കോഴിക്കോട് നഗരമധ്യത്തില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു; ഒരാളുടെ നില ഗുരുതരം; ബസ് അതിവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍; ബസ് ഉയര്‍ത്താന്‍ ശ്രമം

കോഴിക്കോട് നഗരമധ്യത്തില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

Update: 2025-02-04 11:31 GMT

കോഴിക്കോട്: കോഴിക്കോട് അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ ഏഴ് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്.

മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന കെഎല്‍ 12 സി 6676 ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലം അവസാനിക്കുന്ന ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം. തൊട്ടടുത്തുള്ള ആശുപത്രിയിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി. ഗതാഗതം സുഗമമാക്കാന്‍ ബസ് ഇവിടെ നിന്ന് മാറ്റാനുള്ള ശ്രമം തുടങ്ങി. പരുക്കേറ്റവരടക്കം യാത്രക്കാരെയെല്ലാം ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. ഒട്ടേറെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്നാണു വിവരം. ബസ് ഉയര്‍ത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപമാണ് അപകടം നടന്നത്. പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ച് മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ബസ് മറ്റൊരു വാഹനത്തില്‍ തട്ടി മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ബസില്‍ യാത്രചെയ്ത ആളുകളില്‍നിന്ന് ലഭിക്കുന്ന വിവരം.

ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

Tags:    

Similar News