള്‍ നാട് വിടാന്‍ ശ്രമിയ്ക്കുന്നതിനിടെ ആയിരുന്നു അറസ്റ്റ്.

കട്ടപ്പന എ എസ് പി യുടെ നേതൃത്വത്തില്‍ ഉടുമ്പന്‍ചോല പൊലീസ് മൂന്ന് ടീമുകളായി തിരിഞ്ഞ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. രാം സായി വര്‍ഷങ്ങളായി പാറത്തോട്ടിലെ ഏലക്ക സ്റ്റോറിലാണ് ജോലി ചെയ്യുന്നത്. മൂന്ന് ആഴ്ച മുമ്പാണ് ദരുണ്‍ ജോലിക്കായി ചെമ്മണ്ണാറില്‍ എത്തിയത്. മധ്യപ്രദേശില്‍ ഇരുവരും അയല്‍ വാസികളാണ്. ദരുണ്‍ സായി മധ്യപ്രാദേശില്‍ മോഷണ കേസില്‍ പ്രതിയാണ്. തിങ്കളാഴ്ച രാത്രിയില്‍ പറത്തോട്ടിലെ ജോലി സ്ഥലത്ത് ഒത്തുചേര്‍ന്ന ഇരുവരും എടിഎം കവര്‍ച്ച ചെയ്യാന്‍ പദ്ധതി ഒരുക്കുകയായിരുന്നു. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.

Tags:    

Similar News