2023 മുതല്‍ക്കുള്ള നിയമലംഘനങ്ങള്‍ക്ക് പിഴയടക്കാന്‍ നിര്‍ദേശിച്ച് നൂറുകണക്കിന് വാഹന ഉടമകള്‍ക്ക് നോട്ടീസ്; ഇടപെട്ട് ഗതാഗത മന്ത്രി; സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ക്ക് കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശം; കൂട്ട നോട്ടീസിനെതിരെ പ്രതിഷേധം ശക്തം

2023 മുതല്‍ക്കുള്ള നിയമലംഘനങ്ങള്‍ക്ക് പിഴയടക്കാന്‍ നിര്‍ദേശിച്ച് നൂറുകണക്കിന് വാഹന ഉടമകള്‍ക്ക് നോട്ടീസ്; ഇടപെട്ട് ഗതാഗത മന്ത്രി

Update: 2025-06-06 02:05 GMT

കുമ്പള: കാസര്‍കോട് കുമ്പളയില്‍ സ്ഥാപിച്ച നിരീക്ഷണ കാമറയില്‍ പതിഞ്ഞ 2023 മുതല്‍ക്കുള്ള നിയമലംഘനങ്ങള്‍ക്ക് പിഴയടക്കാന്‍ നിര്‍ദേശിച്ച് നൂറുകണക്കിന് വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയ സംഭവം വിവാദമായതോടെ ഇടപെട്ട് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി ഗതാഗത കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

കുമ്പള- ബദിയടുക്ക റോഡില്‍ സ്ഥാപിച്ച കാമറയാണ് വാഹന ഉടമകള്‍ക്ക് മുട്ടന്‍പണി കൊടുത്തത്. കാമറ കേടുവന്നതായി കരുതി ഗതാഗത നിയമം ലംഘിച്ച് തലങ്ങും വിലങ്ങും പാഞ്ഞവര്‍ക്ക് ലക്ഷങ്ങളുടെ പിഴ നോട്ടീസാണ് കഴിഞ്ഞ രണ്ടാഴ്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം 500ഓളം പേര്‍ക്ക് നോട്ടീസ് ലഭിച്ചതായാണ് കണക്ക്. ഇതില്‍ രണ്ടു ലക്ഷത്തോളം രൂപ പിഴ അടക്കേണ്ട വാഹന ഉടമകളും ഉണ്ട്.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ നോട്ടീസ് 15 ദിവസത്തിനകംതന്നെ നല്‍കണമെന്ന ചട്ടം മറികടന്നാണ് ഗതാഗത വകുപ്പ് വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതെന്നാണ് പരാതി. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കൂട്ടായ്മ ഉണ്ടാക്കി ശക്തമായ പ്രതിഷേധം നടത്തിവരികയാണ് നോട്ടീസ് ലഭിച്ചവര്‍. ഈ കൂട്ടായ്മ കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിനിടെയാണ് മന്ത്രിയുടെ ഇടപെടല്‍.

കാറുകളിലും മറ്റു വാഹനങ്ങളിലും സീറ്റ് ബെല്‍ട്ട് ധരിക്കാത്തവര്‍ക്കും ഇരു ചക്രവാഹന യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കുമാണ് പിഴ ചുമത്തിയിട്ടുള്ളത്. എ.ഐ.ക്യാമറയുടെ സാങ്കേതികവിദ്യ തകരാര്‍ മൂലമാണ് ഇങ്ങനെ പിഴ ഒന്നിച്ച് വരാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. ബബ്രാണയിലെ ടെമ്പോ ഡ്രൈവര്‍ സന്ദീപിന് ബന്തിയോട് അടുക്കയിലെ ക്യാമറയിലും കുമ്പള ബദിയടുക്ക റോഡിലെ ക്യാമറയിലും പതിഞ്ഞ നിയമലംഘനങ്ങളുടെ പേരില്‍ ഒരു ലക്ഷം രൂപയാണ് പിഴയടക്കണമെന്ന് കാണിച്ച് വീട്ടിലേക്ക് നോട്ടീസെത്തിയത്.

കുമ്പളയിലെ ഇരുചക്ര വാഹന ഗാരേജ് ഉടമ നവീന് ബദിയടുക്ക റോഡിലെ ക്യാമറയില്‍ പതിഞ്ഞ നിയമലംഘനത്തിന്റെ പേരില്‍ 5000 രൂപ പിഴ അടക്കണമെന്ന് മൊബൈലിലാണ് സന്ദേശം വന്നത്. ഇതുപോലെ ആയിരക്കണക്കിന് വാഹന ഉടമകള്‍ക്കാണ് 2021 വര്‍ഷം മുതല്‍ 2025 വരെയുള്ള പിഴ തുകയായ 25000, 10000, 15000 എന്നിങ്ങനെ വന്‍ തുകകള്‍ അടക്കണമെന്ന് കാണിച്ച് നോട്ടീസ് എത്തിയിട്ടുള്ളത്.

Tags:    

Similar News