ഷൈനി ഒരു തവണയെങ്കിലും സ്റ്റേഷനിലെത്തി കണ്ടിരുന്നെങ്കില്‍..! വീട്ടില്‍ വഴക്കിടുന്നവര്‍ക്ക് ഒപ്പിടാന്‍ സ്റ്റേഷനില്‍ ബുക്ക്; അന്ന് കോടതി വിധിയില്‍ വീട് ജപ്തി ചെയ്യേണ്ടി വന്നപ്പോള്‍ ബബിതയെയും മകളെയും പെരുവഴിയിലാക്കാതെ വീടൊരുക്കിയ പോലീസ് ഓഫീസര്‍; ഏറ്റുമാനൂര്‍ എസ്എച്ച്ഒ അന്‍സിലിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണയേറുമ്പോള്‍

ഷൈനി ഒരു തവണയെങ്കിലും സ്റ്റേഷനിലെത്തി കണ്ടിരുന്നെങ്കില്‍..!

Update: 2025-04-16 17:31 GMT

കോട്ടയം: ഷൈനി മക്കളുമായി ട്രെയിനിന് മുന്‍പില്‍ ജീവനൊടുക്കി ഒന്നര മാസം തികയും മുന്‍പെ അഭിഭാഷകയായ ജിസ്മിയുടെയും പിഞ്ചു മക്കളുടെയും ചേതനയറ്റ ശരീരം കാണേണ്ടി വന്ന പോലീസ് ഓഫീസറാണ് ഏറ്റുമാനൂര് എസ്. എച്ച്. ഒ. എ. എസ്. അന്‍സില്‍ അഫസില്‍. തന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു. ഈ കുറിപ്പ് സൈബറിടത്തില്‍ വൈറലായിരുന്നു.

കുട്ടികളുടെ ബോഡി കണ്ടപ്പോ ഞാന്‍ ആകെ വല്ലാതെ ആയിപ്പോയി, എനിക്കും രണ്ട് പെണ്‍കുട്ടികളാണ്. അവരെ കുറിച്ചാണ് താന്‍ ചിന്തിച്ചതെന്നാണ് അന്‍സില്‍ മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ സ്റ്റേഷന്‍ പരിധിയില്‍ നിരവധി പേര്‍ മദ്യപിച്ചുള്ള ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്നതിനെ കുറിച്ചു പറയാറുണ്ടായിരുന്നു എന്നാണ് അന്‍സില്‍ പറയുന്നത്. ഇപ്പോള്‍ ആത്മഹത്യ ചെയ്തവര്‍ പരാതിയുമായി എത്തിയിരുന്നില്ല. പരാതിയുമയാി എത്തിയിരുന്നെങ്കില്‍ സ്ഥിതി മറിച്ചാവുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

തുടര്‍ച്ചയായി രണ്ട് ദാരുണ സംഭവങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്ന സങ്കടത്തിലാണ് ഇന്‍ക്വസ്റ്റില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ എല്ലാവരും.ഇന്നലെ രാത്രി കണ്ണുകള്‍ കൂട്ടിയടയ്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് എസ്. എച്ച്. ഒ. പറഞ്ഞു. പരാതികളില്‍ കൂടുതലും കുടുംബപ്രശ്നങ്ങളാണ് വരുന്നത്. നമ്മളെ സ്നേഹിക്കുന്നവര്‍ ധാരാളം പേരുണ്ട്്. ആത്മമഹത്യ ഒന്നിനും ഒരു പരിഹാരമല്ല. പോലീസ് സ്റ്റേഷനുകളില്‍ കൃത്യമായ സംവിധാനം ഒരുക്കിയിട്ടുണ്ട്.

മദ്യപിച്ചും മറ്റും വീട്ടില്‍ വഴക്കുണ്ടാക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് ഭര്‍ത്താക്കന്‍മാര്‍ എല്ലാ ദിവസവും സ്റ്റേഷനില്‍ വന്ന് ഒപ്പിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു ദിവസം ആരെങ്കിലും എത്തിയില്ലെങ്കില്‍ അത് അന്വേഷിക്കുന്നുമുണ്ടെന്ന് എസ്. എച്ച്. ഒ. പറഞ്ഞു. 40 ഓളം പേര്‍ ഇപ്പോള്‍ ഒപ്പിടുന്നുണ്ട്. കുറെ പേര്‍ പ്രശ്നങ്ങളില്ലാതെ മാറിയിട്ടുണ്ട്. പ്രശ്നങ്ങള്‍ ഇല്ലായെന്ന് മാതാപിതാക്കളോ ബന്ധുക്കളോ വന്ന് പറഞ്ഞാല്‍ ഒപ്പിടുന്നതില്‍ നിന്നും ഒഴിവാക്കാറുണ്ട്.

കാഞ്ഞിരപ്പള്ളി എസ്. ഐ.യായിരിക്കുമ്പോഴുള്ള ഒരു സംഭവം കൂടി മറുനാടനോട് പങ്കുവച്ചിരിക്കുകയാണ് എ. എസ്. അന്‍സില്‍. ബന്ധു നല്‍കിയ പരാതിയെ തുടര്‍ന്ന് മുന്‍സിഫ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒറ്റമുറിയില്‍ താമസിച്ചിരുന്ന അമ്മയെയും പത്താം ക്ലാസുകാരിയായ മകളെയും വീട് ഒഴുപ്പികേണ്ടി വന്നു. അന്ന് ആ അമ്മയുടെയും മകളുടെയും കരച്ചില്‍ കണ്ടു നില്‍ക്കാന്‍ ആയില്ല. സുമനസുകളുടെ സഹായത്തോടെ ആദ്യം വാടക വീടും പിന്നീട താമസിക്കാന്‍ സ്വന്തമായി വീടും നിര്‍മ്മിച്ചു നല്‍കിയ ആളാണ് എസ്. എച്ച്. ഒ ആയ എ. എസ്. അന്‍സില്‍. അങ്ങനെ തന്റെ സ്റ്റേഷന്‍ പരിധിയില്‍ വരുന്ന എല്ലാവരോടും മനുഷ്യത്വ പരമായി പെരുമാറുന്ന പോലീസ് ഓഫീസര്‍.

ഷൈനിയുടെയും മക്കളുടെയും മരണ ശേഷം നടത്തിയ ബന്ധുക്കള്‍ നടത്തിയ ചര്‍ച്ചയില്‍ മൃതദേഹങ്ങള്‍ തൊടുപുഴയിലുള്ള ഭര്‍തൃ വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ സുരക്ഷ ഒരുക്കിയപ്പോള്‍ ഷൈനിയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ശാപവാക്കുകള്‍ കേട്ട ഏറ്റുമാനൂര്‍ പോലീസ്. പിന്നീട് രണ്ട് ദിവസത്തിന് ശേഷം ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ഷൈനിയുടെ ഭര്‍ത്താവ്് നോബിയെ വീട്ടില്‍ ചെന്ന് പൊക്കിയത് അന്‍സിലിന്റെ നേതൃത്വത്തിലാണ്. പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ജാമ്യം ലഭിക്കാതെ 28 ദിവസമാണ് നോബി ജയിലില്‍ കഴി്ഞ്ഞത്.

Tags:    

Similar News