ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം; ഔദ്യോഗിക വസതിയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്കിടെ ആക്രമിച്ചത് പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവ്; തലയ്ക്ക് പരിക്കേറ്റ മുഖ്യമന്ത്രി ആശുപത്രിയില്‍; രേഖാ ഗുപ്തയുടെ സുരക്ഷ കൂട്ടി അധികൃതര്‍; ആക്രമണത്തെ അപലപിച്ച് നേതാക്കള്‍

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം

Update: 2025-08-20 04:30 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടത്തിയ ജന സമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ആക്രമണ സംഭവവുമായി ബന്ധപ്പെച്ച് ഒരു യുവാവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മുഖ്യമന്ത്രിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. ബിജെപി ഡല്‍ഹി ഘടകമാണ് ഈ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയെ മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ വീഴ്ച്ചയുള്‍പ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്. രേഖാ ഗുപ്തക്ക് ഗുരുതര പരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.

അതിനിടെ, ഡല്‍ഹി മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പ്രതികരിച്ചു. ഡല്‍ഹിയിലെ സ്ത്രീ സുരക്ഷയെ ബാധിക്കുന്നതാണ് സംഭവം. മുഖ്യമന്ത്രിക്ക് പോലും സുരക്ഷ ഇല്ലെങ്കില്‍ എങ്ങനെയാണ് മറ്റു സ്ത്രീകള്‍ സുരക്ഷിതരാവുക എന്നും ദേവേന്ദര്‍ യാദവ് പ്രതികരിച്ചു. ട

ആക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ആളെ ചോദ്യം ചെയ്യുകയാണ്. എന്തിനാണ് ആക്രമണം നടത്തിയതെന്നതില്‍ വ്യക്തതയില്ല. രേഖ ഗുപ്ത സ്വന്തം വസതിയില്‍ എല്ലാ ബുധനാഴ്ചകളിലും രാവിലെ ജനങ്ങളെ കണ്ട് പരാതികള്‍ സ്വീകരിക്കാറുണ്ട്. 'യോഗത്തില്‍ പങ്കെടുത്ത ഒരാള്‍ മുഖ്യമന്ത്രിയെ ആക്രമിച്ചു. ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയെ പരിശോധിക്കുകയാണ്. ഈ ആക്രമണത്തെ പാര്‍ട്ടി അപലപിക്കുന്നു. അക്രമം രാഷ്ട്രീയ പ്രേരിതമായിരുന്നോ എന്ന് അന്വേഷിക്കണം' മുതിര്‍ന്ന ബിജെപി നേതാവ് ഹരീഷ് ഖുറാന പറഞ്ഞു.

സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രകോപനമില്ലാതെ മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Tags:    

Similar News