മുന്നണിയില്‍ എടുത്താല്‍ മറ്റെല്ലാ ആവശ്യങ്ങളും പിന്‍വലിക്കാമെന്ന് അന്‍വര്‍; അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് ജയിച്ചാലും അടുത്ത തവണ നിലമ്പൂര്‍ തിരിച്ചു തരണമെന്ന് ആവശ്യം; തല്ക്കാലം ഷൗക്കത്തിനെ പിന്തുണച്ച് ഉടന്‍ രംഗത്ത് എത്തിയാല്‍ ഏതെങ്കിലും ഒരു സീറ്റും അസ്സോസിയേറ്റ് അംഗത്വവും ഉറപ്പ് നല്‍കി കുഞ്ഞാലിക്കുട്ടി: എല്ലാ സമ്മര്‍ദങ്ങളും പരാജയപ്പെട്ടതോടെ കീഴടങ്ങി മാനം കാക്കാന്‍ ഉറച്ച് പിവി അന്‍വര്‍
കീഴടങ്ങി മാനം കാക്കാന്‍ ഉറച്ച് പിവി അന്‍വര്‍
നിലമ്പൂര്‍: താന്‍ രാജി വച്ചത് ആര്യാടന്‍ ഷൗക്കത്തിനെ എംഎല്‍എ ആക്കാന്‍ അല്ലെന്ന് തുറന്നടിച്ച പി വി അന്‍വര്‍ എങ്ങനയെങ്കിലും യുഡിഎഫില്‍ കടന്നുകൂടാനാണ് പതിനെട്ടടവും പയറ്റുന്നത്. നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജി വച്ചെങ്കിലും മണ്ഡലം പൂര്‍ണമായും കൈവിടാതിരിക്കാനാണ് അന്‍വര്‍ ശ്രമിച്ചത്. തന്റെ വരുതിക്ക് വരുമെന്ന വിശ്വാസത്തില്‍ വി എസ് ജോയിയെ പിന്തുണച്ചതും, ആര്യാടന്‍ ഷൗക്കത്തിന്റെ പേര് അംഗീകരിക്കാതെ വിലപേശല്‍ നടത്തിയതും എല്ലാം അതിനുവേണ്ടിയായിരുന്നു. എന്നാല്‍, അത് വിലപ്പോകാതെ വന്നതോടെ അന്‍വര്‍ കീഴടങ്ങലിന്റെ പാതയിലാണ്.
തൃണമൂല്‍ നേതാവായ പി.വി.അന്‍വറിനെ ഘടക കക്ഷിയാക്കാന്‍ തല്‍ക്കാലം സാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് കട്ടായം പറഞ്ഞത്. അസോസിയേറ്റ് അംഗത്വം കൊണ്ട് അന്‍വര്‍ തൃപ്തിപ്പെടണം. ഈ ഘട്ടത്തില്‍ ഘടക കക്ഷിയാക്കുന്നതിനോട് എഐസിസിക്ക് വിയോജിപ്പുണ്ടെന്നും യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് നിലപാടെടുത്തു. സ്ഥാനാര്‍ഥിക്കെതിരായ നിലപാട് തിരുത്തി അന്‍വര്‍ പിന്തുണ പ്രഖ്യാപിക്കണമെന്നും യുഡിഎഫ് യോഗം തീരുമാനിച്ചു. അന്‍വര്‍ ഇത് അംഗീകരിച്ച് നിലപാട് പ്രഖ്യാപിച്ചാല്‍ യുഡിഎഫ് തീരുമാനമെന്നും ധാരണയായി.
യോഗശേഷം മാധ്യമങ്ങളോട് പ്രതികരിച്ച മുന്നണി കണ്‍വീനര്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിട്ട് മുന്നണിയിലെടുക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ചു. ഇക്കാര്യം അന്‍വറുമായി നടത്തിയ ചര്‍ച്ചയിലും വ്യക്തമാക്കിയെന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. അന്‍വറുമായി ഫോണില്‍ സംസാരിച്ചാണ് അടൂര്‍ പ്രകാശ് മുന്നണി തീരുമാനം അറിയിച്ചത്. പശ്ചിമ ബംഗാളില്‍ അധികാരത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, രാജ്യത്ത് പ്രതിപക്ഷ ചേരിയായ ഇന്ത്യ സഖ്യവുമായി ബന്ധപ്പെട്ടടക്കം എടുക്കുന്ന നിലപാടാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലെ പ്രതിസന്ധി.
അന്‍വറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കാനും സ്ഥാനാര്‍ത്ഥിക്കെതിരായി നടത്തിയ എല്ലാ വിമര്‍ശനങ്ങളും പിന്‍വലിക്കാനും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിരുന്നു. എങ്ങനെയെങ്കിലും യുഡിഎഫ് കസേര നോട്ടമിടുന്ന അന്‍വര്‍, വെള്ളിയാഴ്ച മിക്ക നേതാക്കളെയും ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍, അന്‍വറിനോട് അനുഭാവത്തോടെയും ആവേശത്തോടെയും പ്രതികരിച്ചത് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ മാത്രമായിരുന്നു.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വിളിച്ച് സുധാകരന്‍ എതിര്‍പ്പ് അറിയിക്കുകയാണ് ഉണ്ടായത്. അന്‍വറുമായി സഹകരണം വേണമെന്ന് സുധാകരന്‍ വാശി പിടിച്ചു. അല്ലെങ്കില്‍ താന്‍ കടുത്ത തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം. തന്നെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും മാറ്റിയത് അന്‍വറിനെ ഒതുക്കാന്‍ വേണ്ടിയാണോ എന്നു പോലും സുധാകരന്‍ ചോദിച്ചതായാണ് വിവരം. സുധാകരന്‍ കടുംപിടുത്തം തുടര്‍ന്നതോടെയാണ് ആര്യാടന്‍ ഷൗക്കത്തുമായി സഹകരണ വഴി തേടാന്‍ നേതാക്കള്‍ തീരുമാനിച്ചത്. എന്നാല്‍, സുധാകരന്‍ തന്റെ വിശ്വസ്തനായി കരുതുന്ന കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് വി ഡി സതീശന്റെ നിലപാടിന് ഒപ്പമാണ് നിന്നത്. അതായത് അന്‍വര്‍ ആദ്യം സ്ഥാനാര്‍ഥിയെ അംഗീകരിക്കട്ടെ, അംഗീകരിച്ചാല്‍ അസോസിയേറ്റ് അംഗത്വം എന്ന ഉപാധി സണ്ണി ജോസഫും ശക്തമായി മുന്നോട്ടുവച്ചു.
തന്നെ യുഡിഎഫില്‍ എടുക്കുക, അതല്ലെങ്കില്‍ അടുത്ത വട്ടം നിലമ്പൂര്‍ തനിക്ക് മടക്കി തരിക എന്ന ഉപാധിയും അന്‍വര്‍ മുന്നോട്ടുവച്ചു. എന്നാല്‍, ഇത് രണ്ടും അംഗീകരിക്കാന്‍ കഴിയില്ലെന്ന കടുത്ത നിലപാടാണ് യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചത്. വിലപേശല്‍ ശേഷിയില്ലെങ്കിലും അന്‍വര്‍ യുഡിഎഫ് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത് രണ്ട് സീറ്റുകള്‍ വേണമെന്നാണ്. കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നണി പ്രവേശനവും ചോദിച്ചു. അടുത്ത തവണ ഒരുസീറ്റ് ഉറപ്പുനല്‍കി. എന്നാല്‍ നിലമ്പൂര്‍ വിട്ടുനല്‍കില്ലെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി. വിജയസാധ്യതയുള്ള തിരുവമ്പാടി സീറ്റ് വിട്ടു നല്‍കാന്‍ ലീഗ് തയ്യാറാണ്. എന്നാല്‍, പകരം കോണ്‍ഗ്രസ്് മത്സരിക്കുന്ന പൂഞ്ഞാര്‍ സീറ്റ് ലീഗ് കോണ്‍ഗ്രസില്‍ നിന്നും ആവശ്യപ്പെടുമെന്ന നിലയും വന്നു. തന്റെ മുഖ്യആവശ്യങ്ങളോട് യുഡിഎഫ് നേതാക്കള്‍ മുഖം തിരിച്ചതോടെ അന്‍വറിന്റെ നില അവതാളത്തിലായി.
അസേസിയേറ്റ് അംഗമാക്കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനം തള്ളുന്നെന്നും ഘടകകക്ഷിയാക്കിയാല്‍ ഷൗക്കത്തിനെ അംഗീകരിക്കാമെന്നുമാണ് അന്‍വര്‍ വെള്ളിയാഴ്ച നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, സ്വന്തം നിലനില്‍പ്പ് തന്നെ അപകടത്തിലായതോടെ, ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിക്കുകയല്ലാതെ അന്‍വറിന് തരമില്ല. ഗത്യന്തരമില്ലാതെ 'നിലമ്പൂര്‍ സുല്‍ത്താന്‍' കീഴടങ്ങേണ്ടി വരുമെന്ന് ചുരുക്കം.