'പിരിവിന് പോകുന്നത് എന്റെ വണ്ടിയായിലായിരുന്നു; ടയറ് ഇടയ്ക്ക് പഞ്ചറാകും, റിപ്പയറിങിന് കയറും, ഇത് കമ്മിറ്റിക്കാര്‍ക്കറിയാം'; രോഗിയുടെ കുടുംബം പിരിവിട്ടാണ് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ചതെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍; 'ബല്ലാത്ത ജാതി' ചാരിറ്റിയെന്ന് സോഷ്യല്‍ മീഡിയ; വിവാദമായതോടെ കാര്‍ തിരിച്ച് നല്‍കി ഷെമീര്‍ കുന്നമംഗലം

ചാരിറ്റി പ്രവര്‍ത്തകന് ഇന്നോവ ക്രിസ്റ്റ, വിവാദമായതോടെ തിരിച്ചുനല്‍കി

Update: 2025-03-02 11:42 GMT

മലപ്പുറം: എസ്എംഎ ബാധിതനായ പതിനാലുകാരന്റെ ചികിത്സയ്ക്ക് പണം പിരിച്ചു നല്‍കിയ ചാരിറ്റി പ്രവര്‍ത്തകന് ഇന്നോവ ക്രിസ്റ്റ കാര്‍ സമ്മാനമായി നല്‍കി രോഗിയുടെ കുടുംബം. സോഷ്യല്‍ മീഡിയയിലൂടെ ചാരിറ്റി നടത്തുന്ന അഡ്വ. ഷമീര്‍ കുന്ദമംഗലം എന്നയാള്‍ക്കാണ് രോഗിയായ കുട്ടിയുടെ കുടുംബം കാര്‍ സമ്മാനമായി നല്‍കിയത്. മലപ്പുറം കൊണ്ടോട്ടിയിലാണ് പതിനാലുകാരന്റെ ചികിത്സയ്ക്കായി ഷെമീര്‍ കുന്നമംഗലം മൂന്ന് കോടിയോളം രൂപ പിരിച്ചു നല്‍കിയത്. സംഭവം വിവാദമാവുകയും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ കാര്‍ തിരിച്ചു നല്‍കി ചാരിറ്റി പ്രവര്‍ത്തകന്‍ തടിയൂരുകയായിരുന്നു.

എസ് എം എ ബാധിതനാണ് കൊണ്ടോട്ടി മുതുവല്ലൂരിലെ പതിനാലുകാരന്‍. ഈ കുട്ടിയുടെ ചികിത്സക്കാണ് ചാരിറ്റി പ്രവര്‍ത്തകന്‍ ഷെമീര്‍ കുന്നമംഗലം പണം പിരിച്ച് നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച കൊണ്ടോട്ടി മുണ്ടക്കുളത്ത് നടന്ന ചടങ്ങില്‍ നാട്ടുകാര്‍ ഷെമീര്‍ കുന്നമംഗലത്തെ ആദരിച്ചു. ഈ ചടങ്ങില്‍ വച്ച് രോഗിയുടെ കുടുംബം ഷെമീറിന് ഒരു ഇന്നോവ ക്രിസ്റ്റ സമ്മാനമായി നല്‍കുകയായിരുന്നു. ഇതാണ് വിവാദമായത്.

സാമ്പത്തിക ശേഷിയില്ലെന്ന് പ്രചരിപ്പിച്ച കുടുംബം എങ്ങനെ വില കൂടിയ കാര്‍ വാങ്ങി നല്‍കിയെന്നാണ് ആദ്യം ചോദ്യം ഉയര്‍ന്നത്. പിരിച്ചെടുത്ത പണത്തില്‍ നിന്നാണ് കാര്‍ വാങ്ങിയതെന്ന ആരോപണവും പിന്നാലെ വന്നു. എന്നാല്‍ ചികിത്സക്കായി ലഭിച്ച തുകയില്‍ നിന്ന് ഒരു രൂപ പോലും കാറിന് വേണ്ടി ഉപയോഗിച്ചിട്ടില്ലെന്നാണ് ഷെമീര്‍ കുന്നമംഗലം പറയുന്നത്. കുട്ടിയുടെ വീട്ടുകാരല്ല കുടുംബാംഗങ്ങളാണ് തനിക്ക് ഏതാണ്ട് പന്ത്രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 2017 മോഡല്‍ ഇന്നോവ ക്രിസ്റ്റ തന്നത്. ഇന്നോവ ക്രിസ്റ്റ വിവാദം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെ സമ്മാനമായി കിട്ടിയ കാര്‍ ഷെമീര്‍ കുന്നമംഗലം രോഗിയുടെ ബന്ധുക്കള്‍ക്ക് തന്നെ തിരിച്ചുകൊടുക്കുകയായിരുന്നു.

27 ന് കൊണ്ടോട്ടി മുണ്ടക്കുളം മലബാര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഷാമില്‍ മോന്‍ ചികിത്സാ സഹായ സമിതിയുടെ കണക്ക് അവതരണം, ഷമീര്‍ കുന്നമംഗലത്തിന് യാത്രയയപ്പ് ചടങ്ങിലാണ് കാറിന്റെ താക്കോല്‍ കൈമാറിയത്. ചടങ്ങില്‍ കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിം അടക്കം പങ്കെടുത്തു.

സംഭവം വിവാദമായതോടെ സമ്മാനം കൈപ്പറ്റിയ ഷമീര്‍ കുന്നമംഗലത്തിനെതിരെ വിമര്‍ശനം രൂക്ഷമാണ്. വലിയ തുക ആവശ്യമുള്ള കുടുംബത്തില്‍ നിന്നും വലിയ സമ്മാനം വാങ്ങിയതിനെ പലരും കമന്റിലൂടെ വിമര്‍ശിക്കുന്നുണ്ട്. ഇത്തരം പ്രവൃത്തികളിലൂടെ അര്‍ഹരായവര്‍ക്ക് വരെ സഹായം നല്‍കാന്‍ പൊതുജനം വിമുഖത കാണിക്കുമെന്നാണ് ഒരു കമന്റ്. അധികം പൈസവന്നാല്‍ ആ പൈസ മറ്റു രോഗികള്‍ക്ക് കൊടുക്കണം.. അല്ലാതെ ആരാന്റെ പൈസ വാങ്ങിച്ച് ഇന്നോവ ഉരുട്ടലല്ല വേണ്ടതെന്നും കമന്റുകളുണ്ട്.

അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷമീര്‍ കുന്നമംഗലം രംഗത്തെത്തി. കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത പൈസയില്‍ നിന്ന് ഒരു രൂപ പോലും കാറിനായി ഉപയോഗിച്ചില്ലെന്ന് ഷമീര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. ചടങ്ങില്‍ തന്നെ തന്റെ കയ്യിലുള്ള ഇന്നോവ കാര്‍ കമ്മിറ്റിയെ തിരികെ ഏല്‍പ്പിച്ചിരുന്നുവെന്നും ഷമീര്‍ പറയുന്നു.

'സമ്മാനം തന്നപ്പോള്‍ എന്റെ വണ്ടി തിരികെ എല്‍പ്പിച്ചു. രണ്ട് വണ്ടിയുടെ ആവശ്യമില്ല. 2012 മോഡല്‍ വണ്ടിയുടെ താക്കോല്‍ എംഎല്‍എയ്ക്ക് തിരികെ നല്‍കി. പൊന്നു പോലെ കൊണ്ടു നടന്നവണ്ടിയാണിത്' ഷമീര്‍ പറയുന്നു. 12 ലക്ഷം രൂപാണ് സമ്മാനമായി നല്‍കിയ കാറിന്റെ വില. ആറു ലക്ഷം രൂപ എന്റെ വണ്ടിക്ക് ലഭിക്കുമെന്നും ഷമീര്‍ വ്യക്തമാക്കി.

'അഞ്ച് വര്‍ഷം മുന്‍പ് വാങ്ങിയ ഡല്‍ഹി രജിസ്‌ട്രേഷന്‍ വണ്ടിയാണിത്. പിരിവിന് പോകുന്നത് എന്റെ വണ്ടിയായിലായിരുന്നു. ടയറ് ഇടയ്ക്ക് പഞ്ചറാകും, റിപ്പയറിങിന് കയറും, ഇത് കമ്മിറ്റിക്കാര്‍ക്കറിയാം. കുടുംബത്തിന്റെ ആളുകള്‍ ചെറിയ പണം ഏറ്റെടുത്ത് സ്‌നേഹ സമ്മാനമായി ഒരു കാര്‍ നല്‍കി. ആളുകള്‍ വിചാരിച്ചത് പുതിയ വണ്ടിയാണെന്നാണ്. 25 ലക്ഷം രൂപയുടെ വണ്ടിയാണെന്ന് പറഞ്ഞ് പ്രവര്‍ത്തനങ്ങളെ മോശമാക്കാന്‍ ശ്രമം നടത്തി. മഹാരാഷട്ര രജിസ്‌ട്രേഷന്‍ വണ്ടിയാണിത്. പൊതുപ്രവര്‍ത്തകന്റെ തലയില്‍ കയറി ചവിട്ടിയാല്‍ എന്തുമാകാം എന്ന നിലപാട് മാറ്റണം. ചില ചാരിറ്റി പ്രവര്‍ത്തകര്‍ക്ക് അസൂയയാണ്' ഷമീര്‍ വിഡിയോയില്‍ പറയുന്നു.

രോഗിയുടെ കുടുംബം പിരിവിട്ടാണ് തനിക്ക് കാര്‍ സമ്മാനിച്ചതെന്നും അത് പുതിയ കാര്‍ അല്ലെന്നും ഷമീര്‍ പറഞ്ഞിരുന്നു. ഏകദേശം 12 ലക്ഷം രൂപ മാത്രം വില വരുന്ന 2017 മോഡല്‍ കാറാണ് തനിക്ക് സമ്മാനിച്ചതെന്നും ആളുകള്‍ പങ്കുവെച്ച ചിത്രത്തിലുള്ള 'ജസ്റ്റ് ഡെലിവേര്‍ഡ്' എന്ന് രേഖപ്പെടുത്തിയ കാര്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഷമീര്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News