മോശമായി പെരുമാറിയ പ്രൊഡക്ഷന്‍ മാനേജറുടെ കരണത്തടിച്ചു; ദുരനുഭവമുണ്ടായി; മോഹന്‍ലാലും സുരേഷ് ഗോപിയും ഒഴിഞ്ഞുമാറുന്നതെന്തിനെന്ന് നടി കസ്തൂരി

മോഹന്‍ലാലും സുരേഷ് ഗോപിയും ഒഴിഞ്ഞുമാറുന്നതെന്തിനെന്ന് നടി കസ്തൂരി

Update: 2024-09-01 07:35 GMT

ചെന്നൈ: മലയാള സിനിമയില്‍ മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷന്‍ മാനേജറുമാണ് മോശമായി പെരുമാറിയതെന്നും നടി വെളിപ്പെടുത്തി. എന്നാല്‍ രണ്ടുപേരുടെയും പേരുകള്‍ നടി പറഞ്ഞില്ല. മോശമായി പെരുമാറിയ പ്രാഡക്ഷന്‍ മാനേജറുടെ കരണത്തടിക്കുകയും ചെയ്തു. അവരുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന് കണ്ടപ്പോഴാണ് മോശമായി പെരുമാറിയതെന്നും കസ്തൂരി പറഞ്ഞു. അനിയന്‍ ബാവ ചേട്ടന്‍ ബാവ, പഞ്ചപാണ്ഡവര്‍, രഥോല്‍സവം, മംഗല്യപ്പല്ലക്ക് തുടങ്ങി നിരവധി മലയാള സിനിമകളില്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് കസ്തൂരി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മോഹന്‍ ലാലും സുരേഷ് ഗോപിയും ഒഴിഞ്ഞുമാറുന്നത് എന്തിനാണെന്നും കസ്തൂരി ചോദിച്ചു. സുരേഷ് ഗോപി ചോദ്യങ്ങളോട് ദേഷ്യപ്പെടുന്നതിന് പകരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നടന്‍ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കുകയാണ് നല്ലതെന്നും അവര്‍ പറഞ്ഞു.

''മോഹന്‍ലാലിനു എന്തുകൊണ്ട് ഉത്തരമില്ല. എന്റെ സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നില്ലെന്ന് പറയാന്‍ മോഹന്‍ലാല്‍ തയാറാകാത്തത് എന്തുകൊണ്ടാണ് ? അമ്മയില്‍ നിന്നും രാജിവച്ച് എല്ലാവരും ഒളിച്ചോടിയത് എന്തിനാണ് ? സുരേഷ് ഗോപിക്ക് കേരളത്തിലെ വോട്ടര്‍മാരോട് ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ ജനങ്ങളോട് തുറന്നു സംസാരിക്കണം. ഒളിച്ചുവയ്ക്കാന്‍ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത്.'' കസ്തൂരി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഗോസിപ്പല്ല, ഔദ്യോഗിക റിപ്പോര്‍ട്ടാണ്. അനിയന്‍ ബാവ ചേട്ടന്‍ ബാവ, രഥോത്സവം ഉള്‍പ്പെടെ നല്ല സിനിമകള്‍ ഞാന്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഞാന്‍ മലയാളത്തില്‍ അവസാനം ചെയ്ത സിനിമയില്‍ നിന്നും ദുരനുഭവം നേരിട്ടു. നല്ല സാമ്പത്തികം ഇല്ലായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പലപ്പോഴും ദേഷ്യപ്പെട്ടു. രണ്ട് ദിവസത്തിനു ശേഷം ഷൂട്ടിങ് സെറ്റില്‍ നിന്നും താന്‍ പോയെന്നും കസ്തൂരി പറയുന്നു. മോശം മനുഷ്യര്‍ എല്ലായിടത്തുമുണ്ട്. തനിക്കും ഒരുപാട് ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നുകരുതി എല്ലാവരും മോശക്കാരല്ലെന്നും കസ്തൂരി അഭിപ്രായപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ നിരവധി പേരാണ് സിനിമ മേഖലയില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറയുന്നത്.

Tags:    

Similar News