സ്മാര്‍ട്ട് സിറ്റി റോഡുകളിലെ ക്രെഡിറ്റ് തര്‍ക്കത്തിന് ഇടയാക്കിയത് മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്റെയും മാത്രം ഫള്ക്സുകള്‍; എം ബി രാജേഷ് പരാതി പറഞ്ഞപ്പോള്‍ വിവാദം; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ കണ്‍വെന്‍ഷനില്‍ ഗണേഷ് കുമാറിന്റെ ഫ്ളക്സില്‍ മുഖ്യമന്ത്രി ചൊടിച്ചത് മന്ത്രിസഭയ്ക്കുള്ളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍; എല്‍ഡിഎഫില്‍ ഇത് ഫ്ളക്സുകള്‍ വിവാദമാകുന്ന കാലം
കൺവെൻഷന് വേദിക്ക് മുന്നിൽ ഗണേഷ് കുമാറിന്റെ ഫ്ലക്സ്, അനിഷ്ടം പ്രകടിപ്പിച്ച് മുഖ്യമന്ത്രി
മലപ്പുറം: കുറച്ചുകാലമായി എല്‍ഡിഎഫിനിലുള്ള ഫ്‌ലക്‌സുകളാണ് വിവാദ താരം. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടാണ് ഇത്തരം വിവാദങ്ങളും ട്രോളുകളുമെല്ലാം ഉയര്‍ന്നപ്പോള്‍. കൂരിയാട് ദേശീയപാത നിര്‍മാണ വേളില്‍ ഫ്‌ലക്‌സിലും റിലീലും നിറഞ്ഞ മന്ത്രി പക്ഷേ, ദേശീയപാത തകര്‍ന്നപ്പോള്‍ തല്‍ക്കാലം കുറച്ച് പിന്നോട്ടു പോയി. അതേസമയം തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി റോഡുകളില്‍ മന്ത്രി മുഹമ്മദ് റിയാസ് ഒറ്റയ്ക്ക് ക്രെഡിറ്റഡിച്ചപ്പോള്‍ അത് മന്ത്രിസഭയ്ക്കുള്ളില്‍ തന്നെ വിവാദത്തിലായി.
മന്ത്രി എം ബി രാജേഷാണ് റിയാസിന്റെയും മുഖ്യമന്ത്രിയുടെയും മാത്രം ചിത്രമുള്ള ഫ്‌ളക്‌സിനെതിരെ രംഗത്തുവന്നത്. ഇതോട് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടു നില്‍ക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ നിലമ്പൂരിലെ തിരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ വേദിക്ക് മുന്നില്‍ മുന്നില്‍ ഘടകക്ഷി നേതാവിന്റെ ചിത്രമുള്ള ഫ്‌ലക്‌സ് വെച്ചതില്‍ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നുവെന്ന വാര്‍ത്തകളും ശ്രദ്ധേയമായി മാറിയത്. കുറച്ചു കാലം മുമ്പുണ്ടായ സ്മാര്‍ട്ട്‌സിറ്റി റോഡിലെ ക്രെഡിറ്റ് തര്‍ക്കം മനസ്സില്‍ കണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതെന്നാണ് സൂചനകള്‍.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എല്‍.ഡി.എഫിന്റെ പൊതുഅടയാളങ്ങള്‍ മാത്രമേ ഇത്തരം പരിപാടിക്ക് ഉപയോഗിക്കാവൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വേദിക്ക് മുന്നില്‍ സ്ഥാനാര്‍ഥി എം.സ്വാരാജിന്റെ ചിത്രത്തിനൊപ്പം മന്ത്രി ഗണേഷ് കുമാറിന്റെ ഫോട്ടോ വെച്ച ഫ്‌ലക്‌സ് കേരള കോണ്‍ഗ്രസ് ബി സ്ഥാപിച്ചിരുന്നു. ഇതു ലക്ഷ്യംവെച്ചായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.
'ഇതിനിടയ്ക്ക് ഞാനൊരു കാര്യം പറയാം. ഈ പരിപാടി എല്‍.ഡി.എഫിന്റെ പരിപാടിയാണ്. എല്‍.ഡി.എഫിന്റെ പരിപാടി ആകുമ്പോള്‍ എല്‍.ഡി.എഫിന്റെ ഘടകക്ഷികള്‍ അവര്‍ സാധാരണ ഉപയോഗിക്കുന്ന പതാകകള്‍ ഉണ്ടാകും, അത് സ്വാഭാവികം. അവരവരുേടതായ മറ്റ് പല അടയാളങ്ങളും ഉപയോഗിച്ചുവെന്ന് വരും. അത് ആ കക്ഷിയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. അത് എല്‍.ഡി.എഫിന്റെ പൊതുവായിട്ടുള്ളതല്ല. എല്‍.ഡി.എഫിന്റെ പൊതുവായ അടയാളങ്ങള്‍ മാത്രമേ ഇതുപോലുള്ള പരിപാടികളില്‍ ഉപയോഗിക്കാവൂ എന്നാണ് എനിക്ക് പൊതുവില്‍ പറയാനുള്ളത്. ഒരു നല്ല കാര്യം കണ്ടതുകൊണ്ട് ഞാന്‍ പറഞ്ഞതാണ്. നല്ല കാര്യമാണെങ്കിലും വേറെ രീതിയില്‍ വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ടാണ് എല്‍.ഡി.എഫിന്റെ പൊതു അടയാളങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയുന്നത്'. മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.
കൂടാതെ, പി.വി. അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവും മുഖ്യമന്ത്രി നടത്തി. വാരിയന്‍ കുന്നത്തിനെ ചതിച്ച മണ്ണാണിതെന്നും അത്തരമൊരു ചതിക്ക് ഇടതുമുന്നണിയും ഇരയായെന്നും അന്‍വര്‍ വഞ്ചിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കാരണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഏറ്റവും വലിയ വഞ്ചന കാണിച്ചതിനാലാണ് ഇപ്പോള്‍ ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ഈ മണ്ണിന് ഈ മണ്ണിന്റേതായ പ്രത്യേകതകളുണ്ട്. സഖാവ് കുഞ്ഞാലിയെ കേരളവും മലപ്പുറവും മറക്കില്ല. കുഞ്ഞാലിക്ക് മുമ്പും നിലമ്പൂരിന്റെ മണ്ണ് പ്രത്യേകതയുള്ളതാണ്. സ്വതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രദേശമാണിത്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ചതിയിലൂടെയാണ് പിടികൂടിയതും കൊണ്ടുപോയി കൊലപ്പെടുത്തിയതും. അദ്ദേഹത്തെ പിടികൂടാന്‍ ചതിപ്രയോഗമാണ് ഉപയോഗിച്ചത്. ഐതിഹാസികമായ പോരാട്ടത്തിന് നേതൃത്വം കൊടുത്തവരുടെ മണ്ണാണിത്. വാരിയന്‍ കുന്നത്തിനെ പിടികൂടാന്‍ ഉപകരണമായി പ്രവര്‍ത്തിച്ച് ചതി കാണിച്ചയാളുടെ മണ്ണുകൂടിയാണിത്. നമ്മളും ഒരു ചതിക്കിരയായാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത് -അദ്ദേഹം പറഞ്ഞു.
അഭിമാനത്തോടെ ആരുടെ മുന്നിലും തലയുയര്‍ത്തി നിന്ന് വോട്ട് ചോദിക്കാന്‍ സ്വരാജിന് സാധിക്കുമെന്നും കറകളഞ്ഞ വ്യക്തിത്വം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. നിലമ്പൂരില്‍ ഞങ്ങള്‍ സഖാവ് സ്വരാജിനെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരിക്കുന്നു. പ്രിയങ്കരനായ സ്ഥാനാര്‍ഥിയാണ്, കൂടുതല്‍ വോട്ടോടെ അദ്ദേഹത്തെ വിജയിപ്പിച്ച് നിയമസഭയിലേക്ക് അയക്കുന്നതിലൂടെയാണ് അത് നിങ്ങള്‍ തെളിയിക്കേണ്ടത്. അദ്ദേഹത്തെ ഞങ്ങള്‍ അവിടെ കാത്തിരിക്കുന്നു, നിങ്ങളിവിടുന്ന് വിജയിപ്പിച്ച് അയക്കുക... -പിണറായി വിജയന്‍ പറഞ്ഞു.
കുറച്ചുകാലമായി സിപിഎമ്മിനുള്ളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ഫ്‌ലക്‌സുകലാണ് വിവാദങ്ങളില്‍ നിറയുന്നത്. നവീകരിച്ച നഗരറോഡുകളുടെ മേയ് 16-നുനടന്ന ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ മന്ത്രി ശിവന്‍കുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. രാജേഷിന്റെ പരാതിയാണ് മുഖ്യമന്ത്രി വിട്ടുനില്‍ക്കാന്‍ കാരണമെന്ന് വാര്‍ത്തവന്നതോടെ, നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തുകയായരുന്നു.
കേന്ദ്രഫണ്ടിനുപുറമേ തദ്ദേശവകുപ്പിന്റെയും കോര്‍പ്പറേഷന്റെയും ഫണ്ടുപയോഗിച്ചാണ് നഗരറോഡുകള്‍ നവീകരിച്ചത്. കോര്‍പ്പറേഷന്‍ റോഡുകള്‍ക്കുപുറമേ, പൊതുമരാമത്ത് റോഡുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് റോഡ് നിര്‍മാണത്തിന് നേതൃത്വംവഹിച്ചത് റോഡ് ഫണ്ട് ബോര്‍ഡാണ്. ഈ ബന്ധമല്ലാതെ സാമ്പത്തികച്ചെലവോ മറ്റ് ഉത്തരവാദിത്വമോ പൊതുമരാമത്ത് വകുപ്പിന് ഇതിലുണ്ടായിരുന്നില്ല. എന്നാല്‍, ഉദ്ഘാടനപരിപാടിയുടെ പ്രചാരണത്തില്‍ മന്ത്രി റിയാസ് നിറഞ്ഞുനിന്നു. എം.ബി. രാജേഷ് ചിത്രത്തിലേ വന്നില്ല. സിപിഎമ്മില്‍ പുതുനിരനേതാക്കള്‍ക്കിടയില്‍ മൂപ്പിളമത്തര്‍ക്കം രൂക്ഷമാണ്. പാര്‍ലമെന്ററി രംഗത്താണെങ്കില്‍, റിയാസിന് മറ്റുമന്ത്രിമാരെക്കാള്‍ പരിഗണനയും പ്രാധാന്യവും ലഭിക്കുന്നുവെന്ന തോന്നല്‍ മന്ത്രിമാര്‍ക്കിടയില്‍ ശക്തമായിരുന്നു.