ചൈനീസിലും റഷ്യനിലും പരീക്ഷ എഴുതുന്നവര്‍ക്ക് മാര്‍ക്ക് കൂടുതല്‍; ഇംഗ്ലീഷിനൊപ്പം ജര്‍മനിയും ഫ്രഞ്ചും സ്പാനിഷും പഠിച്ചിരുന്ന പഴയ കാലം മാറി വിദേശ ഭാഷകള്‍ ബ്രിട്ടനെ കീഴടക്കുന്നു; ഉര്‍ദുവും അറബിയും ബംഗാളിയും പഞ്ചാബിയും വരെ പഠന ഭാഷയായതോടെ എതിര്‍പ്പ് ശക്തം

ചൈനീസിലും റഷ്യനിലും പരീക്ഷ എഴുതുന്നവര്‍ക്ക് മാര്‍ക്ക് കൂടുതല്‍

Update: 2025-08-21 04:36 GMT

ലണ്ടന്‍: ബ്രിട്ടനില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ചൈനീസ്, റഷ്യന്‍ തുടങ്ങി പതിവല്ലാത്താ ഭാഷകളില്‍ ജി സി എസ് ഇ പരീക്ഷ എഴുതുന്നത് വിവാദമാവുകയാണ്., ഈ ഭാഷകള്‍ സംസാരിക്കുന്നവര്‍ അവരുടെ ഗ്രേഡുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ഈ ഭാഷകളില്‍, ഈ വര്‍ഷം 42,945 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത് എന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നാല് വര്‍ഷം മുന്‍പ് ഈ ഭാഷകളില്‍ പരീക്ഷ എഴുതിയവരുടെ എണ്ണത്തിന്റെ 70 ശതമാനമാണ് ഈ വര്‍ഷം വര്‍ദ്ധനവുണ്ടായിരിക്കുന്നത്. മാത്രമല്ല, ജര്‍മ്മന്‍ ഭാഷയില്‍ പരീക്ഷ എഴുതിയവരേക്കാള്‍ 10,000 പേര്‍ കൂടുതലായി ഈ ഭാഷകള്‍ തിരഞ്ഞെടുത്തു.

എളുപ്പത്തില്‍ ജി സി എസ് ഇ സ്വന്തമാക്കുന്നതിനാണ് കുടിയേറ്റ പശ്ചാത്തലമുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ മാതൃഭാഷകളില്‍ ജി സി എസ് ഇ എഴുതുന്നതെന്ന് വിദഗ്ധര്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ക്ലേശകരമായ വിഷയങ്ങള്‍ പഠിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഈ ജി സി എസ് ഇകളും പാരിഗണിക്കപ്പെടുന്നു എന്നതാണ് ഏറെ തമാശ. അറബിക്, ഇറ്റാലിയന്‍, ജാപ്പനീസ്, ആധുനിക ഹീബ്രൂ, ആധുനിക ഗ്രീക്ക്, ബംഗാളി, പോളിഷ്, ടര്‍ക്കിഷ്, ഉറുദു, പഞ്ചാബി എന്നീ ഭാഷകളിലും പരീക്ഷ എഴുതാവുന്ന ഭാഷകളാണ്.

ചില സ്‌കൂളുകള്‍ അവരുടെ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനായി കുടിയേറ്റക്കാരായ വിദ്യാര്‍ത്ഥികളെ അവരുടെ മാതൃഭാഷകളില്‍ പരീക്ഷ എഴുതാന്‍ പ്രോത്സാഹിപ്പിക്കുന്നതായും വിദ്യാഭ്യാസ രംഗത്തെ ചില പ്രമുഖര്‍ ആരോപിക്കുന്നുണ്ട്. നിയപരമായി ഒരു വിദ്യാര്‍ത്ഥി തന്റെ മാതൃഭാഷയില്‍ ജി സി എസ് ഇ പരീക്ഷ എഴുതുന്നതില്‍ തെറ്റില്ലെങ്കിലും, അതിന്റെ പേരില്‍ സ്‌കൂളുകള്‍ മേന്മ അവകാശപ്പെടുന്നത് തടയേണ്ടതുണ്ട് എന്നും അവര്‍ പറയുന്നു. വിദേശഭാഷ പഠിക്കുന്ന ഇംഗ്ലീഷ് വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്. എന്നാല്‍, ഈ ഭാഷകള്‍ മാതൃഭാഷയായ കുട്ടികളോട് മത്സരിക്കുന്നതില്‍ അവര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.

അതുകൊണ്ടു തന്നെ, ഈ ഭാഷകളില്‍ ജി സി എസ് ഇ പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്ന, ഇംഗ്ലീഷ് സംസാരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിക്കുകയാണ്. ആഗോള തൊഴില്‍ വിപണിയില്‍ നല്ലൊരു അവസരം പ്രതീക്ഷിച്ചുകൊണ്ടാണ് ഇംഗ്ലീഷ് ഭാഷ മാതൃഭാഷയായ കുട്ടികള്‍ മറ്റ് ഭാഷകളില്‍ പഠനം നടത്തി പരീക്ഷ എഴുതാന്‍ തീരുമാനിക്കുന്നത്. എന്നാല്‍, ഈ ഭാഷകള്‍ മാതൃഭാഷയായവര്‍ക്ക് മുന്‍പില്‍ പിറ്റിച്ചു നില്‍ക്കാന്‍ ഇവര്‍ക്ക് കഴിയാതെ വരുന്നു.

Tags:    

Similar News