പത്തനംതിട്ട പുറമറ്റം പഞ്ചായത്തില്‍ കോണ്‍ഗ്രസിനോട് പിണങ്ങി വിമതരായി മത്സരിച്ച ദമ്പതികള്‍ക്ക് വിജയം; പിജെ കുര്യന്റെ വാര്‍ഡില്‍ കോണ്‍ഗ്രസ് എസ്ഡിപിഐക്കും പിന്നില്‍; വിജയിച്ചത് കോണ്‍ഗ്രസ് വിമതന്‍; ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് കിട്ടിയത് വെറും 46 വോട്ട്

പത്തനംതിട്ട പുറമറ്റം പഞ്ചായത്തില്‍ കോണ്‍ഗ്രസിനോട് പിണങ്ങി വിമതരായി മത്സരിച്ച ദമ്പതികള്‍ക്ക് വിജയം

Update: 2025-12-13 13:35 GMT

പത്തനംതിട്ട: പുറമറ്റം പഞ്ചായത്തില്‍ കോണ്‍ഗ്രസ് വിമതരായി മത്സരിച്ച ദമ്പതികള്‍ക്ക് മികച്ച വിജയം. നാലാം വാര്‍ഡില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റെനി സനല്‍, അഞ്ചാം വാര്‍ഡില്‍ ഭര്‍ത്താവ സനില്‍ കുമാര്‍ എന്നിവരാണ് വിജയിച്ചത്. മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ പി.ജെ.കുര്യന്റെ വാര്‍ഡിലാണ് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി സനല്‍കുമാര്‍ വിജയിച്ചത. കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥി കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിച്ചെങ്കിലും കിട്ടിയത് വെറും 46 വോട്ടാണ്.

പുറമറ്റം പഞ്ചായത്ത് അഞ്ചാം വാര്‍ഡായ പടുതോട്ടിലാണ് കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനം. കോണ്‍ഗ്രസ് വിമതന്‍ ടി.കെ. സനല്‍കുമാറാണ് ഇവിടെ വിജയിച്ചത്. സനലിന് 247 വോട്ട് കിട്ടി. സിപിഎം സ്ഥാനാര്‍ഥി 198 വോട്ടും എസ്ഡിപിഐ സ്ഥാനാര്‍ഥി എംഎ മുഹമ്മദ് സമദ് 145 വോട്ടും നേടി. കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി എം.എസ്. കുര്യന് 46 വോട്ട് കിട്ടി. സനല്‍കുമാറിന്റെ അപരന്‍ സനല്‍കുമാര്‍ 17 വോട്ട് നേടി.

കോണ്‍ഗ്രസില്‍ സീറ്റ് ലഭിക്കാത്ത പുറമറ്റം പഞ്ചായത്ത് മുന്‍ പ്രസിഡന്റും അഞ്ചാം വാര്‍ഡില്‍ ജയിച്ച വിമത സ്ഥാനാര്‍ഥി സനല്‍കുമാറിന്റെ ഭാര്യയുമായ റെനി സനല്‍ നാലാം വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ചു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വെറും 73 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 111 വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ഥി ആര്യ മുരളിയാണ് രണ്ടാം സ്ഥാനത്ത്.

ദമ്പതികള്‍ സ്വതന്ത്രരായി വിജയിച്ചതോടെ ഇവിടെ ഭരണം തുലാസിലായി. 14 അംഗ പഞ്ചായത്തില്‍ യുഡിഎഫിന് ഏഴു സീറ്റാണുള്ളത്. എല്‍ഡിഎഫ് അഞ്ചു സീറ്റ് നേടി. സ്വതന്ത്രരായി മത്സരിച്ച ദമ്പതികള്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നാല്‍ സീറ്റ് നില തുല്യമാകും. പിന്നെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ നറുക്കെടുപ്പ് വേണ്ടി വരും.

Tags:    

Similar News