ആ ഡാറ്റ പോയത് ഐടി മിഷനിലെ കരാര്‍ ജീവനക്കാരന്റെ ഇമെയിലിലേക്ക്; ഇപ്പോള്‍ തന്നെ അത് പുറത്തും പ്രചരിച്ചിരിക്കാന്‍ സാധ്യത ഏറെ; ഞെട്ടിക്കുന്ന ഡാറ്റാ കൊള്ള! ഒരു കോടി മലയാളികളുടെ സ്വകാര്യത വെറുമൊരു കരാറുകാരന്റെ കയ്യില്‍; ചരടുവലിച്ചത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍; ഇപ്പോഴത്തെ വിവാദം ഡാറ്റാ മോഷണം മറയ്ക്കാനോ?

Update: 2026-02-26 01:06 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കി ഭരണസിരാകേന്ദ്രത്തിലെ വന്‍ ഡാറ്റാ ചോര്‍ച്ചയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഒരു കോടിയോളം മലയാളികളുടെ അതീവ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഒത്താശയോടെ എന്ന ആരോപണം വീണ്ടും ശക്തമാകുകയാണ്. പിണറായി വിജയന്റെ വിശ്വസ്തനായ ഒഎസ്ഡിയുടെ നിര്‍ദ്ദേശപ്രകാരം ഈ വന്‍ ഡാറ്റാശേഖരം എത്തിച്ചേര്‍ന്നത് വെറുമൊരു കരാര്‍ ജീവനക്കാരന്റെ ഇ-മെയിലില്‍ എന്നാണ് വിവരം. മനോരമയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്പ്രിംഗ്‌ളര്‍ വിവാദത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ ഡാറ്റാ കുംഭകോണമാണിത്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള കോടിക്കണക്കിന് ജനങ്ങളുടെ വ്യക്തിവിവരങ്ങള്‍ അപ്പാടെ ചോര്‍ത്തുകയായിരുന്നു. ഐടി മിഷനിലെ കരാര്‍ ജീവനക്കാരനായ നിതിന്‍ വി. ചന്ദ്രന്റെ എന്ന മെയിലിലേക്കാണ് ഈ വിവരങ്ങള്‍ ഒഴുകിയെത്തിയത്. ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമായ (ഒഎസ്ഡി) ശ്രീറാം സാംബശിവറാവുവാണ് ഈ ഞെട്ടിക്കുന്ന ഇടപാടിന് ചുക്കാന്‍ പിടിച്ചതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐടി മിഷനിലേക്ക് നിയമിക്കപ്പെട്ട നിതിന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് സാക്ഷാല്‍ ഒഎസ്ഡിയുടെ കീഴിലാണെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. മനോരമയാണ് ഈ വാര്‍ത്ത പുറത്തു വിടുന്നത്.

62 ലക്ഷം ക്ഷേമ പെന്‍ഷന്‍കാര്‍, 5.42 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍, 10 ലക്ഷം സ്ത്രീ സുരക്ഷാ പെന്‍ഷന്‍കാര്‍, ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍, കോള്‍ സെന്ററുകളില്‍ വിളിച്ചവര്‍ തുടങ്ങി ഒരു കോടിയോളം വരുന്ന സാധാരണക്കാരുടെ വിവരങ്ങളാണ് ഒറ്റയടിക്ക് കൈമാറിയത്. പബ്ലിക് റിലേഷന്‍സ് വകുപ്പും ഐടി മിഷനും വഴി ചെയ്യേണ്ട സര്‍ക്കാര്‍ പ്രചാരണ പരിപാടികള്‍ ഒരു കരാറുകാരനെ ഏല്‍പ്പിച്ചത് എന്തിനാണ് എന്ന ചോദ്യം പ്രസക്തമാണ്. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് 'മുഖ്യമന്ത്രിയുടെ സന്ദേശം' എന്ന പേരില്‍ വന്ന മെസ്സേജുകള്‍ക്ക് പിന്നിലെ കള്ളക്കളി ഇതോടെ മറനീക്കി പുറത്തുവരികയാണ്.

ഈ വന്‍ കൊള്ളയ്ക്ക് തടയിടാന്‍ ചില ഉദ്യോഗസ്ഥര്‍ തയ്യാറായതാണ് വിവരം പുറത്തുവരാന്‍ കാരണം. 936 സേവനങ്ങള്‍ നല്‍കുന്ന കെ-സ്മാര്‍ട്ടില്‍ നിന്നും ഡാറ്റ ആവശ്യപ്പെട്ടെങ്കിലും, വന്‍ ദുരുപയോഗം മണത്ത ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായില്ല. എന്ത് ആവശ്യത്തിനാണ് ഈ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്ന് രേഖാമൂലം വ്യക്തമാക്കാന്‍ അവര്‍ ആവശ്യപ്പെട്ടതോടെയാണ് ഉന്നതരുടെ വായടഞ്ഞത്. സാധാരണക്കാരന്റെ സ്വകാര്യതയ്ക്ക് ഈ ഭരണത്തില്‍ എന്ത് വിലയാണുള്ളത് എന്ന ചോദ്യമാണ് ഈ ഡാറ്റാ കൊള്ളയിലൂടെ ഉയരുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായ (ഒഎസ്ഡി) ശ്രീറാം സാംബശിവറാവുവിന്റെ രേഖാമൂലമുള്ള നിര്‍ദ്ദേശപ്രകാരമാണ് ഈ പകല്‍ക്കൊള്ള നടന്നത്. ഐടി മിഷനിലെ കരാര്‍ ജീവനക്കാരനായ നിതിന്‍ വി. ചന്ദ്രന്റെ 'nithinv.ksitm@kerala.gov.in' എന്ന വിലാസത്തിലേക്കാണ് വിവിധ വകുപ്പുകളില്‍ നിന്നുള്ള വിലപ്പെട്ട ഡാറ്റകള്‍ അപ്പാടെ കൈമാറാന്‍ ആവശ്യപ്പെട്ടത്. ഐടി മിഷനിലെ ജീവനക്കാരനാണെങ്കിലും ഇയാള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് ഒഎസ്ഡിയുടെ ഓഫീസിലാണെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ ഒരു കരാര്‍ ജീവനക്കാരന്റെ ലാപ്‌ടോപ്പിലേക്കും മെയിലിലേക്കും മാറ്റിയ ഈ വിവരങ്ങള്‍ ഇതിനോടകം തന്നെ സ്വകാര്യ സെര്‍വറുകളിലേക്കോ മറ്റോ കടത്തിയിട്ടുണ്ടാകാം എന്ന വലിയ ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.

ചില ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് ഈ വന്‍ കുംഭകോണത്തിന്റെ വ്യാപ്തി കുറച്ചത്. 936 സേവനങ്ങള്‍ നല്‍കുന്ന കെ-സ്മാര്‍ട്ടില്‍ നിന്നും ഡാറ്റ ആവശ്യപ്പെട്ടെങ്കിലും ദുരുപയോഗം മണത്ത ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. എന്ത് ആവശ്യത്തിനാണ് ഈ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്ന് കൂടുതല്‍ വ്യക്തത വരുത്താന്‍ അവര്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍, സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മറ്റ് വിവാദങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത ശ്രദ്ധ തിരിക്കല്‍ തന്ത്രമാണോ (Diversion tactics) എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലയാളിയുടെ സ്വകാര്യതയ്ക്ക് പുല്ലുവില കല്‍പ്പിച്ച് നടത്തിയ ഈ ഡാറ്റാ കൊള്ളയുടെ വ്യാപ്തിയെക്കുറിച്ച് അടിയന്തര അന്വേഷണം അനിവാര്യമാണെന്നാണ് പ്രതിപക്ഷം പറയുന്നത്.

Tags:    

Similar News