എല്ലാ ആരോപണങ്ങളും നീളുന്നത് പൈലറ്റിലേക്ക്; ഫ്യുവല്‍ സ്വിച്ച് ഓഫാക്കി മനഃപൂര്‍വം അപകടം ഉണ്ടാക്കിയതെന്ന് നിഗമനത്തിനു കൂടുതല്‍ അംഗീകാരം; എയര്‍ ഇന്ത്യ പ്രാഥമിക അപകട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് പൈലറ്റിന്റെ ആത്മഹത്യ സാധ്യതയിലേക്ക് തന്നെ
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നടന്ന വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ നിരവധി സംശയങ്ങളാണ് ഉയരുന്നത്. പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മേഘാനി നഗറിലെ കെട്ടിട സമുച്ചയത്തിനു മുകളില്‍ ഇടിച്ചു വിമാനം തകര്‍ന്നപ്പോള്‍ 260 ജീവനുകളായിരുന്നു പൊലിഞ്ഞത്. വിമാനം പറത്തുന്നതില്‍ 8,200 മണിക്കൂറുകളിലേറെ പ്രവൃത്തി പരിചയമുള്ള ക്യാപ്റ്റന്‍ സുമീത് സബര്‍വാളായിരുന്നു കോക്ക്പിറ്റില്‍ എന്നത് പിഴവുകള്‍ക്കുള്ള സാധ്യത കുറയ്ക്കുകയാണെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വിച്ച് ലോക്കിംഗ് ഫീച്ചര്‍ എന്നത്, അവയുടെ പൊസിഷന്‍ മാറ്റുന്നതിനായി പൈലറ്റുമാര്‍ മുകളിലേക്ക് ഉയര്‍ത്തേണ്ട ഒരു സംവിധാനമാണെന്നും അബദ്ധത്തില്‍ ഓഫ് ആകപ്പെടാന്‍ അത് ഒരു പ്രസ്സ് ബട്ടനല്ലെന്നും ഡെയ്ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡിംഗില്‍ നിന്നും ലഭിച്ച ഒരു സംഭാഷണ ശകലത്തില്‍ പൈലറ്റുമാരില്‍ ഒരാള്‍, ഈ സ്വിച്ച് ഓഫ് ആക്കിയത് എന്തിനാണെന്ന് ചോദിക്കുന്നുണ്ട്. താനല്ല അത് ചെയ്തത് എന്ന് മറ്റേ പൈലറ്റ് മറുപടി നല്‍കുന്നുമുണ്ട്.
ഇവിടെയാണ്, പൈലറ്റ് എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന ചോദ്യം ഉയരുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എയര്‍ ഇന്ത്യാ വിമാനാപകടത്തിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തു വന്നതോടെ പാശ്ചാത്യ മാധ്യമങ്ങള്‍ നിരവധി സിദ്ധാന്തങ്ങളുമായി എത്തിയിരിക്കുകയാണ്. ആരെങ്കിലും ഓഫ് ചെയ്യാതെ, അബദ്ധത്തില്‍ സ്വിച്ച് ഓഫ് ആകുകയില്ല എന്നുള്ളപ്പോള്‍, പൈലറ്റ് എന്തിനായിരിക്കാം അത് ഓഫ് ചെയ്തത് എന്ന ചോദ്യമാണ് മിക്ക മാധ്യമങ്ങളും ഉയര്‍ത്തുന്നത്. മനപ്പൂര്‍വ്വമാണോ അതോ ഒരു പിഴവ് പറ്റിയതാണോ എന്നും അവര്‍ ചോദ്യമുയര്‍ത്തുന്നു.
ഓരൊ ഫ്‌ലൈറ്റിലും പൈലറ്റുമാര്‍ ഫ്യുവല്‍ സ്വിച്ച് കൃത്യ സമയത്ത് ഓണ്‍ ആക്കുകയും ഓഫ് ആക്കുകയും ചെയ്യും. എന്നാല്‍, ഇവിടെ ടേക്ക് ഓഫ് കഴിഞ്ഞ ഉടനെ, ലാന്‍ഡിംഗ് ഗിയര്‍ ഉയര്‍ത്തുന്നതിനു മുന്‍പ് തന്നെ ഫ്യുവല്‍ സ്വിച്ച് ഓഫ് ആക്കുക വഴി ഇന്ധനത്തിന്റെ ഒഴുക്ക് തടയുകയായിരുന്നു. കോ പൈലറ്റായിരുന്നു അപ്പോള്‍ വിമാനം പറത്തിയിരുന്നത്. ക്യാപ്റ്റന് നിരീക്ഷണ ചുമതല മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്വിച്ചുകള്‍ ഉടനടി ഓണ്‍ പൊസിഷനിലേക്ക് കോണ്ടു വന്നെങ്കിലും വിമാനത്തിന് ആവശ്യത്തിനുള്ള പവര്‍ നേടാനായില്ല. യാത്രയ്ക്ക് മുന്‍പായി രണ്ട് പൈലറ്റുമാര്‍ക്കും ആവശ്യത്തിന് വിശ്രമം ലഭിച്ചതായും, വിമാനത്തിനുള്ളില്‍ അപകടകരമായ വസ്തുക്കള്‍ ഇല്ലായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വിമാനത്തിന്റെ മൊത്തം ഭാരവും, ഇന്ധന ഗുണനിലവാരവുമൊക്കെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തന്നെയായിരുന്നു. കാലാവസ്ഥയും നല്ലതായിരുന്നു, പക്ഷി ശല്യം ഉണ്ടായിരുന്നുമില്ല. അതുകൊണ്ടുതന്നെ ഇത് മനപൂര്‍വ്വമായുള്ള ഒരു അപകടം വരുത്തിവയ്ക്കല്‍ ആയിരുന്നു എന്ന് സംശയിക്കാം എന്നാണ് ഇന്ത്യ വ്യോമയാന വിദഗ്ധനായ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥനെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓരോ ലിവറും മുകളിലേക്ക് വലിച്ചു വേണം അണ്‍ലോക്ക് ചെയ്യാന്‍. പിന്നീട് അവ സുരക്ഷിതമായി ഗാര്‍ഡുകള്‍ കൊണ്ട് പൂട്ടി വയ്ക്കും. വലിയ കുലുക്കങ്ങളില്‍ അത് താഴേക്ക് വരാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്.
ഇതെല്ലാം മനുഷ്യന്‍ ചെയ്യേണ്ട ജോലികളാണ്. ഓട്ടോമാറ്റിക് ആയി ചെയ്യാന്‍ ആവില്ല അതുകൊണ്ടു തന്നെ പവര്‍ പോയാലും ഇത് താഴേക്ക് വരില്ല എന്ന് ക്യാപ്റ്റന്‍ രംഗനാഥന്‍ പറയുന്നു. ആരും അറിയാതെ അതിന്റെ സ്ഥാനം തെറ്റാന്‍ ഒരു സാദ്ധ്യതയുമില്ലെന്ന് ചുരുക്കം. രണ്ട് സ്വിച്ചുകളും ഓഫ് പൊസിഷനിലേക്ക് പോയി എന്നത് ഉറപ്പിച്ചു പറയുന്നത് അതിനു പുറകില്‍ മനുഷ്യകരങ്ങള്‍ ഉണ്ട് എന്ന് തന്നെയാണെന്നും അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയില്‍ പറയുന്നു. എന്നാല്‍, കുറ്റം പൈലറ്റുമാരുടെ മേല്‍ ചുമത്താന്‍ ശ്രമിക്കുകയാണെന്നാണ് മരണമടഞ്ഞവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. അവര്‍ കുറ്റപ്പെടുത്തുന്നത് എയര്‍ ഇന്ത്യയേയും ഇന്ത്യന്‍ സര്‍ക്കാരിനെയുമാണ്.
അഹമ്മദാബാദില്‍ വിമാനം തകര്‍ന്നുവീണ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തി, പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടെങ്കിലും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ഇനിയും അവശേഷിക്കുന്നത്. വിമാനത്തിന്റെ എന്‍ജിനുകളിലേക്കുള്ള ഇന്ധന സ്വിച്ചുകള്‍ ഓഫായിരുന്നുവെന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ വിവിധ തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് വഴി തുറന്നിരുന്നു. മാനുഷിക ഇടപെടലിലൂടെ മാത്രമേ ഇന്ധന സ്വിച്ചുകളില്‍ മാറ്റം വരുത്താനാകൂ എന്ന വിദഗ്ധ അഭിപ്രായത്തിന് പിന്നാലെ പൈലറ്റുമാര്‍ക്കെതിരെയും വിവിധ ആരോപണങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. പൈലറ്റുമാരുടെ പിഴവ് എന്ന തരത്തില്‍ പ്രചരിക്കുന്ന വാദങ്ങളെ ഇന്ത്യയിലെ പൈലറ്റ് സംഘടനകള്‍ തള്ളി.
'പൈലറ്റിന്റെ ആത്മഹത്യ' എന്ന തരത്തിലുള്ള വാദങ്ങളെ ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐസിപിഎ) ഞായറാഴ്ച അപലപിച്ചിരുന്നു. അപൂര്‍ണവും പ്രാഥമികവുമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇത്തരം പരാമര്‍ശങ്ങള്‍ നിരുത്തരവാദപരമാണെന്നും അടിസ്ഥാനരഹിതമാണെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമ സ്ഥാപനങ്ങളോടും പൊതു നിരീക്ഷകരോടും സംയമനത്തോടെയും സഹാനുഭൂതിയോടെയും നിയമപരമായ നടപടിക്രമങ്ങളോടുള്ള ബഹുമാനത്തോടെയും പെരുമാറണമെന്ന് സംഘടന അഭ്യര്‍ത്ഥിച്ചു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ അവരുടെ പരിശീലനത്തിനും ഉത്തരവാദിത്വങ്ങള്‍ക്കും അനുസരിച്ച് ജീവനക്കാര്‍ പ്രവര്‍ത്തിച്ചു. ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള അപകീര്‍ത്തിപ്പെടുത്തലല്ല, പിന്തുണയാണ് അവര്‍ അര്‍ഹിക്കുന്നത്. എഐ 171 വിമാനത്തിലെ പൈലറ്റുമാര്‍ക്ക് അചഞ്ചലമായ പിന്തുണ പ്രഖ്യാപിക്കുന്നു. ഐസിപിഎ വ്യക്തമാക്കിയിട്ടുണ്ട്.
അഹമ്മദാബാദില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ ബോയിങ് 787 വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം നിലച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ 'റണ്‍' എന്ന നിലയില്‍ നിന്ന് 'കട്ട്ഓഫ്' സ്ഥാനത്തേക്ക് മാറിയതായി റിപ്പോര്‍ട്ടിലുണ്ട്. പുറത്തുവന്ന പൈലറ്റുമാരുടെ സംഭാഷണത്തില്‍, എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്തതെന്ന് അയാള്‍ മറുപടി പറയുന്നു. ഏതു പൈലറ്റാണ് ഇത്തരത്തില്‍ മറുപടി പറഞ്ഞതെന്ന് വ്യക്തമല്ല. ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ നിരീക്ഷണത്തില്‍ കോപൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. പ്രധാന പൈലറ്റ് അത് നിരീക്ഷിക്കുകയായിരുന്നു. രണ്ട് എന്‍ജിനിലേക്കുമുള്ള സ്വിച്ചുകള്‍ ഒരു സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഓഫ് പൊസിഷനിലേക്ക് മാറിയത്. ഇതോടെ വിമാനത്തിന് പറന്നുയരാനുള്ള ശക്തി നഷ്ടപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഈ ചെറിയ സംഭാഷണത്തിന് മുമ്പും പിമ്പുമുള്ള പൈലറ്റുമാര്‍ക്കിടയിലുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ റെക്കോര്‍ഡിങ് പൂര്‍ണമായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ 'റണ്‍' എന്ന നിലയില്‍ നിന്ന് 'കട്ട്ഓഫ്' സ്ഥാനത്തേക്ക് മാറിയെന്ന് മാത്രമാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് ഏതെങ്കിലും ഒരു പൈലറ്റ് മാറ്റിയതാണെന്ന് റിപ്പോര്‍ട്ട് പറയുന്നില്ല. പ്രാഥമിക റിപ്പോര്‍ട്ടിലെ പരിമിതമായ വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കി അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഏതെങ്കിലും നിഗമനത്തിലെത്തുന്നത് ഉചിതമായിരിക്കില്ലെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും വാദിക്കുന്നുണ്ട്.