ശ്വേത മേനോന് എതിരായ എഫ്‌ഐആര്‍ കോടതി നിര്‍ദ്ദേശപ്രകാരം; കോടതി ഉത്തരവിട്ടാല്‍ പൊലീസിന് വേറെ വഴിയില്ല; കോടതി ഉത്തരവിട്ടാല്‍ ഏതു പരാതിയിലും എഫ്‌ഐആര്‍ ഇടണം; അന്വേഷണം നടത്തുമെന്ന് എസിപി സിബി ടോം; കേസെടുത്തത് ഐടി നിയമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം

ശ്വേത മേനോന് എതിരായ എഫ്‌ഐആര്‍ കോടതി നിര്‍ദ്ദേശപ്രകാരം

Update: 2025-08-06 10:07 GMT

കൊച്ചി: ശ്വേത മേനോന് എതിരായ എഫ്‌ഐആര്‍ കോടതി നിര്‍ദ്ദേശപ്രകാരമെന്ന് പൊലീസ്. കോടതി ഉത്തരവിട്ടാല്‍ പൊലീസിന് വേറെ വഴിയില്ല. കോടതി ഉത്തരവിട്ടാല്‍ ഏതു പരാതിയിലും എഫ്‌ഐആര്‍ ഇടണം. അന്വേഷണം നടത്തുമെന്ന് എസിപി സിബി ടോം.

എഫ്‌ഐആറില്‍ പറയുന്നത്:

'പ്രതി സാമ്പത്തിക ലാഭത്തിന് വേണ്ടി ഗൂഢ ഉദ്ദേശ്യത്തോടും, കരുതലോടും കൂടി സിനിമയിലും പരസ്യങ്ങളിലും അല്ലാതെയും മറ്റുള്ളവര്‍ക്ക് അറപ്പുളവാകുന്ന വിധത്തില്‍ നഗ്നതയോടെ അശ്ലീല രംഗങ്ങളില്‍ അഭിനയിച്ച് സോഷ്യല്‍ മീഡിയയിലൂടെയും പോണ്‍ സൈറ്റുകളിലൂടെയും പ്രചരിപ്പിച്ച് വള്‍ഗറായ സെക്‌സ് സിനിമ നടിയാണെന്ന കുപ്രസിദ്ധി ദുരുപയോഗം ചെയ്ത് കച്ചവടം നടത്തി വരുമാനം ഉണ്ടാക്കുന്ന എന്ന കാര്യം'

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നാരോപിച്ചാണ് ശ്വേത മേനോനെതിരെ പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. അശ്ലീല രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു എന്ന് പരാതിയിലുണ്ട്.

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിന്ന് ജഗദീഷ് പിന്‍മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തക്ക് ശ്വേത മോനോന്‍ എത്താന്‍ സാധ്യത കൂടിയിരുന്നു. എന്നാല്‍ കേസ് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക പിന്‍വലിച്ചതോടെ മത്സരം ശ്വേതയും ദേവനും തമ്മിലായി.

പ്രസിഡന്റ് ഉള്‍പ്പെടെ സ്ഥാനങ്ങളിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച പലരും മറ്റ് സ്ഥാനങ്ങളിലേക്കും പത്രിക നല്‍കിയിട്ടുണ്ട്. 73ഓളം പത്രികകളാണ് ലഭിച്ചത്. ആഗസ്റ്റ് 15നാണ് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനവുമുണ്ടാകും. ഇന്നസെന്റിന്റെ മരണത്തോടെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയ മോഹന്‍ലാല്‍ കഴിഞ്ഞ മൂന്നുതവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മത്സരത്തിനില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം കടുത്തത്.


Tags:    

Similar News