ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനിന്റെ ഫയലില്‍ ട്രംപിന്റെ പേരുണ്ട്; അതുകൊണ്ടാണ് ആ ഫയലിലെ വിവരങ്ങള്‍ പുറത്തുവരാത്തത്; ഭാവിയിലേക്ക് ഈ പോസ്റ്റ് കരുതി വെച്ചോളൂ, സത്യം പുറത്തുവരും; അമേരിക്കന്‍ പ്രസിഡന്റിനെ ഭീഷണിപ്പെടുത്തി ഇലോണ്‍ മസ്‌ക്ക്; ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യം; തമ്മിലടിയില്‍ ട്രംപ് പൂഴ്ത്തിയ വിവരങ്ങള്‍ പുറത്തേക്കോ?
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനിന്റെ ഫയലില്‍ ട്രംപിന്റെ പേരുണ്ട്
വാഷിങ്ടന്‍: ട്രംപുമായി ഉടക്കിയതോടെ ഭീഷണി മുഴക്കി വ്യവസായി ഇലോണ്‍ മസ്‌ക്ക് രംഗത്ത്. ലൈംഗിക കുറ്റവാളിയെന്ന് കണ്ടെത്തിയ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശമുണ്ടെന്ന് മസ്‌ക്ക് ആരോപിച്ചു. മസ്‌ക് തന്റെ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമിലാണ് മസ്‌ക്ക് ഈരോപണം ഉയര്‍ത്തിയത്.
ശരിക്കും വലിയ ബോംബ് ഇടേണ്ട സമയമായി എന്നു പറഞ്ഞാണ് മസ്‌ക്കിന്റെ പോസ്റ്റ്. എപ്സ്റ്റീന്‍ ഫയലുകളിലില്‍ ട്രംപിന്റെ പേരുണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാര്‍ത്ഥ കാരണം അതാണ്. ഡൊണാള്‍ഡ് ട്രംപ് നിങ്ങള്‌ക്കൊരു നല്ല ദിവസം ആശംസിക്കുന്നു! മസ്‌ക്ക് പോസ്റ്റു ചെയ്തു. ഈ പോസ്റ്റ് ഭാവിയിലേക്ക് കരുതിവെക്കണമെന്നും സത്യം പുറത്തുവരുമെന്നും മസ്‌ക്ക് ഭീഷണി മുഴക്കി. അതേസമയം അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണെന്ന സോഷ്യല്‍ മീഡിയാ പോസ്റ്റിനും മസ്‌ക്ക് ലൈക്കടിച്ചു. ടെസ്‌ലക്കുള്ള കരാറുകള്‍ റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞതോടെയാണ് മസ്‌ക്കിനെതിരെ ഭീഷണിയുമായി ട്രംപ് രംഗത്തുവന്നു.
ഡോണള്‍ഡ് ട്രംപ് നന്ദികേട് പറയുകയാണെന്നും തന്റെ സഹായമില്ലായിരുന്നെങ്കില്‍ 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് തോറ്റുപോയേനെയെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്‌ക് വിമര്‍ശനമുന്നയിച്ചതില്‍ ഡോണള്‍ഡ് ട്രംപ് നിരാശ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഇലോണ്‍ മസ്‌കിന്റെ പ്രതികരണം.
നികുതി നിയമത്തെ കുറിച്ച് മസ്‌കിന് അറിയാമായിരുന്നുവെന്നും വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഉപഭോക്തൃ നികുതി ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്ന നിയമത്തിലെ വ്യവസ്ഥയാണ് മസ്‌ക് പ്രശ്‌നം സൃഷ്ടിക്കാന്‍ കാരണമെന്ന ട്രംപിന്റെ പ്രസ്താവന മസ്‌ക് നിഷേധിച്ചു. നികുതി നിയമം തന്നെ കാണിച്ചിട്ടില്ലെന്നും മറ്റാര്‍ക്കും വായിക്കാന്‍ അവസരം നല്‍കാതെ അതിവേഗമാണ് അത് പാസാക്കിയതെന്നും മസ്‌ക് ആരോപിച്ചു.
നികുതി നിയമത്തിനെതിരെ മസ്‌ക് നടത്തിയ വിമര്‍ശനത്തില്‍ നിരാശനാണെന്ന് ഓവല്‍ ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. 'മസ്‌കിനെ ഞാന്‍ ധാരാളം സഹായിച്ചിട്ടുണ്ട്. എന്നെ കുറിച്ച് മോശമായി ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാല്‍ വൈകാതെ അതുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്' ട്രംപ് പറഞ്ഞു. പരസ്പരമുള്ള മികച്ച ബന്ധം തുടരുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം വാക്‌പോരുകള്‍ക്കിടയിലാണ് അമേരിക്കന്‍ കോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ട്രംപിന് ബന്ധമുണ്ടെന്ന വിവരം മസ്‌ക്ക് ആരോപിക്കുന്നുത്. മുന്‍പ്് ഈ ആരോപണം അമേരിക്കയില്‍ ചര്‍ച്ചയായതാണ്. ഡൊണാള്‍ഡ് ട്രംപ് തന്നെ ലൈംഗിക കൈയ്യേറ്റം ചെയ്തുവെന്ന് മുന്‍ മോഡലിന്റെ വെളിപ്പെടുത്തല്‍. 1993-ലാണ് ട്രംപ് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചതെന്നാണ് മുന്‍ മോഡലായ സ്റ്റെയ്സി വില്യംസ് ആരോപിക്കുന്നത്.
അന്ന് താന്‍ ജെഫ്രിയുടെ കാമുകിയായിരുന്നുവെന്നും ട്രംപിനെ പരിചയപ്പെടാനായി ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലെത്തിയപ്പോഴായിരുന്നു സംഭവമെന്നും സ്റ്റെയ്സി പറയുന്നു. മുന്നിലെത്തിയ നിമിഷം ട്രംപ് തന്റെ ശരീരഭാഗങ്ങളില്‍ ബലമായി കടന്നു പിടിച്ചുവെന്നും താന്‍ നിന്ന നില്‍പ്പില്‍ മരവിച്ചുപോയിയെന്നും സ്റ്റെയ്സി ആരോപിക്കുന്നു. കമല ഹാരിസ് നടത്തുന്ന സര്‍വൈവേഴ്സ് ഓഫ് കമല എന്ന പരിപാടിക്കിടെയാണ് മുന്‍മോഡലിന്റെ വെളിപ്പെടുത്തിയത്. എന്നാല്‍ സ്റ്റെയ്സിയുടെ ആരോപണം തീര്‍ത്തും വ്യാജമാണെന്നാണ് ട്രംപ് പറഞ്ഞത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നേരിടുകയായിരുന്ന യുഎസ് കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ന്യൂയോര്‍ക്കിലെ ജയിലില്‍ വെച്ചാണ് എപ്സ്റ്റീന്‍ മരിച്ചത്. ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഉള്‍പ്പെടെ നിരവധി ലോകനേതാക്കളുടെ സുഹൃത്തായിരുന്നു എപ്സ്റ്റീന്‍. പല രാഷ്ട്രീയക്കാര്‍ക്കും എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചും തിരിച്ചും അറിവുണ്ടായിരുന്നു.
എപ്സ്റ്റീന്‍ ഇല്ലാതായി കാണാന്‍ ചിലര്‍ ആഗ്രഹിച്ചിരുന്നു. അത്യാധുനിക സുരക്ഷാ, നിരീക്ഷണ സൗകര്യങ്ങളുള്ള ജയിലില്‍ ശതകോടീശ്വരന്‍ മരിച്ചത്, കൊലപാതകമാണെന്ന നിഗമനത്തിലാണു സമൂഹമാധ്യമങ്ങള്‍. ആഴ്ചകള്‍ക്കു മുമ്പ് അര്‍ധബോധാവസ്ഥയില്‍, കഴുത്തില്‍ മുറിവുകളുമായി ക്ഷീണിതനായിരുന്നു എപ്സ്റ്റീന്‍. ഈ സംഭവത്തിനുശേഷം എപ്‌സ്റ്റീന്‍ കനത്ത നിരീക്ഷണത്തിലായിരുന്നു. ഇങ്ങനെ കഴിയുന്നൊരാള്‍ക്കു സ്വയം ജീവനൊടുക്കാനുള്ള സാഹചര്യമുണ്ടാകുമോ എന്നാണു ചിലര്‍ ഉന്നയിക്കുന്ന സംശയം. ജയില്‍ അധികൃതരുടെ വിശദീകരണത്തിലും വ്യക്തതക്കുറവുണ്ടായിരുന്നു.
അളവറ്റ സമ്പത്തും സ്വകാര്യ വിമാനങ്ങളും രാജ്യാന്തര ബന്ധങ്ങളുമുള്ള എപ്സ്റ്റീന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഏതെല്ലാം വിധത്തിലാണ് ഉപദ്രവിച്ചതെന്ന് ഇയാള്‍ക്കെതിരെ പരസ്യമായി ആരോപണമുന്നയിച്ച കോര്‍ട്ട്‌നി വൈല്‍ഡും ആനി ഫാര്‍മറും കോടതിയില്‍ വിശദീകരിച്ചത് ഞെട്ടലോടെയാണു ലോകം കേട്ടത്. കോടതിയില്‍ യുവതികളുടെ വാക്കുകളോട് എതിര്‍ത്തൊന്നും പറയാതിരുന്ന എപ്സ്റ്റീന്‍ പക്ഷേ, മുഴുവന്‍ സമയവും ഇരുവരെയും ഭീഷണിപ്പെടുത്തുന്ന തരത്തില്‍ രൂക്ഷമായാണു നോക്കിയത്. 14ാം വയസ്സില്‍ എപ്സ്റ്റീന്‍ പീഡിപ്പിച്ചതായി മൊഴി നല്‍കിയ കോര്‍ട്ട്‌നി വൈല്‍ഡ്, തെരുവിലൂടെ നടക്കുന്നതു കണ്ടാല്‍ അയാളെ ഭയാനക മനുഷ്യനായാണു തോന്നുകയെന്നും പറഞ്ഞു. 16ാം വയസ്സില്‍ ന്യൂയോര്‍ക്കിലാണ് എപ്സ്റ്റീനുമായി നിര്‍ഭാഗ്യകരമായ കൂടിക്കാഴ്ചയുണ്ടായതെന്ന് ആനി ഫാര്‍മര്‍ മൊഴി നല്‍കി. പിന്നീട് ന്യൂ മെക്‌സിക്കോയിലേക്കു വിമാനത്തില്‍ കൊണ്ടുപോയി. ന്യൂയോര്‍ക്കിലെ ബംഗ്ലാവില്‍ കഴിഞ്ഞയാഴ്ച കണ്ടെടുത്ത പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ താനുള്‍പ്പെടെ എല്ലാ ഇരകളെയും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഇരകളാക്കുകയാണെന്നും ആനി പറഞ്ഞു.
താന്‍ കുറ്റക്കാരനല്ലെന്നാണ് എപ്സ്റ്റീന്‍ ആവര്‍ത്തിച്ചിരുന്നത്. കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 55.91 കോടി ഡോളറാണ് എപ്സ്റ്റീന്റെ സമ്പാദ്യം. ഹെഡ്ജ് ഫണ്ട്, പ്രൈവറ്റ് ഇക്വിറ്റി, റിയല്‍ എസ്റ്റേറ്റ് എന്നിവയിലാണു പണം നിക്ഷേപിച്ചിരിക്കുന്നത്. മാന്‍ഹട്ടന്‍, പാം ബീച്ച്, ഫ്‌ലോറിഡ തുടങ്ങിയ സ്ഥലങ്ങളില്‍ രാജകീയ ബംഗ്ലാവുകളുണ്ട്. ഇവിടങ്ങളിലാണ് പെണ്‍കുട്ടികളെ എത്തിച്ചു പീഡിപ്പിച്ചത്. 2002 മുതല്‍ 2005 വരെയുള്ള കാലയളവില്‍ 'ഡസന്‍' കണക്കിനു പെണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതെന്നു പ്രോസിക്യൂഷന്‍ ആരോപിച്ചു.
ഹെഡ്ജ് ഫണ്ടിലും പ്രൈവറ്റ് ഇക്വിറ്റിയിലുമായി ഏകദേശം 195 ദശലക്ഷം ഡോളറാണ് നിക്ഷേപം. ഇക്വിറ്റികളിലായി 112.7 മില്യന്‍ ഡോളറുണ്ട്. ഫിക്‌സഡ് ഇന്‍കം സെക്യൂരിറ്റീസില്‍നിന്ന് 14.3 മില്യന്‍ ഡോളറാണ് വരുമാനം. യുഎസ് വിര്‍ജീനിയ ഐലന്‍ഡില്‍ സ്വന്തമാക്കിയ ലിറ്റില്‍ സെന്റ് ജെയിംസ് എന്ന ദ്വീപിന്റെ മൂല്യം 63 മില്യന്‍ ഡോളര്‍. റിയല്‍ എസ്റ്റേറ്റിലെ ആകെ സമ്പത്ത് 179 മില്യന്‍ ഡോളര്‍. ലിറ്റില്‍ സെന്റ് ജെയിംസ് ദ്വീപിനെ 'പീഡോഫൈല്‍ ഐലന്‍ഡ്' (ബാലപീഡന ദ്വീപ്) എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്.
എണ്ണപ്പനകള്‍ നിറഞ്ഞ സ്വര്‍ഗഭൂമിയെന്നും ഈ ദ്വീപ് അറിയപ്പെടുന്നു. മനോഹരമായ കെട്ടിടങ്ങളും സ്വര്‍ണമകുടത്തോടു കൂടിയ ആരാധനാലയവും ഇവിടെയുള്ളതായി നാട്ടുകാര്‍ പറയുന്നു. പുറമേ നിന്നുള്ളവര്‍ക്ക് ഇവിടെ കയറിപ്പറ്റാനാവില്ല. ഹെലികോപ്റ്ററിലും ജലയാനത്തിലുമായി എപ്സ്റ്റീന്‍ ഇടയ്ക്കിടെ വരാറുണ്ട്. 22.5 മില്യന്‍ ഡോളറാണ് ഗ്രേറ്റ് സെന്റ് ജെയിംസ് എന്ന മറ്റൊരു ദ്വീപിന്റെ വിപണിമൂല്യം. മാന്‍ഹട്ടനിലെ അപ്പര്‍ ഈസ്റ്റ് സൈഡ് ടൗണ്‍ഹൗസിന്റെ മൂല്യം 77 മില്യന്‍ ഡോളര്‍. ന്യൂ മെക്‌സിക്കോയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള മേച്ചില്‍പ്രദേശവും പാരിസില്‍ വസതിയുമുണ്ട്. ഫ്രാന്‍സില്‍നിന്നു സ്വകാര്യവിമാനത്തില്‍ വരുമ്പോള്‍ ജൂലൈ ആറിന് ന്യൂ ജഴ്‌സി വിമാനത്താവളത്തില്‍ വച്ചാണ് എപ്സ്റ്റീനെ അറസ്റ്റ് ചെയ്തത്. മാന്‍ഹട്ടനിലെ മെട്രോപൊലീറ്റന്‍ കറക്ഷനല്‍ സെന്ററില്‍ മെക്‌സിക്കന്‍ ലഹരിക്കടത്തു രാജാവ് എല്‍ ചാപ്പോ ഗുസ്മാന്‍ ഉള്‍പ്പെടെയുള്ളവരെയാണു സഹതടവുകാരായി കിട്ടിയത്.
വിര്‍ജിനീയ റോബര്‍ട്‌സ് എന്ന യുവതിയാണ് 1999-2002 കാലയളവില്‍ എപ്സ്റ്റീനെതിരെ ആദ്യ വെളിപ്പെടുത്തല്‍ നടത്തിയത്. തന്നെ 'ലൈംഗിക അടിമ'യാക്കി ഉപയോഗിച്ച എപ്സ്റ്റീന്‍, ഉന്നത സുഹൃത്തുക്കള്‍ക്കായി കാഴ്ചവച്ചെന്നുമായിരുന്നു വിര്‍ജീനിയയുടെ ആരോപണം. ഫ്‌ലോറിഡ പൊലീസിലേക്ക് ഒരമ്മ ഫോണ്‍ വിളിക്കുകയും തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പാം ബീച്ച് എസ്റ്റേറ്റില്‍ എപ്സ്റ്റീന്‍ പീഡിപ്പിച്ചതായി പരാതിപ്പെടുകയും ചെയ്തത് 2005 മാര്‍ച്ചില്‍. ഈ പരാതികളില്‍ അന്വേഷണം തുടങ്ങി. 2006 മേയില്‍ പാം ബീച്ച് പൊലീസ് സത്യവാങ്മൂലം ഫയല്‍ ചെയ്തു. എപ്സ്റ്റീനെ കൂടാതെ സാറാ കെല്ലന്‍, ഹാലി റോബ്‌സണ്‍ സോണ്‍ എന്നിവരുടെ പേരുകളും സത്യവാങ്മൂലത്തിലുണ്ടായിരുന്നു. അഞ്ച് ഇരകളെയും 17 ദൃക്‌സാക്ഷികളെയും ചോദ്യം ചെയ്താണു സത്യവാങ്മൂലം തയാറാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായും നിയമവിരുദ്ധമായുമുള്ള സെക്‌സില്‍ എപ്സ്റ്റീന്‍ ഏര്‍പ്പെട്ടതായി ആരോപിച്ചിരുന്നു.
എപ്സ്റ്റീന് ആവശ്യാനുസരണം പെണ്‍കുട്ടികളെ എത്തിച്ച് പണമുണ്ടാക്കി എന്ന കുറ്റമാണു സോണിനെതിരെ ചുമത്തിയത്. പെണ്‍കുട്ടികളുടെ പേരും വിലാസവും ഉള്‍പ്പെടുന്ന വിവരങ്ങളടങ്ങിയ 'ബ്ലാക് ബുക്' സൂക്ഷിച്ചെന്നതാണു സാറയ്‌ക്കെതിരായ കുറ്റം. പാം ബീച്ചിലെ സ്റ്റേറ്റ് അറ്റോര്‍ണി ഈ കേസ് 2006 മേയില്‍ മേല്‍ക്കോടതിയിലേക്കു റഫര്‍ ചെയ്തു. എപ്സ്റ്റീനു സ്വത്തുക്കളുള്ള ഫ്‌ലോറിഡ, ന്യൂയോര്‍ക്ക്, ന്യു മെക്‌സിക്കോ എന്നിവിടങ്ങളിലെ ഇരകളെയും സാക്ഷികളെയും കണ്ട് എഫ്ബിഐ മൊഴിയെടുത്തു. നിയമ നടപടികള്‍ മുന്നോട്ടുപോയപ്പോള്‍, തന്നെ ലൈംഗിക കുറ്റവാളിയാക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകാര്യമല്ലെന്ന് എപ്സ്റ്റീനും അഭിഭാഷകനും 2008 ജനുവരിയില്‍ നിലപാടെടുത്തു.
ഫെബ്രുവരിയില്‍ ഒരു സ്ത്രീ എപ്സ്റ്റീനെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തു. 16ാം വയസ്സില്‍ മസാജിങ്ങിനായി തന്നെ നിയമിച്ചുവെന്നും സെക്‌സ് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടു എന്നുമായിരുന്നു ആരോപണം. എഫ്ബിഎയുടെ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി മാര്‍ച്ചില്‍ കേസ് വിചാരണയ്‌ക്കെടുക്കാന്‍ ഗ്രാന്‍ഡ് ജൂറി തീരുമാനിച്ചു. ഇരകളെ ഫോണിലും നേരിട്ടും എപ്സ്റ്റീന്റെ ആളുകള്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതേ മാസം മറ്റൊരു സ്ത്രീ കൂടി ഹര്‍ജി നല്‍കി. ജൂണില്‍ എപ്സ്റ്റീന്‍ കുറ്റക്കാനാരാണെന്നു കോടതി വിധിച്ചു. ലൈംഗിക കുറ്റവാളിയായി മുദ്രകുത്തപ്പെട്ട എപ്സ്റ്റീന് 18 മാസത്തെ ജയില്‍വാസമായിരുന്നു ശിക്ഷ. 2009 ജൂലൈയില്‍ ജയില്‍ മോചിതനായി.