കൂസലില്ലാതെ, നിസ്സംഗനായി കൊടുംകുറ്റവാളി; ഒന്നും പറയാനില്ലെന്ന് കോടതിയോട് ചെന്താമര; എന്തെങ്കിലും പറയാനുണ്ടോ, കുറ്റബോധമുണ്ടോ എന്ന മാധ്യമ ചോദ്യത്തിനും ഉത്തരമില്ല; ചെന്താമര ഇനി പുറത്തിറങ്ങരുത്; വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സജിതയുടെ പെണ്‍മക്കള്‍

വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സജിതയുടെ പെണ്‍മക്കള്‍

Update: 2025-10-14 08:37 GMT

പാലക്കാട്: പോത്തുണ്ടി സുജാത വധക്കേസില്‍ കുറ്റക്കാരനെന്ന കോടതി വിധിയില്‍ നിസ്സംഗനായി കൊടുംകുറ്റവാളി ചെന്താമര എന്ന ചെന്താമരാക്ഷന്‍. പോത്തുണ്ടി സജിത കൊലക്കേസില്‍ ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കണ്ടെത്തിയിരിക്കുന്നത്. ഒക്ടോബര്‍ 16 ന് ശിക്ഷാവിധി പ്രഖ്യാപിക്കും. എന്തെങ്കിലും പറയാനുണ്ടോ, കുറ്റബോധമുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ചെന്താമര ഒന്നിനോടും പ്രതികരിച്ചില്ല. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനും ഒന്നുമില്ലെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം. വിചാരണവേളയില്‍ പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു ചെന്താമരയുടെ പ്രതികരണം.

അതേസമയ ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതില്‍ പ്രതികരിച്ച് സജിത പെണ്‍മക്കളായ അതുല്യയും അഖിലയും. ചെന്താമരക്ക് വധശിക്ഷ നല്‍കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. കോടതി വിധിയില്‍ ആശ്വാസമുണ്ട്. പ്രതിക്ക് നല്ല ശിക്ഷ നല്‍കണം. കോടതിയില്‍ വിശ്വാസമുണ്ട്. പ്രതിയെ പുറത്തുവിടില്ലെന്ന് കരുതുന്നുവെന്നും ഇരുവരും വ്യക്തമാക്കി.അതേസമയം, ബുധനാഴ്ച ശിക്ഷാ വിധിക്കായി കാത്തിരിക്കുകയാണെന്ന് സജിതയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

നെന്മാറ സജിത വധക്കേസില്‍ പ്രതിയായ ചെന്താമര കുറ്റക്കാരെന്ന് കണ്ടെത്തിയ പാലക്കാട് നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ബുധനാഴ്ച ശിക്ഷ വിധിക്കും. കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സജിത വധക്കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കോടതി വിധി പഞ്ഞത്.

കേസിലെ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ കോടതിയെ സഹായിച്ചത്. സജിതയുടെ വീട്ടില്‍ നിന്ന് രക്തം പുരണ്ട ചെന്താമരയുടെ 11 കാല്‍പ്പാടുകളും മല്‍പിടിത്തത്തിനിടെ കീറിയ ചെന്താമരയുടെ ഷര്‍ട്ടിന്റെ പോക്കറ്റും അന്വേഷണ സംഘം കണ്ടെത്തി. സജിതയുടെ വീടിന്റെ സമീപത്തും ചെന്താമരയുടെ വീടിന്റെ നേരെ മുന്‍ഭാഗത്തുള്ള പുഷ്പയുടെ മൊഴിയും കേസില്‍ നിര്‍ണായകമായി.

2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ചെന്താമര ജനുവരി 27ന് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടത്തി. അയല്‍വാസി കൂടിയായ സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തി.

വിയ്യൂര്‍ ജയിലിലെ വിചാരണത്തടവുകാരനായ ചെന്താമരക്ക് രണ്ടു വര്‍ഷവും ഒന്‍പത് മാസത്തെയും ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ചു. നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നും കേരളത്തില്‍ നിന്ന് പുറത്ത് പോകരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. 17 മാസങ്ങള്‍ക്ക് ശേഷം ജാമ്യത്തില്‍ ഇളവു തേടി ചെന്താമര കോടതിയെ സമീപിച്ചു. നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥ ചുരുക്കി. പിന്നാലെ കേരളത്തിന് പുറത്ത് പലയിടങ്ങളിലായി ഇയാള്‍ ജോലി നോക്കി. തുടര്‍ന്ന് ജാമ്യവ്യവസ്ഥ ലംഘിച്ച് നെന്മാറയിലെ വീട്ടില്‍ ഇടക്കിടെ ചെന്താമരയെത്തി.

ഇതിനിടെ ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ച് രണ്ടു മാസം മുമ്പ് നെന്മാറയിലെ വീട്ടില്‍ സ്ഥിരതാമസമാക്കിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ 20 ദിവസത്തിനകം സജിത വധക്കേസിലെ ജാമ്യം കോടതി റദ്ദാക്കി. മെയ് 27ന് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചെങ്കിലും ചെന്താമര കുറ്റം നിഷേധിച്ചു. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അന്‍പത് സാക്ഷികളുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്. വിധി വരുന്നതോടൊപ്പം നെന്മാറ ഇരട്ട കൊലപാതകക്കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനും ആലോചനയുണ്ട്.

കൊലക്ക് ഉപയോഗിച്ച ആയുധം വീട്ടിലുണ്ടായിരുന്നതാണെന്നും ചെന്താമര മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നുമാണ് ഭാര്യയുടെ മൊഴി. പ്രതിയുടെ വസ്ത്രവും തിരിച്ചറിഞ്ഞു. ചെന്താമരയുടെ സഹോദരന്‍, കൊല്ലപ്പെട്ട സജിതയുടെ മകള്‍ ഉള്‍പ്പെടെ 52 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. കഴിഞ്ഞ മാസം നാലിന് വിചാരണ നടപടികള്‍ പൂര്‍ത്തിയായി. ചെന്താമര ഏക പ്രതിയായ കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫോറന്‍സിക് പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്.

നേരത്തെ, ചെന്താമരയുടെ ജാമ്യഹരജി കോടതി തള്ളിയിരുന്നു. ചെന്താമര പുറത്തിറങ്ങുന്നത് നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്ന് കാണിച്ചായിരുന്നു പ്രോസിക്യൂഷന്‍ ജാമ്യം എതിര്‍ത്തിരുന്നത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

Tags:    

Similar News