'നിലമ്പൂരില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല; തന്റെ പ്രസ്താവന വളച്ചൊടിച്ചു'; പ്രതിഷേധത്തില്‍ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചത്; മലക്കം മറിഞ്ഞ് വനംമന്ത്രി എ കെ ശശീന്ദ്രന്റെ മലക്കം മറിച്ചില്‍; അനന്തുവിന്റെ മരണം രാഷ്ട്രീയവത്കരിക്കരുതെന്ന് നിലമ്പൂരിലെ ഇടതു സ്ഥാനാര്‍ഥി എം സ്വരാജും

നിലമ്പൂരില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല

Update: 2025-06-09 05:57 GMT

കോഴിക്കോട്: നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണത്തില്‍ മലക്കം മറിഞ്ഞ് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. വിദ്യാര്‍ഥിയുടെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

'മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല. അതിനുശേഷം ഉള്ള പ്രതിഷേധങ്ങളില്‍ ഗൂഢാലോചനയുണ്ടെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തുന്നത് സാധാരണമാണ്. വനംമന്ത്രിയെയും വകുപ്പിനെയും വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ അതിന് കൂട്ടു നില്‍ക്കുന്നു..'മന്ത്രി പറഞ്ഞു.

അതേസമയം വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും പറഞ്ഞു. ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ചുനില്‍ക്കുകയാണ് വേണ്ടതെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതിന് കഴിയുമെന്നും എം സ്വരാജ് പറഞ്ഞു. എല്‍ഡിഎഫ് ഭരിക്കുമ്പോഴും യുഡിഎഫ് ഭരിക്കുമ്പോഴും ഇത്തരം പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും അന്ന് ഇതാരും രാഷ്ട്രീയവത്കരിച്ചിരുന്നില്ലെന്നും സ്വരാജ് പറഞ്ഞു. രാഷ്ട്രീയവത്കരിക്കാനുളള നീക്കം നടന്നത് നിലമ്പൂരിന് പുറത്തുളള ചില നേതാക്കന്മാരുടെ നേതൃത്വത്തിലാണ്. അവരാണ് ആശുപത്രിയിലേക്കുളള വഴി തടഞ്ഞത്. വൈകിയാണെങ്കിലും അവര്‍ക്കത് ബോധ്യമായിട്ടുണ്ടാവുമെന്നും ഇനി അവര്‍ അത് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം സ്വരാജ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'പ്രതിഷേധത്തെ തളളിപ്പറയുന്നില്ല. എന്നാല്‍ അനന്തു കൊല്ലപ്പെട്ടയുടന്‍ തന്നെ നിലമ്പൂരിലുണ്ടായ പ്രതിഷേധത്തോട് വിയോജിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ആശുപത്രിയിലേക്കുളള വഴിയാണ് തടഞ്ഞത്. ആ സമയത്ത് അത്യാസന്ന നിലയിലുളള ഒരു രോഗി വന്നാല്‍ എന്തായിരിക്കും സംഭവിക്കുക? വീണ്ടുവിചാരമില്ലാതെ ആരെങ്കിലും അങ്ങനെ ചെയ്താല്‍ നേതാക്കള്‍ ഇടപെട്ട് പരിഹരിക്കേണ്ടതാണ് ആ വിഷയം. അതാണ് ഞങ്ങള്‍ ചൂണ്ടിക്കാട്ടിയത്. അതല്ലാതെ എന്ത് പ്രതിഷേധത്തിനും ആര്‍ക്കും അവകാശമുണ്ട്. രണ്ടുമാസം മുന്‍പ് പുത്തരിപ്പാടത്തും സമാനമായ രീതിയില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പുത്തന്‍വീട്ടില്‍ രാമകൃഷ്ണന്‍ എന്ന കുഞ്ഞുകുട്ടനാണ് മരിച്ചത്.

ഒരു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. സഹപ്രവര്‍ത്തകന്‍ മരണപ്പെടുമ്പോഴെങ്കിലും കൂടെയുളളവര്‍ക്കും ദുഖവും രോഷവുമൊക്കെ ഉണ്ടാകും. അന്ന് പക്ഷെ ആരും വഴി തടഞ്ഞിട്ടില്ല. അന്ന് മരണപ്പെട്ടയാളുടെ വീട് സന്ദര്‍ശിക്കാന്‍ പോലും അറിയപ്പെടുന്ന ഒരു നേതാവും പോയിട്ടില്ല എന്നാണ് കേട്ടത്. കാരണം അന്ന് ഉപതെരഞ്ഞെടുപ്പുണ്ടായിരുന്നില്ല. ഇന്ന് ഉപതെരഞ്ഞെടുപ്പുണ്ട്. അതുകൊണ്ട് വഴിതടഞ്ഞു.'-എം സ്വരാജ് പറഞ്ഞു. അവിടെ പന്നിയെ വെടിവയ്ക്കാന്‍ ലൈസന്‍സുളള, അതിന് നിയോഗിക്കപ്പെട്ട ആളുകളുണ്ടെന്നും അവര്‍ പ്രതിഫലം ലഭിക്കാത്തതിനാല്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ലെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, അനന്തുവിന്റെ മരണത്തില്‍ രാഷ്ട്രീയ വാക്‌പോര് തെരുവിലേക്ക് നീളുകയാണ്. അനന്ദുവിന്റെ മരണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് യുഡിഎഫ്. വഴിക്കടവിലെ കെഎസ്ഇബി ഓഫീസിലേക്ക് ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. പഞ്ചായത്തിന്റെ അനാസ്ഥയാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് വഴിയൊരുക്കിയത് എന്നാണ് ആരോപണം. നേരത്തെയും ഈ പ്രദേശത്ത് പന്നിക്കെണിയില്‍ കുടുങ്ങി ഒരാള്‍ക്ക് പരിക്കേറ്റെങ്കിലും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്.

Tags:    

Similar News