കാട്ടാനക്കലിയില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു; ഇരട്ടക്കൊലപാതകത്തിന്റെ ഭീതിയില്‍ ആറളം ഫാം ആദിവാസി പുനരധിവാസ മേഖല; നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്; ആന മതില്‍ നിര്‍മാണം നീണ്ടുപോയത് വന്യമൃഗ ശല്യത്തിന് കാരണമായെന്ന് മന്ത്രി ശശീന്ദ്രന്‍
കാട്ടാനക്കലിയില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ആറളത്ത് കാട്ടാനയുടെ അക്രമത്തില്‍ ഒരേ സമയം രണ്ടു പേര്‍ കൊല്ലപ്പെട്ടത് മലയോര മേഖലയിലെ ജനങ്ങളെ ഞെട്ടിച്ചു. ആറളം ഫാം ആദിവാസി പുനരധിവാസ മേഖല യില്‍ കശുവണ്ടി ശേഖരിക്കാന്‍ പോയ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയെ നടുക്കിയിരിക്കുകയാണ്. ഫാം പുനരധിവാസ ബ്ലോക്ക് പതിമൂന്നില്‍ കരിക്കന്‍ മുക്ക് അങ്കണവാടി റോഡിനോട് ചേര്‍ന്നാണ് സംഭവം.
അമ്പലക്കണ്ടി നഗറില്‍ നിന്ന് എത്തി മേഖലയില്‍ ഭൂമി കിട്ടി 1542 പ്ലോട്ടില്‍ താമസിക്കുന്ന വെള്ളി (80), ഭാര്യ ലീല (75) എന്നിവരെയാണ് കാട്ടാന ആക്രമിച്ചു കൊന്നത്. ഇരുവരുടെയും മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. വെള്ളന്റെ ബന്ധുവിന്റെ പറമ്പിലാണ് സംഭവം നടന്നത്. കശുവണ്ടി ശേഖരിച്ച് വിറക് കെട്ടുമായി ഇരുവരും വീട്ടിലേക്ക് വരുന്ന വഴിയില്‍ പ്രദേശത്തെ ആളൊഴിഞ്ഞ വീടിന്റെ പിറകുവശത്ത് ഒളിഞ്ഞിരുന്ന കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു.
ഞായറാഴ്ച്ചവൈകിട്ട് ആറുമണിയോടെയാണ് വിവരം പുറംലോകം അറിയുന്നത്. ഇരുവരും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മകളുടെ ഭര്‍ത്താവും ബന്ധുക്കളും അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച്ച ഉച്ചയോടെയാണ് ഇവരെ കാട്ടാന ആക്രമിച്ചതെന്നാണ് സംശയം. മൃതദേഹത്തിന് സമീപത്തെ രക്തപ്പാടുകള്‍ ഉണങ്ങി കട്ടപിടിച്ച നിലയിലായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ സംഭവസ്ഥലത്തെത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല.
വിവരമറിഞ്ഞെത്തിയ സണ്ണി ജോസഫ് എംഎല്‍എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധന്‍, കേരളം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജേഷ് ബ്ലോക്ക്, അംഗം വി. ശോഭ, വാര്‍ഡ് മെമ്പര്‍ മിനി എന്നിവരും സ്ഥലത്തെത്തി. പ്രതിഷേധം തണുപ്പിക്കുവാനും മൃതദേഹം മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ആറളം എസ്എച്ച്ഒ ആന്‍ഡ്രിക് ഡൊമിക്കിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി അനുനയ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടയില്‍ സണ്ണി ജോസഫ് എംഎല്‍എ വനമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ മുന്‍കരുതല്‍ എടുക്കാമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. രാത്രി വൈകിയും പ്രതിഷേധം തുടരുകയായിരുന്നു.
മൃതദേഹം ആംബുലന്‍സില്‍ കയറ്റിയെങ്കിലും പ്രതിഷേധം കാരണം ഇതുവരെ സംഭവ സ്ഥലത്തു നിന്ന് മാറ്റാന്‍ സാധിച്ചിട്ടില്ല. വനം മന്ത്രി നേരിട്ട് സ്ഥലത്തെത്തണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. 10 വര്‍ഷത്തിനിടയില്‍ ഇതോടെ 14 പേരുടെ ജീവനാണ് കാട്ടാനക്കലിയില്‍ല്‍ പൊലിഞ്ഞത്. ലക്ഷ്മി, ശ്രീധരന്‍, വേണു, ചാലി എന്നിവരാണ് കൊല്ലപ്പെട്ടവരുടെ മകള്‍. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍, ചന്ദ്രി, നാരായണി, മിനി.
്അതേസമയം കാട്ടാനയുടെ ആക്രമണത്തില്‍ വയോധികരായ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫെബ്രുവരി 24 ന് യു.ഡി.എഫ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ആനയെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു സണ്ണി ജോസഫ് എംഎല്‍എയുടെ ഈ കാര്യം അറിയിച്ചു കൊണ്ടുള്ള പ്രതികരണം. സംഭവത്തില്‍ സര്‍ക്കാര്‍ നിസ്സംഗരായി ഇരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു.
സങ്കടകരമെന്നായിരുന്നു വനംമന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. ആന മതില്‍ നിര്‍മാണം നീണ്ടുപോയതടക്കം വന്യമൃഗശല്യത്തിന് കാരണമായിട്ടുണ്ടെന്നും ശശീന്ദ്രന്‍ പറഞ്ഞു. വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു ആറളത്ത് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ വിഷയം രാഷ്ട്രീയവിവാദമായി മാറിയിരിക്കുകയാണ്. രാവിലെ 6 മണി മുതല്‍ വൈകിട്ട് ആറുവരെയാണ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തുക. പാല്‍ പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.