ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി ഉയര്‍ന്നു; രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടല്‍ തുടങ്ങിയത് ഞായറാഴ്ച രാവിലെ; ഒരാഴ്ചയ്ക്കിടെ ബിജാപ്പൂരില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍
ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി
റായ്പൂര്‍ : ഛത്തീസ്ഗഡിലെ ബിജാപൂരില്‍, സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍, കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി ഉയര്‍ന്നു. രണ്ടുസുരക്ഷാസേനാംഗങ്ങള്‍ക്ക് വീരമൃത്യു. ഇന്ദ്രാവതി ദേശീയ പാര്‍ക്കിന് സമീപമുളള ഉള്‍വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
മാവോയിസ്റ്റുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് സുരക്ഷാ സേന ഇവിടെ തിരച്ചില്‍ നടത്തവേയാണ് ഏറ്റുമുട്ടലുണ്ടായത്. ജനുവരി 31-ന് ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് പുതിയ സംഭവം.
ജനുവരി 12ന് ബിജാപൂരില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലും രണ്ട് സ്ത്രീകള്‍ അടക്കം 5 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ആര്‍കെ എന്ന കമലേഷ്, മാവോയിസ്റ്റ് ഗ്രൂപ്പിന്റെ വക്താവ് നിതി എന്ന ഊര്‍മിള എന്നിവരുള്‍പ്പെടെയുള്ളവരെയാണ് സുരക്ഷാ സേന വധിച്ചതെന്നാണ് പുറത്തുവന്ന വിവരം. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ കമലേഷ് ഐടിഐ വിദ്യാര്‍ഥിയായിരുന്നു. തെലങ്കാനയിലെ നല്‍ഗൊണ്ട, ബിഹാറിലെ മാന്‍പൂര്‍, ഒഡീഷ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സജീവമായിരുന്നു ഇയാള്‍. ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ബീജാപൂരിലെ ഗംഗളൂര്‍ സ്വദേശിയായ ഊര്‍മിള പ്രത്യേക സോണല്‍ കമ്മിറ്റി അംഗമായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.