നവരത്‌നപദവി ലഭിക്കുന്നതോടെ വളര്‍ച്ച അതിവേഗത്തിലാകും; സ്വയംഭരണാധികാരം പ്രത്യക്ഷമായും പരോക്ഷമായും കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കും; കമ്പനികളെ ഏറ്റെടുക്കാന്‍ അധികാരം ലഭിക്കുന്നതിനാല്‍ വൈവിധ്യ വത്കരണത്തിനും സാധ്യത; കൊച്ചി കപ്പല്‍ശാല നവരത്‌നയാകും; രാജ്യത്തിന്റെ അഭിമാനവാഹിനി പുതിയ നേട്ടത്തിലേക്ക്
കൊച്ചി: കേരളം മറ്റൊരു സുവര്‍ണ്ണ നേട്ടത്തിലേക്ക്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മാണശാലയായ കൊച്ചി കപ്പല്‍ശാല നവരത്‌ന പദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ അത് കേരളത്തിന് വലിയ നേട്ടമായി മാറും. കൂടുതല്‍ വ്യവസായങ്ങള്‍ അടക്കം കേരളത്തിലേക്ക് ഇതിലൂടെ ആകര്‍ഷിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷ. കൊച്ചി കപ്പല്‍ശാലയുടെ പ്രസക്തി കൂടുതല്‍ ഉയരങ്ങളില്‍ ഇതോടെ എത്തും. നിലവില്‍ മിനിരത്‌ന പദവിയുള്ള കൊച്ചി കപ്പല്‍ശാലയ്ക്ക് 2024-25 സാമ്പത്തികവര്‍ഷം 827.33 കോടിയായിരുന്നു വാര്‍ഷിക അറ്റാദായം. മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 10.93 ശതമാനം വര്‍ധനയോടെ 287.18 കോടി രൂപ സംയോജിത അറ്റാദായവും കൈവരിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങള്‍. രാജ്യത്തെ ഏറ്റവും മികച്ച 10 പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് 1972-ല്‍ സ്ഥാപിതമായ കൊച്ചി കപ്പല്‍ശാല. കപ്പല്‍നിര്‍മാണവും കപ്പലുകളുടെ അറ്റകുറ്റപ്പണിയുമാണ് കമ്പനി ഏറ്റെടുക്കുന്നത്. ഒരുകാലത്ത് നഷ്ടത്തിലേക്കു കൂപ്പുകുത്തിയ കമ്പനിയായിരുന്നു ഇത്. പിന്നീട് കഥമാറി.
നാല് കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളെയാണ് മിനിരത്‌നയില്‍നിന്ന് നവരത്‌നയിലേക്കുയര്‍ത്താന്‍ കേന്ദ്രധനമന്ത്രാലയം ആലോചിക്കുന്നത്. ഗോവ കപ്പല്‍ശാല, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനിയേഴ്സ്, എംഒഐഎല്‍ എന്നിവയാണ് കൊച്ചി കപ്പല്‍ശാലയ്ക്കുപുറമേ പരിഗണനയിലുള്ള മറ്റ് കമ്പനികള്‍. 1997-ലാണ് കേന്ദ്രസര്‍ക്കാര്‍ നവരത്‌നപദ്ധതി അവതരിപ്പിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ മികവ് പുലര്‍ത്തുന്നവയെ ആഗോളഭീമന്‍ കമ്പനികളാക്കി മാറ്റാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്. രാജ്യത്ത് ഇതുവരെ നവരത്‌നപദവി ലഭിച്ച 26 സ്ഥാപനങ്ങളാണുള്ളത്. ഈ പദവി ലഭിക്കുന്ന സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ക്ക് സ്വയംഭരണാവകാശം ലഭിക്കും. മൂലധനച്ചെലവ്, സംയുക്തസംരംഭങ്ങളിലെ നിക്ഷേപം, ലയനവും ഏറ്റെടുക്കലും, മാനവവിഭവശേഷി എന്നിവയില്‍ കൂടുതല്‍ അധികാരവും കിട്ടും. രാജ്യത്തിന്റെ അഭിമാനവാഹിനിയായി കൊച്ചി കപ്പല്‍ശാല മാറിയിട്ട് പതിറ്റാണ്ടുകളായി. അന്താരാഷ്ട്ര കപ്പല്‍നിര്‍മാണരംഗത്തെ മുന്‍നിര കമ്പനിയാണ്, കേരളം ആസ്ഥാനമായുള്ള ഈ കേന്ദ്ര പൊതുമേഖലാസ്ഥാപനം.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ വിജയകരമായ നിര്‍മാണത്തോടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ കൊച്ചി കപ്പല്‍ശാലയ്ക്ക് ആഗോളതലത്തില്‍ ഈ രംഗത്തെ മുന്‍നിര സ്ഥാപനമാകാന്‍ ശേഷിയുണ്ടെന്ന കേന്ദ്രത്തിന്റെ വിലയിരുത്തലാണ് നേട്ടത്തിന് വഴിയൊരുക്കുന്നത്. പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പിന്റെ പ്രഖ്യാപനം ഉടന്‍ പ്രതീക്ഷിക്കുന്നു. നവരത്‌ന പദവിയിലേക്ക് എത്തുന്നതോടെ സാമ്പത്തികകാര്യങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭ്യമാകും. 1000 കോടിവരെയുള്ള നിക്ഷേപ തീരുമാനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതി തേടേണ്ടതില്ല. നാവികസേനയ്ക്കുള്ള 44,000 കോടിയുടെ പുതിയ യുദ്ധക്കപ്പല്‍ നിര്‍മാണക്കരാറും ലഭ്യമാകും.
1982ല്‍ എല്ലാത്തരം കപ്പലുകളുടെയും അറ്റകുറ്റപ്പണികൂടി ആരംഭിച്ചതോടെ കമ്പനി ഇന്ത്യന്‍ നാവികസേന, തീരസംരക്ഷണസേന, ഒഎന്‍ജിസി തുടങ്ങിയ പ്രധാന സ്ഥാപനങ്ങളുടെയെല്ലാം കരാറുകള്‍ നേടി. 2024 ഏപ്രിലില്‍ യുഎസ് നേവിയുമായി കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് മാസ്റ്റര്‍ ഷിപ് റിപ്പയര്‍ കരാര്‍ (എംഎസ്ആര്‍എ) ഒപ്പുവച്ച് ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ മൂന്നാമത്തെ കപ്പല്‍ശാലയായി കൊച്ചി മാറിയിരുന്നു. ഒരുദിവസംപോലും നഷ്ടപ്പെടുത്താതെ വിക്രാന്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന ബഹുമതിയും യൂറോപ്യന്‍ കമ്പനികളില്‍നിന്ന് അത്യാധുനിക കപ്പല്‍നിര്‍മാണ കരാറുകളും നേടി. ഈ വര്‍ഷം നാവികസേനയ്ക്കായി നിര്‍മിക്കുന്ന ഏഴാമത്തെ അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പലിന് കീലിട്ടു. ഫെബ്രുവരിയില്‍ ലോകത്തെ രണ്ടാമത്തെ വലിയ അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ എപി മൊള്ളര്‍-മെഴ്സ്‌കുമായി കപ്പലുകളുടെ അറ്റകുറ്റപ്പണിക്കും പുതിയ കപ്പല്‍നിര്‍മാണത്തിനുമുള്ള ധാരണപത്രവും ഒപ്പുവച്ചു.
കൊച്ചി കപ്പല്‍ശാല ഇതിനോടകം യുഎസ്, ജര്‍മനി, നെതര്‍ലന്‍ഡ്സ്, നോര്‍വേ, ഡെന്മാര്‍ക്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവയ്ക്കായി അമ്പതിലേറെ കപ്പലുകള്‍ നിര്‍മിച്ച് നല്‍കിക്കഴിഞ്ഞു. ഹൈഡ്രജന്‍ ഇന്ധനമായുള്ള രാജ്യത്തെ ആദ്യ ബോട്ട് നിര്‍മിച്ചിറക്കിയതും കൊച്ചി കപ്പല്‍ശാലയാണ്. അതുപോലെ കേന്ദ്ര ഗ്രീന്‍ ടഗ് ട്രാന്‍സിഷന്‍ പദ്ധതിയിലൂടെ പോര്‍ട്ടുകളില്‍ ഉപയോഗിക്കുന്ന പരമ്പരാഗത ഇന്ധന ടഗ് ബോട്ടുകള്‍ക്കുപകരം സീറോ എമിഷന്‍ ഹരിത ടഗ്ഗുകളും ആദ്യമായി നിര്‍മിക്കുന്നതും കൊച്ചി കപ്പല്‍ശാലയിലാണ്.