സര്‍വകലാശാലാ ഭേദഗതി ബില്ലില്‍ ഒപ്പിടാതെ സര്‍ക്കാറുമായി ആദ്യം ഉടക്കി; ഇപ്പോള്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിന്റെ പേരിലും ബന്ധം വഷളായി; ഗവര്‍ണര്‍ - സര്‍ക്കാര്‍ മധുവിധു കഴിയുന്നു; മന്ത്രിമാര്‍ എത്താത്തതില്‍ കടുത്ത നീരസം പ്രകടിപ്പിച്ച് ആര്‍ലേക്കര്‍; ഭരണഘടനലംഘനം ആരോപിച്ചു മന്ത്രിമാരും പ്രതിപക്ഷവും

സര്‍വകലാശാലാ ഭേദഗതി ബില്ലില്‍ ഒപ്പിടാതെ സര്‍ക്കാറുമായി ആദ്യം ഉടക്കി

Update: 2025-06-06 02:20 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറും കേരളാ ഗവര്‍ണറും തമ്മലുള്ള മധുവിധുവിന് അവസാനമാകുന്നു. നേരത്തെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ഊഷ്മളമായ ബന്ധമായിരുന്നു. പിണറായി വിജയന്റെ പിറന്നാള്‍ ആശംസിക്കാന്‍ അടക്കം ഗവര്‍ണര്‍ എത്തി. ഇത് കൂടാതെ തുടക്കത്തില്‍ സര്‍ക്കാറുമായി സഹകരിച്ചാണ് മുന്നോട്ടു പോയത്. സര്‍ക്കാറുമായി നിരന്തരം ഇടഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍ മാറി രാജേന്ദ്ര ആര്‍ലേക്കര്‍ വന്നതോടെ, സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ സമവായം പ്രകടമായെങ്കിലും ഭാരതാംബയുടെ ചിത്രത്തില്‍ ഉടക്കി വീണ്ടും പോരിലേക്കാണ് നീങ്ങുന്നത്.

രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളില്‍ സ്ഥാപിച്ച കാവിക്കെടിയേന്തിയ ഭാരതാംബയുടെ ചിത്രമാണ് പുതിയ രാഷ്ട്രീയവിവാദത്തിന് കാരണം. ചിത്രം അവിടെ നിന്ന് മാറ്റില്ലെന്ന് ഗവര്‍ണര്‍ നിലപാട് അറിയിച്ചതോടെ, സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിന് വീണ്ടും കളമൊരുങ്ങിയത്. നേരത്തെ നിയമസഭ പാസാക്കി രാജ്ഭവനിലേക്ക് അയച്ച സര്‍വകലാശാലാ ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഒപ്പിടില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുകയും അത് ഉന്നതവിദ്യാഭ്യാസ മന്ത്രിക്കു കൈമാറുകയും ചെയ്യുന്നതാണു ബില്ലുകളെന്നാണു വിലയിരുത്തല്‍. ഗവര്‍ണര്‍ക്കു ലഭിച്ച നിയമോപദേശവും ഇതു ശരിവയ്ക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടേക്കും. ഈ സാഹചര്യം നിലനില്‍ക്കേയാണ് അടുത്തതായി ഭാരതാംബ വിവാദവും ഉണ്ടായിരിക്കുന്നത്.

കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാജ്ഭവനില്‍ നടത്താന്‍ നിശ്ചയിച്ച ലോകപരിസ്ഥിതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാവിക്കൊടിയേന്തിയ ഭാരതമാതാവിന്റെ ചിത്രത്തെച്ചൊല്ലി സര്‍ക്കാര്‍ ബഹിഷ്‌കരിച്ചതാണ് വിഷയം വിവാദമായത്. തുടര്‍ന്ന്, സ്വന്തംനിലക്ക് രാജ്ഭവന്‍ പരിപാടി സംഘടിപ്പിച്ചു. ആര്‍.എസ്.എസ് ഉപയോഗിക്കുന്ന കാവിക്കൊടി മാറ്റി ത്രിവര്‍ണപതാകയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിച്ചില്ല. മാത്രമല്ല, രാജ്ഭവനില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ട് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തു. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ തന്നെയാണ് രാജ്ഭവനില്‍ പരിസ്ഥിതി ദിനാഘോഷം നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ചിത്രം.

സംഭവത്തില്‍ കടുത്ത നിലാപടാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. ഭാരതാംബയുടെ ചിത്രം രാജ്ഭവനില്‍നിന്ന് മാറ്റില്ലെന്നും ഭാരതാംബ രാജ്യത്തിന്റെ അടയാളമെന്നുമാണ് ഗവര്‍ണര്‍ അടിവരയിടുന്നത്. മന്ത്രിമാര്‍ക്ക് വരാന്‍ കഴിയാത്ത എന്താണുള്ളതെന്ന ചോദ്യവും ഗവര്‍ണര്‍ ഉന്നയിക്കുന്നു. സര്‍ക്കാര്‍ നിലപാടിനെ ഗവര്‍ണര്‍ പരസ്യമായി തള്ളി. ഇതാണ് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നത്.

മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ക്ക് രാജ്ഭവനിലെത്തി ഏതെങ്കിലും പരിപാടികളില്‍ പങ്കെടുക്കണമെങ്കില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ മാത്രമേ അത് നടക്കൂ. ആ ചിത്രം അവിടെയുണ്ടെങ്കില്‍ സര്‍ക്കാര്‍ പ്രതിനിധിക്ക് അവിടെ എത്താനാകുമോയെന്നതും ചോദ്യമായി അവശേഷിക്കുന്നു. അതേസമയം ഭരണഘടനലംഘനമാണ് രാജ്ഭവന്‍ നടത്തുന്നതെന്ന വിമര്‍ശനം മന്ത്രിമാരും പ്രതിപക്ഷവും ഉന്നയിച്ചു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തിയിലാണ്. ഇനി സര്‍ക്കാറുമായി സഹകരിക്കുന്ന കാര്യത്തിലും ഗവര്‍ണര്‍ ഈ കടുംപിടുത്തം തുടരാനാണ് സാധ്യതയും. രാജ്ഭവനില്‍ നടക്കുന്ന എല്ലാ പരിപാടികളിലും കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രം വയ്ക്കുന്നത് തുടരാന്‍ സാധ്യത. സര്‍ക്കാര്‍ ഇത്തരം പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതും തുടരേണ്ടി വരും. ചിത്രം എടുത്ത് മാറ്റില്ല എന്ന് ഗവര്‍ണര്‍ വ്യക്തമാക്കി കഴിഞ്ഞു.

Tags:    

Similar News