മറ്റൊരു ധനകാര്യ സ്ഥാപനവും നല്‍കാത്ത ആകര്‍ഷകപലിശ; 12 ശതമാനത്തില്‍ തുടങ്ങി 14 വരെയെത്തി; ബാങ്കുകളില്‍ കാലങ്ങളായി നിക്ഷേപിച്ച ഒരുലക്ഷം മുതല്‍ രണ്ടുകോടി വരെ ഫാം ഫെഡിലേക്ക് മാറ്റി; നിക്ഷേപത്തട്ടിപ്പിന്റെ വ്യാപ്തി 450 കോടിയിലേറെ? വഞ്ചിക്കപ്പെട്ടത് ഏഴായിരത്തോളം നിക്ഷേപകര്‍; ജീവനക്കാരും ചതിക്കപ്പെട്ടു; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
ഫാം ഫെഡ് നിക്ഷേപത്തട്ടിപ്പ്; നഷ്ടമായത് കോടികള്‍
തൃശൂര്‍: ഫാം ഫെഡ് നിക്ഷേപത്തട്ടിപ്പില്‍ ഇരയായത് ഏഴായിരത്തോളം നിക്ഷേപകരെന്നും തട്ടിപ്പിന്റെ വ്യാപ്തി 450 കോടി രൂപ കടന്നേക്കുമെന്നും വിവരം. 250 കോടി തട്ടിയെന്നാണു പൊലീസിനു ലഭിച്ച പ്രാഥമിക വിവരമെങ്കിലും 14 ജില്ലകളിലെ 16 ശാഖകളിലായി ഏഴായിരത്തോളം അംഗങ്ങള്‍ വന്‍തുക നിക്ഷേപിച്ചിട്ടുണ്ടെന്നാണു വിവരം.
മറ്റൊരു ധനകാര്യസ്ഥാപനത്തിലുമില്ലാത്ത ആകര്‍ഷകപലിശ നല്‍കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഫാം ഫെഡ് നിക്ഷേപകരെ കുടുക്കിയത്. 12 ശതമാനം പലിശയായിരുന്നു ആദ്യം. പിന്നീടത് 14 ശതമാനമാക്കി. പലിശയിനത്തില്‍ മാത്രം പത്തും ഇരുപതും ലക്ഷം കിട്ടിയവരുണ്ട്. ഇതു കൂടുതല്‍ തുക ഇടാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. 12.5% പലിശ വാഗ്ദാനത്തില്‍ വീണ് അഞ്ച് കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട്.
ദേശസാത്കൃത ബാങ്കുകളില്‍ വളരെ കാലങ്ങളായി നിക്ഷേപിച്ചിരുന്ന തുക ഫാം ഫെഡിലേക്ക് മാറ്റിയവര്‍ ധാരാളം. ആറുമാസംമുമ്പുവരെ പലിശ കൃത്യമായി നല്‍കിയിരുന്നുവെന്ന് നിക്ഷേപകര്‍ പറയുന്നു. 2008-ല്‍ ആണ് ഫാം ഫെഡ് (സതേണ്‍ ഗ്രീന്‍ ഫാമിങ് ആന്‍ഡ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി) ആരംഭിച്ചത്.
ചെയര്‍മാന്‍ രാജേഷ് പിള്ളയും എംഡി അഖിന്‍ ഫ്രാന്‍സിസും നിക്ഷേപകരുടെ കോര്‍ കമ്മിറ്റിക്കു രഹസ്യമായി സമര്‍പ്പിച്ച ഓഡിറ്റ് രേഖകളില്‍ 399 കോടിയുടെ നിക്ഷേപം അക്കൗണ്ടുകളിലൂടെ സ്വീകരിച്ചെന്നു വ്യക്തമാക്കിയിരുന്നു. പണമായി 60 കോടി വേറെയും സ്വീകരിച്ചെന്ന് ഇവര്‍ വെളിപ്പെടുത്തിയെങ്കിലും കണക്കുകള്‍ ഹാജരാക്കിയില്ല.
പലിശ മുടങ്ങുകയും മുതല്‍ തിരികെക്കിട്ടാതിരിക്കുകയും ചെയ്തതോടെ പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ നിക്ഷേപകര്‍ യോഗം ചേര്‍ന്ന് രാജേഷ് പിള്ളയെയും അഖിന്‍ ഫ്രാന്‍സിസിനെയും വിളിച്ചുവരുത്തിയിരുന്നു. തട്ടിപ്പില്ലെന്നും ആര്‍ക്കും കണക്കുകള്‍ പരിശോധിക്കാമെന്നുമാണു രാജേഷ് വ്യക്തമാക്കിയത്. മുഴുവന്‍ നിക്ഷേപകര്‍ക്കും മുതലിന്റെ ആദ്യഗഡു ഒരുമാസത്തിനകം നല്‍കുമെന്ന് ഏപ്രിലില്‍ അവകാശപ്പെടുകയും ചെയ്തു. ഫാം ഫെഡിന്റെ ഭൂമിയില്‍ ചിലതു വില്‍ക്കുന്നതിലൂടെ 40 കോടി ഉടനെത്തുമെന്നും ഇതു വീതിച്ചുനല്‍കുമെന്നുമായിരുന്നു വാഗ്ദാനം.
പരാതിയുമായി നിക്ഷേപകര്‍
ഫാം ഫെഡില്‍ പണം നിക്ഷേപിച്ച് വഞ്ചിതരായെന്ന പരാതിയുമായി ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനില്‍ മാത്രം എത്തിയത് 25-ല്‍ ഏറെപ്പേര്‍. മൊത്തം 10 കോടിയിലേറെ രൂപ നഷ്ടപ്പെട്ടതായാണ് കണക്ക്. ബുധനാഴ്ച 25 നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. നിക്ഷേപത്തട്ടിപ്പിനെത്തുടര്‍ന്ന് ഫാം ഫെഡിന്റെ ചെയര്‍മാനും എംഡിയുമായ ആളെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നിക്ഷേപകര്‍ പരാതികളുമായി സ്റ്റേഷനിലെത്തിയത്.
ഓരോരുത്തരും പണം നിക്ഷേപിച്ചതിന്റെ രേഖകളും പാസ് ബുക്കുകളുമാണ് എത്തിയത്. തട്ടിപ്പിനിരയായവരില്‍ ഗുരുവായൂരിലെ പ്രമുഖ അഭിഭാഷകന്‍, റിട്ട. പ്രധാനാധ്യാപിക തുടങ്ങിയവരുമുണ്ട്. ഫാം ഫെഡിന്റെ സ്റ്റാഫ് മാനേജരും ഗുരുവായൂര്‍ സ്വദേശിനിയുമായ യുവതിയുടെയും ബന്ധുക്കളുടെയും മൂന്നുകോടി രൂപയാണ് നഷ്ടപ്പെട്ടത്. ഇവരുടെ വീട്ടിലെ മൂന്നുപേരാണു തുക നിക്ഷേപിച്ചത്.
ഒരുലക്ഷം മുതല്‍ രണ്ടുകോടി വരെ രൂപ നിക്ഷേപിച്ചവരുണ്ട്. കല്യാണങ്ങള്‍ക്കും വീടുനിര്‍മാണങ്ങള്‍ക്കും സ്വരൂക്കൂട്ടിവച്ച തുക നഷ്ടപ്പെട്ടവര്‍ ഏറെയുണ്ട്. ദേശീയപാതയ്ക്ക് സ്ഥലം വിട്ടുനല്‍കിയപ്പോള്‍ ലഭിച്ച തുക നിക്ഷേപിച്ചവരുമുണ്ട്. സ്ഥാപനത്തിന്റെ ഗുരുവായൂര്‍ ശാഖയില്‍ 300-ല്‍ ഏറെപ്പേര്‍ 50 കോടിയോളം രൂപ നിക്ഷേപിച്ചതായാണ് വിവരം. നിക്ഷേപപദ്ധതിയിലേക്ക് ആളെ ചേര്‍ക്കുന്ന ഏജന്റുമാരും അന്വേഷണപരിധിയില്‍ വരുമെന്ന് ടെമ്പിള്‍ സ്റ്റേഷന്‍ എസ്‌ഐ പ്രീതാ ബാബു പറഞ്ഞു.
ഫാം ഫെഡിന്റെ തൃശൂര്‍ ഗുരുവായൂര്‍ ശാഖയിലെ 9 ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി 5 കോടിയോളം രൂപയാണു നഷ്ടമായത്. 1100 നിക്ഷേപകരുണ്ടായിരുന്ന ശാഖയില്‍ 70 കോടിയോളം രൂപ പിരിച്ചെടുത്തെന്നാണു സൂചന. സംഘടിപ്പിക്കുന്ന നിക്ഷേപത്തിന്റെ കമ്മിഷനായി ലഭിച്ച തുക ജീവനക്കാര്‍ ഫാം ഫെഡില്‍ത്തന്നെയാണു നിക്ഷേപിച്ചത്. കൃത്യമായി പലിശ ലഭിച്ചതോടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അവര്‍ നിക്ഷേപകരാക്കി.
'കച്ചവടം പൊളിഞ്ഞു'
നിക്ഷേപമായി വാങ്ങിയ പണം റിയല്‍ എസ്റ്റേറ്റിലേക്കു മറിച്ചതാണു ഫാം ഫെഡിന്റെ പെട്ടെന്നുള്ള തകര്‍ച്ചയ്ക്കു കാരണമെന്നാണു സൂചന. വയനാട്, തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലായി ചെമ്മീന്‍, ഇഞ്ചി, കുരുമുളക്, വാഴ കൃഷികള്‍ക്കായി 7 കോടി രൂപ മുടക്കിയെങ്കിലും വരുമാനമായി ലഭിച്ചത് 5 ലക്ഷം രൂപ മാത്രം. ചെമ്മീന്‍ മോഷണം പോയെന്നും കുരുമുളകിനു കേടു ബാധിച്ചെന്നും ഇഞ്ചി ചീഞ്ഞുപോയെന്നുമാണ് ആഭ്യന്തര ഓഡിറ്റില്‍ ചൂണ്ടിക്കാണിച്ചത്.
വയനാട്ടില്‍ തോട്ടമൊരുക്കാന്‍ രണ്ടരയേക്കര്‍ ഭൂമി വാങ്ങുന്നതിന് 3.75 കോടി നല്‍കിയെങ്കിലും 50 സെന്റിന്റെ മാത്രമേ റജിസ്‌ട്രേഷന്‍ നടന്നുള്ളൂ. ബാക്കി രണ്ടേക്കര്‍ നിയമക്കുരുക്കില്‍പെട്ടു. ഇടുക്കി കുട്ടിക്കാനത്തു തേയിലത്തോട്ടവും ഏലത്തോട്ടവും വാങ്ങിയതിലും പണിപറ്റി. 52 കോടി മുടക്കി 512 ഏക്കര്‍ വാങ്ങാനായിരുന്നു പദ്ധതിയെങ്കിലും 269 ഏക്കര്‍ മാത്രമേ ലഭിച്ചുള്ളൂ. ഇതു വിറ്റു നിക്ഷേപകര്‍ക്കു പണം നല്‍കാന്‍ ശ്രമിച്ചാലും നഷ്ടത്തിലേ കലാശിക്കൂ എന്നതു വെല്ലുവിളിയാണ്.