ജോലി ലഭിച്ചത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും; ഉറപ്പാക്കാന്‍ 20,000 രൂപ വാങ്ങി സി.പി.ഐ നേതാവ്; പാര്‍ട്ടി ഫണ്ടാണെന്ന് കാണിച്ച് രസീതും നല്‍കി; കബളിപ്പിച്ചത് നിര്‍ധന കുടുംബാംഗമായ യുവതിയെ

ജോലി ലഭിച്ചത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും; ഉറപ്പാക്കാന്‍ 20,000 രൂപ വാങ്ങി സി.പി.ഐ നേതാവ്

Update: 2025-10-04 11:52 GMT

കൊല്ലം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും ഇന്‍്റര്‍വ്യൂ കാര്‍ഡു ലഭിച്ച യുവതിയില്‍ നിന്നും ജോലി ഉറപ്പാക്കാന്‍ സി.പി.ഐ നേതാവ് പണം വാങ്ങിയതായി ആരോപണം. മൃഗസംരക്ഷണ വകുപ്പിലേക്കാണ് കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട് സ്വദേശിനിക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും അഭിമുഖത്തിന് കത്ത് വന്നത്. സംശയ നിവാരണത്തിനായി കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിലെ കാഞ്ഞിരത്തുംമൂട് ബ്രാഞ്ചിലെ ജീവനക്കാരനും ആല്‍ത്തറമൂടിലെ പ്രാദേശിക സി.പി.ഐ നേതാവുമായ ആളിനെ യുവതി സമീപിച്ചു. ജോലി ഉറപ്പാക്കാന്‍ ശുപാര്‍ശ ചെയ്യാമെന്നും ജോലിക്കു കയറുന്നതിനു മുന്‍പ് 20,000 രൂപ പാര്‍ട്ടി ഫണ്ട് നല്‍കണമെന്നും നേതാവ് പറഞ്ഞു.

യുവതിക്ക് അഭിമുഖത്തില്‍ ജോലി ലഭിച്ചു. ജോലിക്ക് കയറുന്നതിന്‍െ്റ തലേദിവസം സി.പി.ഐ നേതാവും മറ്റൊരാളും കൂടി യുവതിയുടെ കാഞ്ഞിരത്തുംമൂട്ടിലുള്ള വീട്ടിലെത്തി പണം കൈപ്പറ്റി. നിര്‍ധന കുടുംബാംഗമായ ദലിത് പെണ്‍കുട്ടി ബന്ധുക്കളുടെ സ്വര്‍ണ്ണം പണയം വച്ചാണ് തുക കണ്ടെത്തിയത്. പാര്‍ട്ടി സംഭാവനയെന്ന രീതിയില്‍ രസീത് നല്‍കിയാണ് പണം കൈപ്പറ്റിയത്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പേര് രജിസ്റ്റര്‍ ചെയ്ത് ആയിരക്കണക്കിന് യുവതി യുവാക്കള്‍ ജോലി ലഭിക്കുന്നതിനായി കാത്തിരിക്കുമ്പോഴാണ് വകുപ്പ് മന്ത്രി പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ മന്ത്രിയുടെ പാര്‍ട്ടിയുടെ നേതാക്കള്‍ പണപ്പിരിവ് നടത്തി ജോലി വാഗ്ദാനം നല്‍കുന്നത്. മന്ത്രിയുടെ പേര് ഉപയോഗിച്ച് ഇത്തരത്തില്‍ വ്യാപക പണപ്പിരിവ് നടക്കുന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജോലി വാഗ്ദാനം ചെയ്യുന്നത് വര്‍ധിക്കുകയാണ്. വോട്ടുറപ്പിക്കാനും പണപ്പിരിവിനുമാണ് ഇടത് നേതാക്കള്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലാണ് കൂടുതലായും താല്‍ക്കാലിക ജോലി വാഗ്ദാനം ചെയ്യപ്പെടുന്നത്. പാര്‍ട്ടിക്കത്തും പണവും ഉണ്ടെങ്കില്‍ താല്‍ക്കാലിക ജോലി ലഭിക്കുമെന്നതാണ് ഇപ്പോഴുള്ള അവസ്ഥയെന്നും ആരോപണമുണ്ട്.

Tags:    

Similar News