ഒരു വശത്ത് ബലൂചികളുടെ രോഷാഗ്നി; അവസരം കാത്ത് ജെയ്ഷ് അല്‍-അദ്‌ലും; ഇറാന്‍ തകര്‍ന്നാല്‍ ജിഹാദി ഗ്രൂപ്പുകള്‍ മുതലെടുക്കുമെന്ന് ട്രംപിന് മുന്നറിയിപ്പ് നല്‍കി അസിം മുനീര്‍; പാക്കിസ്ഥാന് സാമ്പത്തിക സഹായം നല്‍കി വ്യോമത്താവളങ്ങള്‍ കയ്യടക്കാന്‍ യു എസ് നീക്കം
ഇറാന്‍ തകര്‍ന്നാല്‍ ജിഹാദി ഗ്രൂപ്പുകള്‍ മുതലെടുക്കുമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ബലൂച്ചിസ്ഥാനില്‍ ബലൂച് ലിബറേഷന്‍ ആര്‍മി പിടിമുറുക്കുന്നതിനിടെ ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ആശങ്ക പങ്കുവച്ച് പാക്കിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. ഇറാനിലെ അധികാര തകര്‍ച്ചയും അസ്ഥിരതയും അതിര്‍ത്തിയിലെ വിഘടനവാദി, ജിഹാദി ഗ്രൂപ്പുകള്‍ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് അസിം മുനീര്‍ പറയുന്നത്. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കിയതോടെയാണ് പാക്കിസ്ഥാനില്‍ ആശങ്ക വളര്‍ന്നത്.
പാക്കിസ്ഥാനും ഇറാനും 900 കിലോമീറ്റര്‍ അതിര്‍ത്തിയാണ് പങ്കിടുന്നത്. ദീര്‍ഘകാലങ്ങളായി അതിര്‍ത്തികളില്‍ വിഘടനവാദികളുടെ പ്രവര്‍ത്തനമുണ്ട്. ഇറാനിയന്‍ വിരുദ്ധ, പാക്കിസ്ഥാന്‍ വിരുദ്ധ സംഘടനകള്‍ അതിര്‍ത്തിയുടെ ഇരുവശത്തും പ്രവര്‍ത്തിക്കുന്നു. ഇറാന്‍ ദുര്‍ബലമായാല്‍ അത് വിഘടവാദികളെ ശക്തിപ്പെടുത്തുമെന്നാണ് പാക്കിസ്ഥാന്റെ ആശങ്ക. ബലൂച്, ജെയ്ഷ് അല്‍-അദ്ല്‍ (ജെഎഎ) തുടങ്ങിയ ഗ്രൂപ്പുകള്‍, പ്രതിരോധത്തിന്റെ നിരയില്‍ ചേരാന്‍ ആഹ്വാനം ചെയ്യുകയും ഇറാനിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കിയ അവസരത്തില്‍ മറ്റൊരു ഭാഗത്ത് ബലൂച്ചിസ്താനിലെ ബലൂച് ലിബറേഷന്‍ ആര്‍മി പാക് സൈന്യത്തെ ആക്രമിച്ചിരുന്നു. സ്വതന്ത്ര ബലൂചിസ്താനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഇടപെടല്‍ ബിഎല്‍എ ആവശ്യപ്പെട്ടിട്ടിരുന്നു. ഇറാനോ പാക്കിസ്ഥാനോ പ്രതിരോധത്തിലായാല്‍ വിഘടനവാദികള്‍ അവസരം ഉപയോഗിക്കുമെന്നാണ് പാക്കിസ്ഥാന്റെ ആശങ്ക. നേരത്തെ ഇസ്രായേല്‍ ആക്രമണത്തെ പാക്കിസ്ഥാന്‍ അപലപിച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് തങ്ങളെ സംബന്ധിച്ച് വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണെന്നും പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഷഫ്ഖത്ത് അലി ഖാന്‍ പറഞ്ഞു.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, അമേരിക്ക പാക്കിസ്ഥാനെ തങ്ങളുടെ പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലഭ്യമാകുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, പാക്കിസ്ഥാനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും അമേരിക്ക പ്രവേശനം നേടിയെടുത്തതായാണ് സൂചന. പാക്കിസ്ഥാനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും അമേരിക്ക പ്രവേശനം നേടിയെടുത്തതായാണ് സൂചന.
ട്രംപിന് നിര്‍ണായക ലക്ഷ്യങ്ങള്‍
അത്യാധുനിക സൈനിക സാങ്കേതികവിദ്യയ്ക്ക് പകരമായിട്ടായിരിക്കും യുഎസ് സൈന്യത്തിന് പാക്കിസ്ഥാനില്‍ നേരിട്ട് പ്രവേശനം ലഭിക്കുക. ദക്ഷിണേഷ്യയിലും പശ്ചിമേഷ്യയിലും തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്, അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും അത്യാധുനിക മിസൈലുകളും വാഗ്ദാനം ചെയ്താണ് ട്രംപ് ഈ നീക്കം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുമായും റഷ്യയുമായുമുള്ള ഇടപാടുകള്‍ പാക്കിസ്ഥാന്‍ നിയന്ത്രിക്കുകയാണെങ്കില്‍ മാത്രമേ ഈ വാഗ്ദാനം നിലനില്‍ക്കുകയുള്ളൂ എന്നും മുനീറിനോട് ട്രംപ് വെളിപ്പെടുത്തി.
പാക്കിസ്ഥാന്റെ സൈനിക ഉപകരണങ്ങളില്‍ ഏറിയ പങ്കും യുഎസ് നിര്‍മ്മിതമാണ്. ഇപ്പോഴും എഫ്-16 യുദ്ധവിമാനങ്ങള്‍, നാവിക കപ്പലുകള്‍ തുടങ്ങിയ അമേരിക്കന്‍ നിര്‍മ്മിത സംവിധാനങ്ങള്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, അടുത്തിടെ പാക്കിസ്ഥാന്‍ ചൈനയുമായി കൂടുതല്‍ അടുക്കുകയും അവിടെനിന്ന് യുദ്ധവിമാനങ്ങളും മിസൈലുകളും മറ്റ് സൈനിക സംവിധാനങ്ങളും സ്വന്തമാക്കുകയും ചെയ്തു. ഭാവിയില്‍ ഇതു തടയണം എന്ന ലക്ഷ്യവും ട്രംപിനുണ്ടാകാമെന്ന് കരുതുന്നു.
പാക്കിസ്ഥാന് വലിയ തോതില്‍ സാമ്പത്തിക സഹായവും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പുതിയ സുരക്ഷാ, വ്യാപാര കരാറുകളും പരിഗണനയിലുണ്ടെന്നും മുനീറിനോട് ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിനൊപ്പം അമേരിക്ക ചേര്‍ന്നാല്‍, പാക്കിസ്ഥാനെ തന്റെ പക്ഷത്ത് നിര്‍ത്താന്‍ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് ഒരു ഉന്നത നയതന്ത്രജ്ഞന്‍ സിഎന്‍എന്‍-ന്യൂസ് 18-നോട് പറഞ്ഞു. ദക്ഷിണേഷ്യയിലും പശ്ചിമേഷ്യയിലും തന്റെ സ്വാധീനം ശക്തിപ്പെടുത്തുന്നതിനായി, യുദ്ധവിമാനങ്ങളും അത്യാധുനിക മിസൈലുകളും നല്‍കുന്നതിന് പകരമായി പാക്കിസ്ഥാനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും പ്രവേശനം നേടാന്‍ ട്രംപ് ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.