കാമ്പ് നൗവിലെ തിരിച്ചുവരവ് ഗംഭീരമാക്കി ഹാൻസി ഫ്ലിക്കും സംഘവും; ലാ ലിഗയിൽ അത്‌ലെറ്റിക് ബിൽബാവോയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് കറ്റാലൻ പട; ഫെറാൻ ടോറസിന് ഇരട്ട ഗോൾ; പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡിനൊപ്പമെത്തി ബാഴ്സലോണ

Update: 2025-11-23 00:46 GMT

ബാഴ്‌സലോണ: സ്പാനിഷ് ലീഗിൽ അത്‌ലെറ്റിക് ബിൽബാവോയ്‌ക്കെതിരെ എതിരില്ലാത്ത നാല് ഗോളുകൾക്ക് ആധികാരിക വിജയം നേടി ബാഴ്സലോണ. 909 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് കറ്റാലൻ പട കാമ്പ് നൗ സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തിയത്. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിൽ 45,000-ത്തിലധികം വരുന്ന ആരാധകരുടെ ആവേശത്തിലാണ് ബാഴ്‌സലോണ തകർപ്പൻ ജയം സ്വന്തമാക്കിയത്.

2023 മെയ് മാസത്തിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെത്തുടർന്ന് ബാഴ്‌സലോണ കഴിഞ്ഞ രണ്ടര വർഷമായി തങ്ങളുടെ ഹോം മത്സരങ്ങൾ ബാഴ്‌സലോണ നഗരത്തിലെ മോണ്ട്ജൂയിക്ക് ഒളിമ്പിക് സ്റ്റേഡിയത്തിലായിരുന്നു കളിച്ചിരുന്നത്. 1.45 ബില്യൺ യൂറോ ചെലവിൽ നടക്കുന്ന നവീകരണം പൂർത്തിയാവുമ്പോൾ സ്റ്റേഡിയത്തിന്റെ പൂർണ്ണ ശേഷി 105,000 ആയി ഉയരും. നിലവിൽ, ഭാഗികമായി തുറന്ന മൂന്ന് സ്റ്റാൻഡുകളിലാണ് ആരാധകരെ പ്രവേശിപ്പിച്ചത്.

ആഘോഷത്തിമിർപ്പിലായ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ റോബർട്ട് ലെവൻഡോവ്സ്കി ബാഴ്‌സയെ മുന്നിലെത്തിച്ചു. അത്‌ലെറ്റിക് ബിൽബാവോ പ്രതിരോധതാരം അലക്‌സ് ബെരെൻഗ്വറിന്റെ പിഴവിൽ നിന്ന് പന്ത് റാഞ്ചിയ ലെവൻഡോവ്സ്കി, ഗോൾകീപ്പർ യുനായ് സിമോണിനെ മറികടന്ന് ലക്ഷ്യം കണ്ടു. നവീകരിച്ച കാമ്പ് നൗവിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.

ആദ്യ പകുതിയുടെ അധിക സമയത്ത്, യുവതാരം ലാമിൻ യമാലിന്റെ മനോഹരമായ പാസ് സ്വീകരിച്ച ഫെറാൻ ടോറസ് ഗോൾ വല കുലുക്കി ബാഴ്‌സയുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ് ഉയർത്തി ബാഴ്‌സലോണ ബിൽബാവോയെ പ്രതിരോധത്തിലാക്കി. 48-ാം മിനിറ്റിൽ ഫെർമിൻ ലോപ്പസാണ് ടീമിന്റെ മൂന്നാം ഗോൾ നേടിയത്.

മത്സരത്തിൽ ബിൽബാവോയുടെ കാര്യങ്ങൾ കൂടുതൽ ദുഷ്‌കരമാക്കിക്കൊണ്ട് 53-ാം മിനിറ്റിൽ ഒയ്‌ഹാൻ സാൻസെറ്റിന് ചുവപ്പ് കാർഡ് ലഭിച്ചു. ഫെർമിൻ ലോപ്പസിനെതിരെയുള്ള അപകടകരമായ ഫൗളിനാണ് സാൻസെറ്റിനെ പുറത്താക്കിയത്. 10 പേരായി ചുരുങ്ങിയ സന്ദർശകർക്കെതിരെ ബാഴ്സലോണ ആധിപത്യം തുടർന്നു.

മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 90-ാം മിനിറ്റിൽ, ലാമിൻ യമാലിന്റെ മികച്ച അസിസ്റ്റിൽ നിന്ന് ഫെറാൻ ടോറസ് തന്റെ രണ്ടാം ഗോളും നേടി വിജയം പൂർത്തിയാക്കി. ഈ വലിയ ജയം ബാഴ്‌സലോണയെ ലാ ലിഗ പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡിനൊപ്പം 31 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തിച്ചു. ഹോം ഗ്രൗണ്ടിലേക്കുള്ള തിരിച്ചുവരവ് വിജയത്തോടെ ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കോച്ച് ഹാൻസി ഫ്ലിക്ക് മത്സരശേഷം പ്രതികരിച്ചു.

Tags:    

Similar News