'നീ ഒരു പെണ്ണല്ലേ, കൂടുതല്‍ വിളയേണ്ട, തല്ലിക്കൊന്ന് കാട്ടില്‍ കളയും' എന്ന് സാന്ദ്ര തോമസിന് എതിരെ ഭീഷണി മുഴക്കിയത് മദ്യലഹരിയില്‍; സമാനരീതിയില്‍ പലരെയും അധിക്ഷേപിച്ച ഇയാള്‍ സ്വഭാവ വൈകല്യത്തിന് ചികിത്സ തേടിയ ആള്‍; റെനി ജോസഫിനെ സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക
റെനി ജോസഫിനെ സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക
കൊച്ചി: നിര്‍മ്മാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണി മുഴക്കിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫിനെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന്‍ അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക അംഗത്വത്തില്‍ നിന്നും അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്. സാന്ദ്ര തോമസിന് നേരെയുള്ള ക്രിമിനല്‍ സ്വഭാവമുള്ള ഭീഷണി യഥാര്‍ഥത്തില്‍ ഉണ്ടായതാണെന്ന് വ്യക്തമാണെന്ന് ഫെഫ്ക പറഞ്ഞു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സാന്ദ്രയെ 'തല്ലിക്കൊന്ന് കാട്ടിലെറിയും' എന്ന ഭീഷണി ഓഡിയോ സന്ദേശം എത്തിയത്. ഭീഷണിപ്പെടുത്തിയെന്ന് റനി തന്നെ ഫെഫ്ക വാട്സാപ് ഗ്രൂപ്പിലിട്ട സന്ദേശം പുറത്തുവന്നിരുന്നു. മദ്യലഹരിയിലാണ് റെനി ഗ്രൂപ്പില്‍ പോസ്റ്റിട്ടതെന്നും നേതൃത്വത്തിലുള്ള പലരെയും വിളിച്ച് ഇയാള്‍ അധിക്ഷേപിക്കാറുണ്ടെന്നും ഫെഫ്കയുടെ പ്രസ്താവനയില്‍ പറയുന്നു.
ഫെഫ്ക നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സ്വഭാവ വൈകല്യത്തിന് ചികിത്സക്ക് വിധേയനാകുന്നുണ്ടെന്ന് അറിഞ്ഞെന്നും ഫെഫ്ക വ്യക്തമാക്കി. തനിക്കെതിരെയുണ്ടായ വധഭീഷണിയില്‍ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് സാന്ദ്രാ തോമസ് രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തുള്ള ഫെഫ്കയുടെ നടപടി.
ഫെഫ്കയുടെ നേതൃത്വത്തിലുള്ള പലരേയും അസമയത്ത് താങ്കള്‍ വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ഇത്തരം നിലപാടുകള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് റെനി ജോസഫിനെ അറിയിച്ചിരുന്നതായും ഫെഫ്ക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സാന്ദ്രാ തോമസിന്റെ കുടുംബത്തെ അടക്കം അധിക്ഷേപിച്ചു കൊണ്ടുള്ള ഓഡിയോയാണ് പുറത്തുവന്നത്. നിന്റെ അപ്പനുണ്ടല്ലോ തോമസ്, ഈ തോമസിന്റെ മകളല്ലേ ഈ സാന്ദ്ര കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ക്കളയും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ സിനിമയില്‍ വേണ്ടെന്ന് പറയാന്‍ നീ ആരാണെന്ന് ചോദിച്ചപ്പോ അവളുടെ മിണ്ടാട്ടം മുട്ടി. ഇങ്ങനെയാണ് ഭീഷണി സന്ദേശം. റെന്നിക്ക് പുറമേ മുകേഷ് തൃപ്പൂണിത്തുറ എന്നീ പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഭീഷണി മുഴക്കിയിട്ടുണ്ട്.
ഭീഷണി സന്ദേശം ഇങ്ങനെയാണ്: 'ഞാന്‍ സാന്ദ്രാ തോമസിനെ വിളിച്ചു. സാന്ദ്രാ... നീ കൂടുതല്‍ വിളയേണ്ടെന്ന് പറഞ്ഞു. നിങ്ങള്‍ ആരാണെന്ന് തിരിച്ച് ചോദിച്ചപ്പോള്‍ നീ ഒരു പെണ്ണല്ലേയെന്നും നീ കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ കളയുമെന്ന് ഞാന്‍ പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ സിനിമയില്‍ വേണ്ടെന്ന് പറയാന്‍ നീ ആരാടിയെന്ന് ചോദിച്ചപ്പോള്‍ അവളുടെ മിണ്ടാട്ടം മുട്ടി. നിന്റെ അപ്പന്‍ തോമസിനെ എടുക്കുമെന്ന് ഞാന്‍ അവളോട് പറഞ്ഞു. ഞങ്ങള്‍ കൊടുത്ത ഔദാര്യമാണ് സാന്ദ്രാ തോമസ്. ഇവള്‍ വേദനിക്കണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെക്കുറിച്ച് അനാവശ്യം പറഞ്ഞാല്‍ അപ്പനെ എടുത്ത് തല്ലിക്കൊന്ന് ജയിലിലേക്ക് പോകും. ആരാ ഇവള്‍. സാന്ദ്രാ തോമസിന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കും. എഴുതി ഒപ്പിട്ട് വെച്ചോ. ഇത്രയെ പറയാനുള്ളൂ', എന്നാണ് റെന്നി ജോസഫ് പറയുന്നത്.
'ഇവള് രണ്ടോ മൂന്നോ സിനിമ ചെയ്ത് മൂലയ്ക്ക് കൂടി ഇരിക്കുന്നതല്ലേ? പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ബാന്‍ ചെയ്തപ്പോള്‍ അവരുടെ മാനസിക നിലതെറ്റി. അപ്പോള്‍ പിന്നെ വേറെ എവിടെയെങ്കിലും കയറണമല്ലോ? അതിനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സിന്റെ തലയിലേക്ക് വെച്ച് കൊടുത്തത്. നമ്മള്‍ തീരുമാനിക്കുക. സാന്ദ്രാ തോമസ് എന്ന് പറയുന്ന സ്ത്രീ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇല്ല. അവരുടെ പടം നമ്മള്‍ ആരും ചെയ്യേണ്ട. ഫെഫ്ക്ക തീരുമാനം എടുക്കുക. ഒരു യൂണിയനില്‍പ്പെട്ടയാളും വര്‍ക്ക് ചെയ്യരുത്. അതാണ് വേണ്ടത്. അവര്‍ എവിടെയാണെന്ന് വെച്ചാല്‍ കിടന്ന് കുരയ്ക്കട്ടെ', എന്നാണ് മുകേഷ് തൃപ്പൂണിത്തുറയുടെ ഓഡിയോ സന്ദേശം.
അതേസമയം, ഓഡിയോ സന്ദേശം അയച്ചവര്‍ക്ക് സിനിമയില്‍ സ്വാധീനം ഉള്ളവരുടെ പിന്തുണയുണ്ടെന്ന് സാന്ദ്ര പറഞ്ഞു. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ് ഇതെല്ലാം. തന്റെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നുമാണ് സാന്ദ്ര പ്രതികരിച്ചത്.
സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക നേരത്തെ രംഗത്തുവന്നിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ ആഭിമുഖത്തില്‍ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക നിയമ നടപടി സ്വീകരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ടത്തിന് കേസെടുക്കാന്‍ ആവശ്യപ്പെട്ട് എറണാകുളം സബ് കോടതിയില്‍ പരാതി നല്‍കിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ അടച്ചാക്ഷേപിച്ച് സംസാരിച്ചുവെന്നാണ് പരാതി. അതേസമയം, നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പറഞ്ഞതില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കിയിരുന്നു.