രാജ്ഭവന് പുറത്തും ഭാരതാംബ ചിത്ര വിവാദം; കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത സ്വകാര്യ പരിപാടിയില്‍ ചിത്രം സ്ഥാപിച്ചതിനെ ചൊല്ലി വന്‍ പ്രതിഷേധം; എസ്എഫ്‌ഐയുടെയും കെ എസ് യുവിന്റെയും എതിര്‍പ്പ് വകവയ്ക്കാതെ രാജേന്ദ്ര ആര്‍ലേക്കര്‍; മുദ്രാവാക്യം വിളികളോടെ ആനയിച്ച് എബിപിവി; പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ; സംഘാടകര്‍ ചട്ടം ലംഘിച്ചെന്ന് രജിസ്ട്രാര്‍

രാജ്ഭവന് പുറത്തും ഭാരതാംബ ചിത്ര വിവാദം

Update: 2025-06-25 14:05 GMT

തിരുവനന്തപുരം: രാജ്ഭവന് പുറത്തും ഭാരതാംബ ചിത്ര വിവാദം. കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ പരിപാടിയില്‍ ചിത്രം സ്ഥാപിച്ചതോടെ മതചിഹ്നമെന്ന് ആരോപിച്ച് രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചു. എന്നാല്‍, എസ്എഫ്ഐയുടെയും കെഎസ്യുവിന്റെയും വന്‍ പ്രതിഷേധം വകവയ്ക്കാതെ ഗവര്‍ണര്‍ പരിപാടിക്കെത്തി. 'അടിയന്തരാവസ്ഥയുടെ അന്‍പത് ആണ്ടുകള്‍' എന്ന പേരില്‍ ശ്രീ പദ്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയാണ് വിവാദത്തിന് വേദിയായത്. രജിസ്ട്രാര്‍ ആവശ്യപ്പെട്ടെങ്കിലും സംഘാടകര്‍ ചിത്രം മാറ്റാന്‍ തയ്യാറായില്ല.

ഗവര്‍ണറെ തടയുമെന്ന നിലപാടില്‍ ഇടത്- കെഎസ്യു പ്രവര്‍ത്തകരും പ്രതിഷേധിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. എന്നാല്‍, സെനറ്റ് ഹാളിനുളളില്‍ പരിപാടി തടസ്സമില്ലാതെ നടന്നു. വന്‍ പ്രതിഷേധത്തിനിടയിലും ഗവര്‍ണര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഗവര്‍ണറെ പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പുറത്ത് നിലയുറപ്പിച്ചു.

ചിത്രം സര്‍വകലാശാല ചട്ടത്തിന് എതിരാണെന്നും അനുവദിക്കാനാകില്ലെന്നും ഉള്ള നിലപാടാണ് സര്‍വകലാശാല രജിസ്ട്രാര്‍ സ്വീകരിച്ചത്. ചട്ടം പാലിക്കുമെന്ന് സംഘാടക സമിതി ഒപ്പിട്ടുനല്‍കിയതാണെന്നും നിയമപരമായ നടപടി സ്വീകരിക്കുമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി. പരിപാടി ബുക്ക് ചെയ്യുന്ന സമയത്തുതന്നെ കൃത്യമായ നടപടിക്രമങ്ങള്‍ അറിയിച്ചിരുന്നുവെന്നും മതചിഹ്നങ്ങള്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നുവെന്നും റജിസ്ട്രാര്‍ പറഞ്ഞു.

ചിത്രം മാറ്റിയില്ലെങ്കില്‍ ഗവര്‍ണറെ തടയുമെന്ന് എസ്എഫ്ഐ അറിയിച്ചതിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. പ്രതിഷേധത്തിനിടെ, പരിപാടി റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചെങ്കിലും പിന്നാലെ ഗവര്‍ണര്‍ എത്തുമെന്ന് അറിയിപ്പു വന്നു. ഇതോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി.

എബിവിപി പ്രവര്‍ത്തകര്‍ കൂടി രംഗത്തെത്തിയതോടെ സെനറ്റ് ഹാളില്‍ വന്‍ സംഘര്‍ഷം അരങ്ങേറി. കെഎസ്യു പ്രവര്‍ത്തകരും പ്രതിഷേധിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി.

ഇതിനിടെ ഗവര്‍ണര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി പരിപാടിയില്‍ പങ്കെടുത്തു. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി, എബിവിപി പ്രവര്‍ത്തകര്‍ ഗവര്‍ണറെ സെനറ്റ് ഹാളിലേക്ക് ആനയിച്ചത്.

Tags:    

Similar News