ജനങ്ങള്‍ കൂടുന്ന പൊതുഇടങ്ങളില്‍ വന്യജീവികള്‍ കടക്കുകയോ ദേഹോപദ്രവം ഏല്‍പിക്കുകയോ ചെയ്താല്‍ അവയെ കൊല്ലാനോ മയക്കു വെടിവച്ചു പിടിക്കാനോ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനെ അധികാരപ്പെടുത്തുന്നു; നിര്‍ണ്ണായക ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; അടുത്ത നിയമസഭയില്‍ പാസാക്കും; നിയമമാകാന്‍ രാഷ്ട്രീപതിയുടെ അംഗീകാരം അനിവാര്യത
തിരുവനന്തപുരം: മലയോരത്തെ ചേര്‍ത്ത് നിര്‍ത്താന്‍ പുതിയ നിയമ നിര്‍മ്മാണത്തിന് പിണറായി സര്‍ക്കാര്‍. അക്രമകാരികളായ മൃഗങ്ങളെ വെടിവച്ചു കൊല്ലാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും വനം മേഖലകളുടെ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും ശിപാര്‍ശ ചെയ്യാമെന്ന തരത്തില്‍ നിയമ ഭേദഗതിയ്ക്ക് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാര. മലയോരത്ത് നിലനില്‍ക്കുന്ന വന്യജീവി പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനാണ് ഇത്. മലയോരത്തെ ക്രൈസ്തവ വിഭാഗങ്ങളെ സര്‍ക്കാരുമായി ചേര്‍ത്ത് നിര്‍ത്താനാണ് ശ്രമം. ഇതു സംബന്ധിച്ച കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന സംസ്ഥാനത്തിന്റെ കരട് ബില്ലാണ് മന്ത്രിസഭ അംഗീകരിച്ചത്. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. പ്രതിപക്ഷവും ബില്ലിനെ പിന്തുണയ്ക്കാനാണ് സാധ്യത. നിയമസഭ അംഗീകരിച്ചാല്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിണ്ടേണ്ടി വരും.
നിലവിലെ നിയമപ്രകാരം ജീവനും സ്വത്തിനും ഭീഷണിയാകുന്ന മൃഗങ്ങളെ വെടിവയ്ക്കാന്‍ ഏറെ കാലതാസമുണ്ട്. ആറംഗ സമിതി വേണും. അവര്‍ സിസിടിവി അടക്കം പരിശോധിച്ച് മൃഗത്തെ തിരിച്ചറിയണം. കടുവയാണെങ്കില്‍ നരഭോജിയാണെന്ന് വിധിക്കണം. അതിന് ശേഷം മാത്രമേ ഒരു മൃഗത്തെ വെടിവയ്ക്കാന്‍ കഴിയൂ. പുതിയ നിയമ ഭേദഗതിയോടെ ഇതാണ് മാറുന്നത്. സാഹചര്യം അനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥന് തീരുമാനം എടുക്കാം. അങ്ങനെ വന്നാല്‍ അപകടകാരികളായ മൃഗങ്ങളെ വേഗത്തില്‍ കണ്ടത്തേണ്ടി വരും. ഏതായാലും പുതിയ നിയമ ഭേദഗതി നിയമസഭ ഉടന്‍ പാസാക്കും. കേന്ദ്രനിയമത്തിന് ബാധകമാകുന്ന സംസ്ഥാന ആയതുകൊണ്ട് തന്നെ രാഷ്ട്രപതിയുടെ അംഗീകരാം വേണ്ടിവരും. ഇത് ഈ ബില്ലനെ ബാധിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആയിരിക്കും നിര്‍ണ്ണായകം. രാഷ്ട്രപതി അംഗീകരിച്ചില്ലെങ്കില്‍ ബില്‍ നിയമമാകില്ലെന്ന് സാരം. അപ്പോഴും മലയോര കര്‍ഷകര്‍ക്ക് വേണ്ടി വേണ്ടതു ചെയ്തുവെന്ന വാദം പിണറായി സര്‍ക്കാരിന് ഉയര്‍ത്താം. നടക്കാതെ പോയതിന്റെ പഴി കേന്ദ്രം ഭരിക്കുന്ന ബിജെപിയ്ക്കും വരും.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ സംസ്ഥാനത്തിന്റെ അധികാരം ഉപയോഗിച്ച് മനുഷ്യജീവന് സുരക്ഷ നല്കാന്‍ കഴിയുന്ന വിധത്തില്‍ ഭേദഗതി ചെയ്യുകയാണ് സര്‍ക്കാര്‍. വന്യമൃഗങ്ങളില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന നയം കൈക്കൊള്ളണമെന്ന ആവശ്യം ശക്തമായിരുന്നു. കാട്ടുപന്നിയെ സ്ഫോടകവസ്തുവോ വൈദ്യുതിയോ ഉപയോഗിക്കാതെ ഏതുവിധേനയും കൊല്ലാനുള്ള അനുവാദം കര്‍ഷകര്‍ക്ക് നല്‍കണം, കൃഷിനാശം നേരിട്ടവര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം വേഗത്തിലാക്കണമെന്നും മലയോര കര്‍ഷകര്‍ ആവശ്യം ഉന്നയിച്ചിരുന്നു. കുറച്ചുവര്‍ഷങ്ങളായി മനുഷ്യ-വന്യജീവി സംഘര്‍ഷം കൂടിവരുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് പുതിയ ബില്ലുമായി മന്ത്രിസഭ വരുന്നത്. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വന്യജീവികളെ വെടിവച്ചു കൊല്ലാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിനാണ് മന്ത്രിസഭ അനുമതി നല്‍കിയത്. വനം വകുപ്പുമായി ബന്ധപ്പെട്ട രണ്ട് കരട് ബില്ലുകള്‍ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
നാല് വര്‍ഷത്തിനിടയില്‍ രാജ്യത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മാത്രം 2100 ലേറെ പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം ഇതിന്റെ എത്രയോ ഇരട്ടിയാണ്. ആന, കടുവ, പുലി, പന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളാണ് കൂടുതല്‍ ആക്രമണകാരികളായത്. കൂടുതല്‍ വനമേഖലയും വനത്തോടനുബന്ധിച്ച ജനസാന്ദ്രതയേറിയ പ്രദേശങ്ങളുമുള്ളതിനാല്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് അധികം ഇരയാകുന്ന സംസ്ഥാനമാണ് കേരളം. വര്‍ഷം ശരാശരി 40 ലേറെ പേര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പിണറായി സര്‍ക്കാര്‍ നിയമ ഭേദഗതിയ്ക്ക് തീരുമാനിച്ചത്. ജനങ്ങള്‍ കൂടുന്ന പൊതുഇടങ്ങളില്‍ വന്യജീവികള്‍ കടക്കുകയോ ദേഹോപദ്രവം ഏല്‍പിക്കുകയോ ചെയ്താല്‍ അവയെ കൊല്ലാനോ മയക്കുവെടിവച്ചു പിടിക്കാനോ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനെ അധികാരപ്പെടുത്തുന്നതാണ് ബില്‍.
പാര്‍ലമെന്റ് നിയമം പാസാക്കിയ 1972ല്‍ വനവും വന്യജീവിയും ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റില്‍ ആയിരുന്നു. എന്നാല്‍, 1977 മുതല്‍ വനങ്ങളും വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണവും എന്ന വിഷയം കണ്‍കറന്റ് ലിസ്റ്റില്‍ ആയതിനാല്‍ ഭേദഗതിക്കുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടോ എന്ന കാര്യല്‍ നിയമോപദേശം അടക്കം തേടിയിരുന്നു. അതിന് ശേഷമാണ് ബില്ലുമായി മുമ്പോട്ട് പോകുന്നത്.വനമേഖലയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് അവരുടെ സ്വത്തും വിളയും നശിക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്നു. വര്‍ധിച്ചുവരുന്ന വന്യജീവികളുടെ ആക്രമണത്തില്‍ ആളുകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നത് തടയാന്‍ പരിമിതിക്കുള്ളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. സോളാര്‍ വൈദ്യുതിവേലി, കിടങ്ങ് നിര്‍മാണം, അതിര്‍ത്തിമതിലുകള്‍ തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ ഇതുകൊണ്ടുമാത്രം തടയാനാകുന്നില്ല.
മനുഷ്യനിര്‍മിതമായ ആവാസ വ്യവസ്ഥയുടെ സമ്മര്‍ദങ്ങളും ഭൂപ്രകൃതിയിലെ മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുടെ പ്രധാനകാരണം. ഈ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കിയാണ് സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിന് 10 മിഷനുകള്‍ക്ക് വനംവകുപ്പ് രൂപം നല്‍കിയത്. അതും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് നിയമ ഭേദഗതി.