'എന്റെ ആദ്യ ആറ്റുകാല്‍ പൊങ്കാല': മനമുരുകി പ്രാര്‍ഥിക്കുന്ന ദൃശ്യങ്ങള്‍ പങ്കിട്ട റെനീഷ റഹീമിന് പൂച്ചെണ്ടുകളും കല്ലേറും; ഇതാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്ന് ഒരുകൂട്ടര്‍; നോമ്പുകാലത്തോ..മതം മാറിക്കൂടെയെന്ന് മറ്റൊരു കൂട്ടര്‍; നെഗറ്റീവ് കമന്റിടുന്നവര്‍ 'മാക്‌സിമം ഇരുന്ന് കരഞ്ഞോ' എന്ന് ടെലിവിഷന്‍ താരം

റെനീഷ റഹീമിന് പൂച്ചെണ്ടുകളും കല്ലേറും

Update: 2026-03-04 05:32 GMT

തിരുവനന്തപുരം: മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയും ബിഗ് ബോസ് മലയാളം സീസണ്‍ 5 മുന്‍ മത്സരാര്‍ത്ഥിയുമായ റെനീഷ റഹീമിന് ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്തതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം. തന്റെ ആദ്യ പൊങ്കാല അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന് പിന്നാലെയാണ് താരത്തിനെതിരെ സൈബര്‍ ആക്രമണം ഉണ്ടായത്. എന്നാല്‍, ഈ വിമര്‍ശനങ്ങളോട് ശക്തമായ മറുപടിയുമായി റെനീഷ രംഗത്തെത്തി.

കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് റെനീഷ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്. 'എന്റെ ആദ്യ ആറ്റുകാല്‍ പൊങ്കാല' എന്ന് കുറിച്ചുകൊണ്ട് മനമുരുകി പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പം സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു താരം. ഈ പോസ്റ്റിന് വലിയ പിന്തുണയും പ്രശംസയും ലഭിച്ചു. റംസാന്‍ മാസത്തില്‍ നോമ്പ് നോറ്റ് പൊങ്കാല അര്‍പ്പിച്ചതിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. 'ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി' എന്ന് പലരും അഭിപ്രായപ്പെട്ടു.


Full View

എന്നാല്‍, മതപരമായ വേര്‍തിരിവുകള്‍ ചൂണ്ടിക്കാട്ടി ഒട്ടേറെ പേര്‍ താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. 'ഇതൊക്കെ നിങ്ങളുടെ ആളുകള്‍ എങ്ങനെ സഹിക്കും?' എന്നായിരുന്നു ഒരു കമന്റ്. സീരിയലില്‍ അവസരം ലഭിക്കാന്‍ വേണ്ടിയാണ് റെനീഷ പൊങ്കാലയിട്ടതെന്ന് ആരോപിച്ചവരുമുണ്ട്. മതപരിവര്‍ത്തനം നടത്താന്‍ നിര്‍ദേശിച്ച് 'മതം മാറിക്കൂടെ?' എന്ന് ചോദിച്ചവരും വിമര്‍ശകരുടെ കൂട്ടത്തിലുണ്ടായിരുന്നു.

ഈ വിമര്‍ശനങ്ങളോരോന്നിനും കൃത്യവും ശക്തവുമായ മറുപടികളാണ് റെനീഷ നല്‍കിയത്. 'മറ്റുള്ളവരുടെ കാര്യം ഞാന്‍ നോക്കണോ ബ്രോ?' എന്ന് ഒരു ചോദ്യത്തിന് മറുപടിയായി അവര്‍ കുറിച്ചു. 'വിശ്വാസത്തോടെ ആര് പോയാലും അവിടെ ഒന്നും നാശമാവില്ല' എന്ന് മതപരമായ ഐക്യം ഊന്നിപ്പറഞ്ഞുകൊണ്ട് റെനീഷ വ്യക്തമാക്കി. നെഗറ്റീവ് കമന്റുകള്‍ക്ക് 'കരയുന്നവര്‍ മാക്‌സിമം കരഞ്ഞോളൂ' എന്നും താരം പ്രതികരിച്ചു. മതപരിവര്‍ത്തനത്തെക്കുറിച്ച് ചോദിച്ചവരോട് താല്പര്യമില്ലെന്നും താരം മറുപടി നല്‍കി. വ്യക്തിപരമായ വിശ്വാസത്തിന്റെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച റെനീഷയുടെ നിലപാട് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി തുടരുകയാണ്.

Tags:    

Similar News