ആര്‍എസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവന്‍ എന്നെഴുതിയ ബാനറുമായി എസ്എഫ്‌ഐ പുറത്ത് പ്രതിഷേധിക്കുമ്പോള്‍ ഭാരതാംബ ചിത്രവിവാദത്തില്‍ വഴങ്ങില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍; നിലപാടില്‍ മാറ്റമില്ലെങ്കിലും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; തന്നെ സെനറ്റ് ഹാളില്‍ തടയുന്നത് ജനാധിപത്യമോ? ചോദ്യങ്ങള്‍ ഉന്നയിച്ച് രാജേന്ദ്ര ആര്‍ലേക്കര്‍
ഭാരതാംബ ചിത്രവിവാദത്തില്‍ വഴങ്ങില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തില്‍ വഴങ്ങില്ലെന്ന നിലപാട് വ്യക്തമായി പ്രഖ്യാപിക്കുമ്പോഴും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ 'അടിയന്തരാവസ്ഥയുടെ അന്‍പത് ആണ്ടുകള്‍' എന്ന പേരില്‍ ശ്രീ പദ്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയാണ് വിവാദത്തിന് വേദിയായത്. ഭാരതാംബയുടെ ചിത്രം വച്ചതിന്റെ പേരിലുള്ള പ്രതിഷേധം എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് എസ്എഫ്‌ഐ, കെ എസ് യു പ്രതിഷേധത്തെ സൂചിപ്പിച്ച് കൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. ഏറ്റുമുട്ടലിന് ഇല്ലെന്നാണ് ഞാന്‍ വന്നപ്പോള്‍ പറഞ്ഞത്, അതിനര്‍ത്ഥം വഴങ്ങും എന്നല്ലെന്നും ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ പരിപാടിയില്‍ പറഞ്ഞു. ആരേയും ലക്ഷ്യമിടാനില്ല. ഈ അടിയന്തരാവസ്ഥ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല. തനിക്ക് തന്റേതായ വിശ്വാസങ്ങളുണ്ട്. ഗവര്‍ണറെ പരിപാടി നടക്കുന്ന ഹാളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുന്നത് ജനാധിപത്യമാണോയെന്ന് ഗവര്‍ണര്‍ ചോദിച്ചു. നാം ശരിക്കും ജനാധിപത്യ കാലത്താണോ അതോ ഇന്ദിരാഗാന്ധിയുടെ ജനാധിപത്യകാലത്താണോ ജീവിക്കുന്നത്? നമുക്ക് സഹിഷ്ണുതയില്ലേ? നാം സഹിഷ്ണുത പാലിച്ചേ മതിയാകൂ, ഗവര്‍ണര്‍ പറഞ്ഞു.
50 വര്‍ഷം മുമ്പ് ജനാധിപത്യത്തിനുണ്ടായ മുറിവാണ് അടിയന്തരാവസ്ഥ. ജനാധിപത്യത്തിലെ കറുത്ത ചരിത്രമായിരുന്നു അത്. ജനാധിപത്യം ഇന്ത്യക്കാര്‍ പൊരുതി നേടിയതാണെന്നും ഗവര്‍ണര്‍ പ്രസംഗത്തിനിടെ പറഞ്ഞു. അടിയന്തരാവസ്ഥ കാലം ആര്‍ക്കും ഓര്‍മിക്കാന്‍ താല്പര്യമില്ല. അക്കാലത്ത് താനും അച്ഛനും ജയിലില്‍ ആയിരുന്നുവെന്നും രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. അടിയന്തരാവസ്ഥ ഇന്ദിര ഗാന്ധിയുടെ ക്രൂരതയായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് മരണം വരെ ഇരിക്കാനുള്ള ശ്രമമായിരുന്നു ഇന്ദിര ഗാന്ധിയുടേത്. അഴിമതിക്കാണ് ഇന്ദിര ഗാന്ധിയെ അയോഗ്യയാക്കിയത്. ജനസംഘം പ്രവര്‍ത്തകരെ കൂട്ടമായി ജയിലില്‍ ഇട്ടു. ജനസംഘം പ്രവര്‍ത്തകരെ ഭീഷണിയായാണ് ഇന്ദിര ഗാന്ധി കണ്ടത്. അമ്മയും മകനും ചേര്‍ന്ന് രാജ്യം ഭരിക്കുകയായിരുന്നു. ജനസംഘത്തിനും ആര്‍എസ്എസിനും മാത്രമെ അടിയന്തരാവസ്ഥയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനാവൂ എന്ന് ജയപ്രകാശ് നാരായണന്‍ വിശ്വസിച്ചു. ആര്‍എസ്എസുകാരാണ് യഥാര്‍ത്ഥ ദേശീയവാദികള്‍ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സിപിഎമ്മും ജനസംഘവും അക്കാലത്ത് ഒന്നിച്ച് മത്സരിച്ചെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
ഇന്നിപ്പോള്‍ കേരളത്തിലെ ചിത്രം തീര്‍ത്തും വ്യത്യസ്തമാണ്. അടിയന്തരാവസ്ഥയെ നേരിടാന്‍ സിപിഎമ്മും ആര്‍എസ്എസും ഒന്നിച്ച് നിന്നെന്നും രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് സിപിഎം പ്രവര്‍ത്തകരേയും ക്രൂരമായി വേട്ടയാടി. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും അടിയന്തരാവസ്ഥയുടെ ഇരയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ പരിപാടിയില്‍ ചിത്രം സ്ഥാപിച്ചതോടെ മതചിഹ്നമെന്ന് ആരോപിച്ചാണ് രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചത്. എന്നാല്‍, എസ്എഫ്ഐയുടെയും കെഎസ്യുവിന്റെയും വന്‍ പ്രതിഷേധം വകവയ്ക്കാതെ ഗവര്‍ണര്‍ പരിപാടിക്കെത്തി.
ഗവര്‍ണറെ തടയുമെന്ന നിലപാടില്‍ ഇടത്- കെഎസ്യു പ്രവര്‍ത്തകരും പ്രതിഷേധിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. എന്നാല്‍, സെനറ്റ് ഹാളിനുളളില്‍ പരിപാടി തടസ്സമില്ലാതെ നടന്നു. വന്‍ പ്രതിഷേധത്തിനിടയിലും ഗവര്‍ണര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഗവര്‍ണറെ പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പുറത്ത് നിലയുറപ്പിച്ചു. ആര്‍എസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവന്‍ എന്നെഴുതിയ ബാനര്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു എസ്എഫ്ഐ പ്രതിഷേധം.
ചിത്രം സര്‍വകലാശാല ചട്ടത്തിന് എതിരാണെന്നും അനുവദിക്കാനാകില്ലെന്നും ഉള്ള നിലപാടാണ് സര്‍വകലാശാല രജിസ്ട്രാര്‍ സ്വീകരിച്ചത്. ചട്ടം പാലിക്കുമെന്ന് സംഘാടക സമിതി ഒപ്പിട്ടുനല്‍കിയതാണെന്നും നിയമപരമായ നടപടി സ്വീകരിക്കുമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി. പരിപാടി ബുക്ക് ചെയ്യുന്ന സമയത്തുതന്നെ കൃത്യമായ നടപടിക്രമങ്ങള്‍ അറിയിച്ചിരുന്നുവെന്നും മതചിഹ്നങ്ങള്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നുവെന്നും റജിസ്ട്രാര്‍ പറഞ്ഞു.
ചിത്രം മാറ്റിയില്ലെങ്കില്‍ ഗവര്‍ണറെ തടയുമെന്ന് എസ്എഫ്ഐ അറിയിച്ചതിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. പ്രതിഷേധത്തിനിടെ, പരിപാടി റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചെങ്കിലും പിന്നാലെ ഗവര്‍ണര്‍ എത്തുമെന്ന് അറിയിപ്പു വന്നു. ഇതോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി. പരിപാടിക്ക് ശേഷം ഗവര്‍ണറെ മറ്റൊരു വഴിയിലൂടെയാണ് പോലീസ് പുറത്തെത്തിച്ചത്.
എബിവിപി പ്രവര്‍ത്തകര്‍ കൂടി രംഗത്തെത്തിയതോടെ സെനറ്റ് ഹാളില്‍ വന്‍ സംഘര്‍ഷം അരങ്ങേറി. കെഎസ്യു പ്രവര്‍ത്തകരും പ്രതിഷേധിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഗവര്‍ണര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി പരിപാടിയില്‍ പങ്കെടുത്തു. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി, എബിവിപി പ്രവര്‍ത്തകര്‍ ഗവര്‍ണറെ സെനറ്റ് ഹാളിലേക്ക് ആനയിച്ചത്