കോണ്‍ഗ്രസ് വേദിയിലേക്ക് എംഎ ബേബിയുടെ 'സുധാകരന്‍ സാറിന്' വീണ്ടും ക്ഷണം; കുഞ്ഞാമന്റെ പുസ്തക ചര്‍ച്ചയ്ക്ക് ജിഎസ് എത്തുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്; ആലപ്പുഴയിലെ കോണ്‍ഗ്രസ് വേദിയിലേക്ക് ജി സുധാകരന്‍ എത്തുമെന്ന കാര്യത്തില്‍ സര്‍വ്വത്ര അവ്യക്തത
ആലപ്പുഴ: സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി വീട്ടിലെത്തിയിട്ടും ജി സുധാകരന്‍ സിപിഎമ്മിന് പൂര്‍ണ്ണമായും വഴങ്ങുന്നില്ല. ജി. സുധാകരന്‍ വീണ്ടും കോണ്‍ഗ്രസ് വേദിയിലേക്ക് എത്തുമോ എന്ന ചര്‍ച്ചയാണഅ സജീവം. ആലപ്പുഴയിലാണ് സുധാകരന്‍ കോണ്‍ഗ്രസിന്റെ ക്ഷണം സ്വീകരിച്ചത്. കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന പുസ്തക ചര്‍ച്ചയിലാണ് സുധാകരന്‍ പങ്കെടുക്കുക എന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. അന്തരിച്ച ദലിത് എഴുത്തുകാരന്‍ കുഞ്ഞാമന്റെ ആത്മകഥയായ 'എതിര്' എന്ന പുസ്തകത്തെപ്പറ്റിയാണ് ചര്‍ച്ച. സിപിഎമ്മിനെ നിശിതമായി വിമര്‍ശിച്ച പുസ്‌കത്തില്‍ ജി. സുധാകരനെപ്പറ്റി കുഞ്ഞാമന്‍ നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ സുധാകരന്റെ നിലപാട് വിശദീകരണം ഏറെ രാഷ്ട്രീയ പ്രസക്തവുമാകും. ഇപ്പോഴും ഇന്നത്തെ യോഗത്തില്‍ സുധാകരന്‍ എത്തുമോ എന്ന് ഉറപ്പില്ല.
നേരത്തെ തിരുവനന്തപുരത്ത് കെപിസിസിയുടെ ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയതിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ സുധാകരന്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷം ആലപ്പുഴയിലും കോണ്‍ഗ്രസ് വേദിയിലേക്കും സുധാകരന ക്ഷണിച്ചുവെന്നതാണ് നിര്‍ണ്ണായകാം. ആലപ്പുഴയിലെ സിപിഎം വേദികളില്‍ അവഗണന നേരിടുമ്പോഴാണ് സുധാകരനെ കോണ്‍ഗ്രസ് പരിപാടിയുടെ ഉദ്ഘാടകനായി ക്ഷണിച്ചത്. അതിനിടെ സുധാകരനെ അവഗണിക്കില്ലെന്ന സന്ദേശം നല്‍കാനാണ് ജനറല്‍ സെക്രട്ടറി എംഎ ബേബി വീട്ടിലെത്തിയത്. കുറച്ചു കാലമായി കേരളത്തിലെ ഔദ്യോഗിക വിഭാഗം സുധാകരനെ ഉള്‍ക്കൊള്ളില്ലെന്ന നിലപാടിലാണ്. പക്ഷേ ബേബിയുടെ സന്ദര്‍ശനം കാര്യങ്ങള്‍ മാറി മറിച്ചുവെന്നാണ് സൂചന. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ ഉള്ളതിനാല്‍ സുധാകരന്‍ പങ്കെടുക്കില്ലെന്നാണ് വിലയിരുത്തല്‍. സുധാകരന്റെ ജേഷ്ഠന്റെ മകന്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. സുധാകരന് ഏറെ അടുപ്പമുള്ള വ്യക്തിയാണ് മരിച്ചത്. അതുകൊണ്ട് തന്നെ സുധാകരന്‍ എത്താന്‍ സാധ്യതയില്ലെന്ന വാദം സജീവമാണ്. അതേസമയം, പരിപാടിയില്‍ പങ്കെടുക്കാന്‍ സുധാകരന്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനൊപ്പമാണ് സുധാകരന്‍ വേദി പങ്കിടുന്നത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നത്. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് തുടങ്ങിവയ്ക്കുന്ന പുസ്തകചര്‍ച്ചയുടെ ജില്ലാതല ഉദ്ഘാടനമാണ് സുധാകരന്‍ നിര്‍വഹിക്കുമെന്ന് അറിയിച്ചത്. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു, സംവിധായകന്‍ ബിജു, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ജില്ലാ കോഓര്‍ഡിനേറ്ററാണ് സുധാകരനെ വീട്ടില്‍ പോയി ചടങ്ങിലേക്ക് ക്ഷണിച്ചത്. കെ.സി. വേണുഗോപാലിനും സുധാകരനും സൗകര്യപ്രദമായ തീയതി നോക്കിയാണ് പരിപാടി നിശ്ചയിച്ചത്. എന്നാല്‍ സുധാകരന്‍ എത്തുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വമുണ്ട്. സുധാകരന്‍ എത്തുമോ എന്നത് ആര്‍ക്കും എത്തും പിടിയിലുമില്ലാത്ത കാര്യമാണ്. സഹോദരന്റെ മകന്റെ മരണം സുധാകരനെ ദുഖിതനാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിട്ടു നില്‍ക്കാനും സാധ്യത ഏറെയാണ്.
ആലപ്പുഴ ഹിമാലയ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് പുസ്തക ചര്‍ച്ച നടക്കുന്നത്. കുഞ്ഞാമന്റെ പുസ്‌കത്തിലെ സിപിഎമ്മിനെതിരായ പ്രധാന വിമര്‍ശനങ്ങളില്‍ 'നമ്പൂതിരിപ്പാട്' എന്നത് എടുത്തുകളയാന്‍ ഇഎംഎസ് ശ്രമിച്ചിട്ടില്ലെന്നതും ഉണ്ട്. ഉയര്‍ന്ന ജാതിക്കാര്‍ക്ക് ജാതി എപ്പോഴും മേല്‍ക്കോയ്മയുടെ അടയാളമായിരിക്കും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയില്‍ ഒരു ദലിതന് അംഗമാകാന്‍ കഴിഞ്ഞിട്ടില്ല. ആ പാര്‍ട്ടിക്ക് ജാതീയ സമീപനമുണ്ടെന്നും കുഞ്ഞാമന്‍ വിലയിരുത്തിയിരുന്നു. സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ മാടമ്പി സ്വഭാവത്തിന് മാറ്റം വന്നത് ജി. സുധാകരനെപ്പോലുള്ളവര്‍ അംഗമായി വരുന്നതോടെയാണെന്നും കുഞ്ഞാമന്‍ പറഞ്ഞിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പും ജി സുധാകരന്‍ ചില പരോക്ഷ പരാമര്‍ശം നടത്തിയിരുന്നു. കേരളം എല്ലാറ്റിലും ഒന്നാമതാണെന്ന സ്വയം പുകഴ്ത്തല്‍ നിര്‍ത്തണമെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. സ്വയം പുകഴ്ത്തുമ്പോള്‍ ഇവിടത്തെ സ്ഥിതി പഠിക്കണം. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം പ്രധാനമാണ്. പക്ഷേ, കേരളത്തില്‍ ഇതൊന്നും നല്ല നിലയിലല്ല. ലഹരിയിലും മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ കച്ചവട, വ്യവസായ മേഖലയായി സ്വകാര്യ ആശുപത്രികള്‍ വളരുമ്പോള്‍, യഥാര്‍ഥ വ്യവസായ മേഖല ടി.വി.തോമസിനു ശേഷം വളര്‍ന്നിട്ടേയില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചിരുന്നു.
തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച സെമിനാറില്‍ ജി സുധാകരന്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇടത് സൈബര്‍ പോരാളികള്‍ ജി സുധാകരനെതിരെ ദിവസങ്ങളോളം സമൂഹമാധ്യമങ്ങളില്‍ വ്യക്തി അധിക്ഷേപവും ആക്രമണവും നടത്തി. എസ്എഫ്ഐ നേതൃത്വത്തിനെതിരെയും പ്രായപരിധി മാനദണ്ഡത്തിനെതിരെയും ജി സുധാകരന്‍ നടത്തിയ വിമര്‍ശനങ്ങള്‍ വലിയ ചര്‍ച്ചയുമായിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത എം എ ബേബി ജി സുധാകരന്റെ വസതിയില്‍ നേരിട്ട് എത്തി കൂടിക്കാഴ്ച നടത്തിയത് അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. സുധാകരനെ ബേബി സുധാകരന്‍ സാര്‍ എന്നാണ് ഈ സന്ദര്‍ശനത്തില്‍ അഭിസംബോധന ചെയ്തത്.