വസ്ത്രങ്ങളും കുഞ്ഞിന്റെ പാല്‍ക്കുപ്പിയും എടുക്കാന്‍ പോലും അനുവദിക്കാതെ ഇറക്കിവിട്ടു; സര്‍ട്ടിഫിക്കറ്റ് കൂടി വീടിന് അകത്തായതോടെ മകളുടെ പ്ലസ് വണ്‍ പ്രവേശനവും പ്രതിസന്ധിയില്‍; ജപ്തി ചെയ്ത വീടിന്റെ പൂട്ട് തകര്‍ത്ത് കുടുംബത്തിന് സഹായവുമായി എംഎല്‍എ സി ആര്‍ മഹേഷ്; ബാങ്കിന്റേത് മനുഷ്യത്വരഹിതമായ നടപടിയെന്ന് എം എല്‍എ

ജപ്തി ചെയ്ത വീടിന്റെ പൂട്ട് തകര്‍ത്ത് കുടുംബത്തിന് സഹായവുമായി എംഎല്‍എ സി ആര്‍ മഹേഷ്

Update: 2025-05-31 17:00 GMT

കരുനാഗപ്പള്ളി: സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്തതോടെ പ്രതിസന്ധിയിലായ അഞ്ചംഗ കുടുംബത്തിന്റെ വീടിന്റെ പൂട്ടുതകര്‍ത്ത് പിന്തുണയുമായി കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍. മഹേഷ്. കുടുംബത്തിന്റെ വിലപ്പെട്ട രേഖകളും വസ്ത്രങ്ങളും ഉള്‍പ്പടെ ജപ്തി ചെയ്ത വീട്ടിലായതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. വിവരമറിഞ്ഞെത്തിയ എം എല്‍ എ വീടിന്റെ പൂട്ടു തകര്‍ത്ത് സാധനങ്ങള്‍ എടുക്കാന്‍ കുടുംബത്തിന് സൗകര്യമൊരുക്കി. തുടര്‍ന്ന് എം എല്‍ എ തന്നെ വീട് പൂട്ടി താക്കോല്‍ ധനകാര്യ സ്ഥാപനത്തെ ഏല്‍പ്പിച്ചു.

ചോളമണ്ഡലം ഫിനാന്‍സിയേഴ്സ് എന്ന സ്വകാര്യ ധനകാര്യസ്ഥാപനം ജപ്തി ചെയ്ത കൊല്ലം അഴീക്കലിലെ പനമൂട്ടില്‍ അനിമോന്റെ വീടാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ തുറന്നത്. അച്ഛനും അമ്മയും രണ്ടുപെണ്‍മക്കളും ഒരു ആണ്‍കുട്ടിയും ഉള്‍പ്പെട്ട അഞ്ചംഗ കുടുംബത്തിന്റെ വീടാണ് ജപ്തിചെയ്യപ്പെട്ടത്. ഇതില്‍ മൂത്ത പെണ്‍കുട്ടി പത്താംക്ലാസ് ഉയര്‍ന്ന മാര്‍ക്കോടെ പാസായതാണ്. രണ്ടാമത്തെ പെണ്‍കുട്ടി ആറാംക്ലാസിലാണ്. ആണ്‍കുഞ്ഞിന് ഒന്‍പതുമാസമാണ് പ്രായം. ഇവരുടെ അമ്മയ്ക്ക് ഒരു കണ്ണിന് കാഴ്ചശക്തിയില്ല. മകളുടെ പ്ലസ് വണ്‍ പ്രവേശനത്തിനു സര്‍ട്ടിഫിക്കറ്റ് ആവശ്യമായപ്പോള്‍ ഇവരുടെ അഭ്യര്‍ഥനയനുസരിച്ചാണ് എംഎല്‍എ പ്രശ്നത്തിലിടപെട്ടത്.

എസ്എസ്എല്‍സി മികച്ച നിലയില്‍ പാസായ കുട്ടിയുടെ സര്‍ട്ടിഫിക്കറ്റും നേത്രരോഗം ബാധിച്ച ആറുമാസം പ്രായമുള്ള കുട്ടിയുടെ പാല്‍ക്കുപ്പിയും കുട്ടികളുടെ വസ്ത്രം പോലും എടുക്കാന്‍ അനുവദിക്കാതെയാണ് വീട്ടില്‍നിന്ന് ഇറക്കിവിട്ടതെന്ന് കുടുംബം ആരോപിക്കുന്നു. ജീവനൊടുക്കിയാലോ എന്നുപോലും ചിന്തിച്ചിരുന്നതായി കുടുംബം പറയുന്നു. വീട് അടച്ചുപൂട്ടുന്ന സമയത്ത് വീട്ടുകാര്‍ അവിടെയുണ്ടായിരുന്നില്ല. വീട്ടുകാരില്ലാത്ത സമയത്ത് നടത്തിയ ജപ്തി നടപടിയില്‍ സ്ഥിരം കഴിക്കേണ്ട മരുന്നും വസ്ത്രങ്ങളും കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റ് സാധനങ്ങളും വീടിനുള്ളിലാവുകയായിരുന്നു

വിവരമറിഞ്ഞ് ശനിയാഴ്ച ഉച്ചയോടെ എംഎല്‍എ, കുടുംബത്തിനൊപ്പം വീട്ടിലെത്തുകയും ധനകാര്യ സ്ഥാപനം ഇട്ടിരുന്ന പൂട്ട് തകര്‍ത്ത് അകത്ത് പ്രവേശിക്കുകയുമായിരുന്നു.ബാങ്ക് സീല്‍ വെച്ച വീടിന്റെ പൂട്ട് ഉളിയും ചുറ്റികയും വെച്ച് കുത്തിത്തുറന്നാണ് സാധനങ്ങള്‍ എടുക്കാന്‍ സൗകര്യമൊരുക്കിയത്്.കുടുംബാംഗങ്ങള്‍ വസ്ത്രങ്ങളും ആശുപത്രി രേഖയുള്‍പ്പെടെയുള്ളവ എടുത്ത് പുറത്തിറങ്ങി.തുടര്‍ന്ന് എംഎല്‍എ തന്നെ വീടും ഗേറ്റും പൂട്ടി.

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ 18 ലക്ഷം രൂപയുടെ ബാധ്യതയാണ് ഈ കുടുംബത്തിനുള്ളത്.ആറരലക്ഷത്തോളം തിരിച്ചടച്ചുവെന്നാണ് കുടുംബം പറയുന്നത്.വീട്ടമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും രണ്ടാമത്തെ കണ്ണിന്റെ കാഴ്ച മങ്ങുകയും ചെയ്തതോടെ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടേണ്ടിവന്നു.ചികിത്സാച്ചെലവിനെ തുടര്‍ന്ന് ചില മാസങ്ങളില്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെവന്നു.വിഷയം കോടതിയിലെത്തുകയും തുടര്‍ന്ന് വീട് ഫിനാന്‍സുകാര്‍ അടച്ചുപൂട്ടുകയും ചെയ്യുകയായിരുന്നു.

ജപ്തിക്കു വിധേയരായ കുടുംബത്തിന്റെ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റും എടുക്കാനായിരുന്നു തന്റെ ഈ പ്രവൃത്തിയെന്നും കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടാണ് പ്രശ്നത്തിലിടപെട്ടതെന്നും അവരെ വാടകവീട്ടിലേക്കു മാറ്റുമെന്നും എംഎല്‍എ പറഞ്ഞു.

വീട്ടുകാരോട് ഒരു മുന്നറിയിപ്പും നല്‍കാതെയാണ് ബാങ്ക് വീട് ജപ്തി ചെയ്തത്.രോഗിയായ വീട്ടമ്മയുടെ മരുന്നും, റേഷന്‍കാര്‍ഡും, ആധാറുമടക്കമുള്ള രേഖകളും കുഞ്ഞുങ്ങളുടെ പാഠപുസ്തകങ്ങളും സ്ത്രീകളുടെ അടിവസ്ത്രങ്ങളുമടക്കം പൂട്ടിയ വീടിനുള്ളിലായിരുന്നുവെന്നും സി.ആര്‍ മഹേഷ് കുറ്റപ്പെടുത്തി.കുടുംബം പട്ടിണിയിലാണ്. ലോണ്‍ അടവ് മുടങ്ങിക്കാണും, പക്ഷേ നടപടി സ്വീകരിക്കുമ്പോള്‍ വീട്ടുകാരെ അറിയിക്കണം.

അത് സാമാന്യ മര്യാദയാണ്. അവര്‍ക്ക് മറ്റൊരു താമസ സ്ഥലം കണ്ടെത്തേണ്ടതുണ്ട്.കോടതിയുടേയോ ബാങ്കിന്റെയോ അധികാരത്തെ ചോദ്യം ചെയ്യുകയല്ല.മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ് ഒരു വീട്ടുകാരെയും കുടിയൊഴിപ്പിക്കരുതെന്ന്.ഇതൊരു സ്വകാര്യ ബാങ്കാണ്.കൊള്ളപ്പലിശക്ക് പണം കൊടുക്കുന്ന ബാങ്കാണ്.നാട്ടില്‍ പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള ജനപ്രതിനിധികളുണ്ട്.അവരോടൊന്ന് സംസാരിച്ച് ഇവരെ സുരക്ഷിതമായി ഒരു വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള മര്യാദ ബാങ്ക് കാണിച്ചില്ല.അങ്ങയേറ്റം മനുഷ്യത്വരഹിതമായ നടപടിയാണ് ബാങ്ക് സ്വീകരിച്ചതെന്ന് സിആര്‍ മഹേഷ് പറഞ്ഞു.

താന്‍ ചെയ്തത് വലിയ തെറ്റാണെങ്കില്‍, തൂക്കിക്കൊല്ലാനാണ് വിധിക്കുന്നതെങ്കില്‍ അത് ഏറ്റുവാങ്ങാന്‍ തയ്യാറാണ്.ഒരു കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടാണ് വിഷയത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജപ്തിയെ തുടര്‍ന്ന് അനിമോനും ഭാര്യയും മക്കളും ഓച്ചിറ ക്ഷേത്ര ഭരണസമിതിയുടെ കീഴിലുള്ള അനാഥാലയത്തിലാണ് ഇപ്പോള്‍ കഴിയുന്നത്.

Tags:    

Similar News