നടന്നത് ഓസ്ട്രിയന്‍ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ സ്‌കൂള്‍ കൂട്ടക്കൊല; വിദ്യാര്‍ത്ഥികളില്‍ പലരും രക്ഷപ്പെട്ടത് മരിച്ചതായി അഭിനയിച്ച്; കൊലയാളി തോക്കെടുത്തത് പഠനകാലത്ത് കുട്ടികളാല്‍ അപമാനിക്കപ്പെട്ടതിന്റെ പ്രതികാരം തീര്‍ക്കാന്‍; ഞെട്ടല്‍ മാറാതെ യൂറോപ്പ്
നടന്നത് ഓസ്ട്രിയന്‍ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ സ്‌കൂള്‍ കൂട്ടക്കൊല
വിയന്ന: ഓസ്ട്രിയയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തമായിരുന്നു ഇന്നലെ ഗ്രാസിലെ സ്‌ക്കൂളില്‍ നടന്ന കൂട്ടക്കൊല. ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ വെടിവെയ്പ് നടത്തിയ അക്രമി ഇതേ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥി എന്നായിരുന്നു. എന്നാല്‍ പിന്നീട് പുറത്തു വന്ന വാര്‍ത്ത ഇയാള്‍ ഈ സ്‌ക്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ ആയിരുന്നു എന്നാണ്. കൊലയാളി തോക്കെടുത്തത് പ്രതികാരം വീട്ടാന്‍ വേണ്ടിയാണ് എന്നാണ് പറയപ്പെടുന്നത്.
പഠന കാലത്ത് കുട്ടികളാല്‍ അപമാനിക്കപ്പെട്ടതായിരുന്നു ഇയാളെ പ്രകോപിപ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്. ഇയാളുടെ ആക്രമണത്തില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്. ഇരുപത്തി ഒന്നുകാരനായ അക്രമി ഒരു പിസ്റ്റളും ചെറിയ തോക്കുമായിട്ടാണ് സ്‌ക്കൂളില്‍ എത്തിയത്. രണ്ട് തോക്കുകള്‍ക്കും ഇയാളുടെ പേരില്‍, ലൈസന്‍സ് ഉണ്ടായിരുന്നു. പല വിദ്യാര്‍ത്ഥികളും ഇയാളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് മരിച്ചതായി അഭിനയിച്ചത് കൊണ്ടാണ് എന്നാണ് റിപ്പോര്‍ട്ട്.
ചില കുട്ടികള്‍ ഒളിച്ചിരിക്കുകയായിരുന്നു. ഓസ്ട്രിയിലെ രണ്ടാമത്തെ ഗ്രാസിലെ ഡ്രീയേഴ്‌സ്ചുറ്റ്‌സെന്‍ഗാസ് ഹൈസ്‌കൂളില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വെടിവെയ്പിന്റെയും നിലവിളിയുടേയും എല്ലാം ശബ്ദം ഇതില്‍ കേള്‍ക്കാന്‍ കഴിയും. മരിച്ചവരില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. ഒമ്പത് പേര്‍ സംഭവ സ്ഥലത്ത് വെച്് മരിച്ചിരുന്നു. മറ്റൊരാള്‍ രാത്രി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ആര്‍തര്‍ എ എന്നപേരില്‍ അറിയപ്പെടുന്ന അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
ഇയാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇതിലാണ് താന്‍ സ്‌ക്കൂളില്‍ പഠിക്കുന്ന സമയത്ത് അപമാനിക്കപ്പെട്ടതായി പരാമര്‍ശം ഉളളത്. ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇയാള്‍ ഒരു വീഡിയോ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പോലീസ് ഇയാളുടെ മൊബൈല്‍ ഫോണിലേയും കമ്പ്യൂട്ടറിലേയും വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഓസ്ട്രിയയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്ട്രിയന്‍ ചാന്‍സലര്‍ ക്രിസ്റ്റ്യന്‍ സ്റ്റോക്കര്‍ ഗ്രാസ് സന്ദര്‍ശിച്ചു.
ഇന്നലെ രാവിലെ പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. തുടര്‍ന്ന് മുന്നൂറോളം പോലീസുകാരും സേനാംഗങ്ങളും സ്‌ക്കൂളിലേക്ക് കുതിച്ചെത്തി. 65 ആംബുലന്‍സുകള്‍, രണ്ട് എയര്‍ ആംബുലന്‍സുകള്‍, 158 പാരാമെഡിക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന അടിയന്തര സംവിധാനമാണ് സ്‌ക്കൂളിനായി ഏര്‍പ്പെടുത്തിയത്. ആക്രമണം സ്‌ക്കൂളിലെ ചില വിദ്യാര്‍ത്ഥികള്‍ അവരുടെ
മൊബൈല്‍ ഫോണുകളില്‍ ചിത്രീകരിച്ചിരുന്നു. കൂട്ടക്കൊലയെക്കുറിച്ചുള്ള വാര്‍ത്ത പരന്നതോടെ നിരാശരായ മാതാപിതാക്കള്‍ സ്‌കൂളിലേക്ക് ഓടിയെത്തി. ആക്രമണത്തില്‍, 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ഏഴ് പേരെം അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി.