വടക്കുകിഴക്കന്‍ ഇന്ത്യയെയും അയല്‍രാജ്യങ്ങളെയും വെട്ടിമുറിച്ച് പുതിയൊരു ക്രിസ്ത്യന്‍ രാജ്യം ഉണ്ടാക്കാന്‍ നീക്കം? ലിബിയയിലും സിറിയയിലും ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ മുന്‍പന്തിയില്‍ നിന്ന സംഘം ഇന്ത്യയില്‍ എത്തിയതെന്തിന്? മാത്യു വാന്‍ഡൈക്ക് കേസിലെ ഗൂഢാലോചന ഞെട്ടിക്കുന്നത്

മാത്യു വാന്‍ഡൈക്ക് കേസിലെ ഗൂഢാലോചന ഞെട്ടിക്കുന്നത്

Update: 2026-03-18 16:18 GMT

മേരിക്കന്‍ കൂലിപ്പടയാളിയെന്ന് ആരോപണമുയര്‍ന്ന മാത്യു വാന്‍ഡൈക്ക്, ദിവസങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് എന്‍ഐഎയുടെ പിടിയിലായത് ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിരുന്നു. വാന്‍ഡൈക്കിനെയും ആറ് യുക്രെയ്ന്‍ പൗരന്മാരെയും, സിനിമകളെ വെല്ലുന്ന നീക്കത്തിലൂടെ കൊല്‍ക്കത്ത, ലഖ്‌നൗ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ നിന്നാണ് എന്‍ഐഎ പൊക്കിയത്. മിസോറം വഴി അനധികൃതമായി മ്യാന്‍മറിലേക്ക് കടന്ന് ഭീകരസംഘടനകള്‍ക്ക് ആയുധ പരിശീലനവും ഡ്രോണ്‍ സാങ്കേതികവിദ്യയും കൈമാറാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ്.

എന്നാല്‍ ഇപ്പോള്‍ അതിലും വലിയ ഒരു ഗൂഢാലോചനയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. വടക്കുകിഴക്കന്‍ ഇന്ത്യയെയും അയല്‍രാജ്യങ്ങളെയും വെട്ടിമുറിച്ച് പുതിയൊരു ക്രിസ്ത്യന്‍ രാജ്യം സ്ഥാപിക്കാന്‍ വിദേശശക്തികള്‍ ഗൂഢാലോചന നടത്തുന്നതായാണ് ആ റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡെ അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ ഇത് വലിയ വാര്‍ത്തയാക്കിയതോടെ വിവാദം കത്തുകയാണ്.

അജണ്ട ക്രിസ്ത്യന്‍ രാജ്യമോ?

ബംഗ്ലാദേശിലെ ചിറ്റഗോങ്, മ്യാന്‍മറിന്റെ ചില ഭാഗങ്ങള്‍, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവ കൂട്ടിചേര്‍ത്ത് ബംഗാള്‍ ഉള്‍ക്കടല്‍ കേന്ദ്രമാക്കി ഒരു വിദേശശക്തിക്ക് താവളമൊരുക്കാന്‍ 'വെളുത്ത വര്‍ഗ്ഗക്കാരനായ ഒരാള്‍' തന്നോട് അനുവാദം ചോദിച്ചതായി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനഹസീന വെളിപ്പെടുത്തിയിരുന്നു. ഇതിനായി അവര്‍ ഒരു ക്രിസ്ത്യന്‍ രാജ്യം എന്ന അജണ്ടയാണ് മുന്നോട്ടുവെച്ചതെന്നും ഹസീന പറഞ്ഞിരുന്നു. ഇപ്പോള്‍ പിടിയിലായ മാത്യു വാന്‍ഡൈക്ക് ലിബിയയിലും സിറിയയിലും ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ മുന്‍പന്തിയില്‍ നിന്നയാളാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. 'സണ്‍സ് ഓഫ് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍' എന്ന സംഘടനയുടെ സ്ഥാപകനായ ഇയാള്‍ മുന്‍പ് 'ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നു' എന്ന തരത്തില്‍ പ്രചാരണം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.



മിസോറം മുഖ്യമന്ത്രി ലാല്‍ദുഹോമ നേരത്തെ നിയമസഭയില്‍ നല്‍കിയ മുന്നറിയിപ്പും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. യുക്രെയ്ന്‍ യുദ്ധത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ മിസോറം വഴി മ്യാന്‍മറിലേക്ക് കടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടയില്‍ രണ്ടായിരത്തോളം വിദേശികള്‍ ഐസ്വാള്‍ സന്ദര്‍ശിച്ചെങ്കിലും അവരെ പുറത്തൊന്നും കണ്ടിരുന്നില്ലെന്നത് നിഗൂഢത വര്‍ദ്ധിപ്പിക്കുന്നു.

ചാരനോ, മനുഷ്യാവകാശ പ്രവര്‍ത്തകനോ?

സായുധ പോരാട്ടങ്ങളിലൂടെ പല വിദേശ രാജ്യങ്ങളിലെയും ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ മുന്‍പന്തിയില്‍ നിന്നയാളാണ് വാന്‍ഡൈക്ക് എന്നാണ് വിവരം. സുരക്ഷാ വിശകലന വിദഗ്ധന്‍ ഡോക്യുമെന്ററി നിര്‍മ്മാതാവ്, മുന്‍ യുദ്ധ ലേഖകന്‍ എന്നീ നിലകളില്‍ വേഷം മാറിയാണ് ഇയാളുടെ പ്രവര്‍ത്തനം. സേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ പോരാടുന്ന ഗ്രൂപ്പുകള്‍ക്ക് സൈനിക പരിശീലനം നല്‍കുന്ന സണ്‍സ് ഓഫ് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എന്ന സോളി എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനാണ് ഇദ്ദേഹം.

2011-ലെ ലിബിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുത്തതിലൂടെയാണ് വാന്‍ഡൈക്ക് ശ്രദ്ധേയനായത്. ലിബിയന്‍ ആഭ്യന്തരയുദ്ധത്തില്‍ മുഅമ്മര്‍ ഗദ്ദാഫി ഭരണകൂടത്തെ അട്ടിമറിക്കാന്‍ വിമതര്‍ക്കൊപ്പം ചേര്‍ന്ന് പട നയിച്ചു. അന്ന് അദ്ദേഹം ലിബിയന്‍ ജയിലില്‍ തടവിലാക്കപ്പെടുകയും ചെയ്തിരുന്നു. ഇറാഖിലെ ഐസിസ് വിരുദ്ധ പോരാട്ടം, സിറിയന്‍ ആഭ്യന്തരയുദ്ധം, റഷ്യക്കെതിരായ യുക്രൈയ്ന്‍ പടയാളികളുടെ പരിശീലനം തുടങ്ങി ലോകത്തെ പ്രധാന സംഘര്‍ഷ മേഖലകളിലെല്ലാം ഇയാള്‍ ഒരു സാന്നിധ്യമായിരുന്നു. പിന്നീട് ഇറാഖിലും സിറിയയിലും ഐസിസിനെതിരെ പോരാടുന്ന ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ സഹായിക്കാനും ഇദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇദ്ദേഹം ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനാണെന്ന് ഒരു വിഭാഗം പറയുന്നു.



പക്ഷേ ഇദ്ദേഹം, അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ അനൗദ്യോഗിക ചാരനാണെന്ന ആരോപണം ശക്തമാണ്. അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇയാള്‍ ഏത് രാജ്യങ്ങളിലും നുഴഞ്ഞുകയറുമെന്ന് പറയുന്നു. മിസോറം പോലുള്ള നിയന്ത്രിത മേഖലകളില്‍ (പാസ്പോര്‍ട്ട് നിയമങ്ങള്‍ ലംഘിച്ച് നുഴഞ്ഞുകയറിയ ഇവര്‍, മണിപ്പൂരിലെ കുക്കി വിമതര്‍ ഉള്‍പ്പെടെയുള്ള സായുധ ഗ്രൂപ്പുകള്‍ക്ക് ഡ്രോണ്‍ ആക്രമണങ്ങളില്‍ പരിശീലനം നല്‍കിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. യൂറോപ്പില്‍ നിന്ന് ഡ്രോണുകള്‍ ഇറക്കുമതി ചെയ്യാനും ജാമിംഗ് സാങ്കേതികവിദ്യ കൈമാറാനും ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുനനു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വംശീയ കലാപങ്ങള്‍ ആളിപ്പടര്‍ത്താനും ഭാരതത്തിന്റെ അതിര്‍ത്തികളെ അസ്ഥിരപ്പെടുത്താനും ഇവര്‍ ശ്രമിച്ചതായും എന്‍ഐഎ ആരോപിക്കുന്നു.

അറസ്റ്റിലായ പ്രതികളെ, മാര്‍ച്ച് 16-ന് ഇവരെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കോടതി ഇവരെ 11 ദിവസത്തേക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടിരിക്കയാണ്.

Tags:    

Similar News