ജമ്മു-കശ്മീരിന് സംസ്ഥാന പദവി പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രാദേശിക പാര്‍ട്ടികളെ അമ്പരപ്പിച്ച് സിപിഎം; പ്രത്യേക പദവി പുന: സ്ഥാപിക്കണമെന്നും പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നും ശ്രീനഗറിലെ കണ്‍വന്‍ഷനില്‍ എം എ ബേബി; അപൂര്‍വ രാഷ്ട്രീയ സംഭവമായി കണ്‍വന്‍ഷന്‍

കശ്മീരില്‍ പ്രാദേശിക പാര്‍ട്ടികളെ അമ്പരപ്പിച്ച് സിപിഎം

Update: 2025-06-13 10:20 GMT

ശ്രീനഗര്‍: ശ്രീനഗറിലെ ടാഗോള്‍ ഹാള്‍ ബുധനാഴ്ച ലാല്‍ സലാം വിളികള്‍ കൊണ്ട് നിറഞ്ഞു. ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ം വകുപ്പ് പുന: സ്ഥാപിക്കുക, പാക്കിസ്ഥാനുമായി ചര്‍ച്ച പുനരാംരഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഎമ്മിന്റെ ഏകദിന കണ്‍വന്‍ഷനാണ് കഴിഞ്ഞ ദിവസം നടന്നത്. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി പുന: സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ നിന്ന് മാറി സംസ്ഥാന പദവി പുന: സ്ഥാപിക്കണമെന്ന ആവശ്യത്തിലേക്ക് പ്രാദേശിക പാര്‍ട്ടികള്‍ ചുരുങ്ങിയ പശ്ചാത്തലത്തില്‍, സിപിഎമ്മിന്റെ കണ്‍വന്‍ഷന്‍ അപൂര്‍വ്വ രാഷ്ട്രീയ സംഭവമായി മാറി.

ഭരണഘടനാവകാശങ്ങളുടെ പുനഃസ്ഥാപനം എന്ന വിഷയം ഉയര്‍ത്തിയാണ് സിപിഎം ജമ്മു - കശ്മീര്‍ ഘടകം പ്രത്യേക കണ്‍വന്‍ഷന്‍ നടത്തിയത്. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള പ്രതിനിധി സംഘങ്ങളും യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയത്തില്‍ മൂന്നാമതൊരു രാഷ്ട്രത്തെ ഉള്‍പ്പെടുത്തരുതെന്നുമുളള ആവശ്യങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു.

370 ാം വകുപ്പ് എടുത്തുകളഞ്ഞത് വഞ്ചനയാണെന്ന് എം എ ബേബി പറഞ്ഞു. വളരെ വിശദമായ ചര്‍ച്ച നടത്തിയിട്ടാണ് 370 ാം വകുപ്പ് ഭരണഘടനയില്‍ ചേര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു. 370 ാം വകുപ്പ് റദ്ദാക്കിയതോടെ കശ്മീരില്‍ സമാധാനവും, വികസനവും കൈവരിച്ചെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അവകാശവാദത്തെ അദ്ദേഹം വിമര്‍ശിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനിടെ, പാക് ഷെല്ലാക്രമണം ഉണ്ടായ ഉറിയിലെ അതിര്‍ത്തി പ്രദേശങ്ങള്‍ ബേബിയും സിപിഎ പ്രവര്‍ത്തകരും സന്ദര്‍ശിച്ചു.

പ്രദേശവാസികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെന്നും എം എ ബേബി ആരോപിച്ചു. ഷെല്ലിങ്ങില്‍ തകര്‍ന്ന വീടുകള്‍ക്ക് സര്‍ക്കാര്‍ 1.3 ലക്ഷം മാത്രമാണ് നല്‍കുന്നത്. ഇത് തുച്ഛമായ തുകയാണെന്നും വിഷയം പാര്‍ട്ടി എംപിമാര്‍ ലോക്‌സഭയില്‍ ഉന്നയിക്കുമെന്നും ബേബി പറഞ്ഞു. തീവ്രവാദത്തിന് എതിരെ പോരാടണമെന്നും യുദ്ധം ഒരുപരിഹാരമല്ലെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, സിപിഎം ലോക്‌സഭാ കക്ഷി നേതാവ് കെ രാധാകൃഷ്ണന്‍ എന്നിവരും ബംഗാളില്‍ നിന്നും രാജസ്ഥാനില്‍ നിന്നുള്ള നേതാക്കളും സിപിഎം പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    

Similar News