കോതമംഗലം ബാറില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി; കാര്‍ മാറ്റിയിടാന്‍ പറഞ്ഞതിന് നാട്ടുകാര്‍ക്കെതിരെ വെടിയുതിര്‍ത്തു; കൊല്ലപ്പെട്ട സാജന്‍ സാമുവന്‍ കാപ്പ ചുമത്തപ്പെട്ട ക്രിമിനല്‍; മൂലമറ്റത്തെ കൊലപാതകം ക്രിമിനല്‍ സംഘങ്ങളുടെ കുടിപ്പകയോ? അന്വേഷണം തുടരുന്നു

കൊല്ലപ്പെട്ട സാജന്‍ സാമുവലിനെതിരെ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതി

Update: 2025-02-03 09:23 GMT

തൊടുപുഴ: മൂലമറ്റം തേക്കിന്‍ കൂപ്പിന് സമീപം പായില്‍ പൊതിഞ്ഞ് മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട മേലുകാവ് എരുമാപ്ര സ്വദേശി പാറശ്ശേരിയില്‍ സാജന്‍ സാമുവല്‍ (47) കൊലക്കേസ് ഉള്‍പ്പടെ ഒട്ടേറെ കേസുകളിലെ പ്രതിയെന്ന് പൊലീസ്.

കോട്ടയം ജില്ലയിലെ പൊന്‍കുന്നം, മരങ്ങാട്ടുപിള്ളി, മേലുകാവ്, പാലാ, കാഞ്ഞിരപ്പള്ളി എന്നീ പൊലീസ് സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം മൂവാറ്റുപുഴ എന്നിവിടങ്ങളിലും ഇടുക്കി ജില്ലയിലെ കട്ടപ്പന, മുട്ടം, തൊടുപുഴ എന്നീ സ്റ്റേഷനുകളിലും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ സാജന്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. അതിനിടെ, സാജനെ കൊലപ്പെടുത്തിയ കേസില്‍ ആറുപേരെ പൊലീസ് പിടികൂടി. മൂലമറ്റം പ്രദേശവാസികള്‍ ഉള്‍പടെയുള്ള ഏഴംഗ സംഘമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണു പിടിയിലായത്.

സാജന്‍ സാമുവലിനെ കാണാനില്ലെന്നു മേലുകാവ് പൊലീസ് സ്റ്റേഷനില്‍ മാതാവ് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ മൃതദേഹം തേക്കിന്‍കൂപ്പിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴി നിര്‍ണായകമായി. തിരിച്ചറിയാനാവാതെ പുഴുവരിച്ച നിലയിലായിരുന്ന മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. ഓട്ടോറിക്ഷയിലാണ് മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോയത്. ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരമാണ് കേസില്‍ നിര്‍ണായകമായത്. കഴിഞ്ഞ 30നു രാത്രി പത്തോടെ എരുമാപ്രയില്‍നിന്ന്, കേടായ പന്നിമാംസമെന്നു പറഞ്ഞു പൊതിഞ്ഞ നിലയിലാണ് മൃതദേഹം 25 കിലോമീറ്റര്‍ അകലെയുള്ള തേക്കിന്‍കൂപ്പിലെ ട്രാന്‍സ്ഫോമറിനു സമീപം ഇറക്കിയത്. സംശയം തോന്നിയ ഓട്ടോഡ്രൈവര്‍ വിവരം പിതാവിനോടു പറഞ്ഞു. പിതാവ് സംഭവം കാഞ്ഞാര്‍ എസ്‌ഐ ബൈജു പി.ബാബുവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുഴിച്ചിടാനായി ശ്രമം നടത്തിയതായും സൂചനയുണ്ട്.

2018 മേയ് മാസം കോതമംഗലം മരിയ ബാറില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് സാജന്‍ സാമുവല്‍. വലിയപാറ പാറപ്പുറത്ത് ബിനു ചാക്കോ എന്ന 27 വയസ്സുകാരനാണ് അന്ന് കുത്തേറ്റ് മരിച്ചത്. ബാറിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കത്തിക്കുത്ത് ഉണ്ടായത്. ശേഷം മുട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ബാറിലും ഇയാള്‍ കത്തിക്കുത്ത് നടത്തി. അന്ന് രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഈ കേസിലും വിചാരണ നടന്ന് വരുകയാണ്.

2022 ഫെബ്രുവരിയില്‍ മുട്ടം ബാറിന് സമീപം വഴി തടസ്സപ്പെടുത്തി കാര്‍ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കെതിരെ ഇയാള്‍ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ എക്‌സ്‌ചേചേഞ്ചിന് സമീപം മാത്തപ്പാറക്ക് പോകുന്ന വഴി തടസ്സപ്പെടുത്തി നിര്‍ത്തിയിട്ടിരുന്ന കാര്‍ മാറ്റി ഇടാന്‍ നാട്ടുകാരന്‍ ആവശ്യപ്പെട്ടതാണ് പ്രശനങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് നടന്ന് നീങ്ങിയ ഈ നാട്ടുകാരന് പിറകെ വാഹനം ഇരപ്പിച്ച് എത്തുകയും ഇടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

തുടര്‍ന്ന് വാഹനത്തിന് ഉള്ളില്‍ നിന്നും മുന്നിലിരുന്ന സാജന്‍ തോക്ക് എടുത്ത് നാട്ടുകാര്‍ക്ക് നേരെ വെടിവക്കുകയായിരുന്നു. എന്നാല്‍ സംഭത്തില്‍ പരാതി ഇല്ലാത്തതിനാല്‍ കേസ് എടുത്തില്ല. 2022 ഓഗസ്റ്റ് മാസം ഇയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. അനവധി കേസുകളില്‍ പ്രതി ആയതോടെ ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു നടപടി.

ഇയാള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോട്ടയം ജില്ലയിലെ പൊന്‍കുന്നം, മരങ്ങാട്ടുപള്ളി, മേലുകാവ്. പാലാ എന്നീ സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം. മൂവാറ്റുപുഴ എന്നിവിടെയും ഇടുക്കി ജില്ലയിലെ കട്ടപ്പന, മുട്ടം. തൊടുപുഴ എന്നീ പോലീസ് സ്റ്റേഷനുകളിലും കൊലപാതകം, വധശ്രമം, സംഘം ചേര്‍ന്ന് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, പിടിച്ചുപറിക്കുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ 9.30 ഓടെയാണ് മേലുകാവ് എരുമാപ്ര പാറശ്ശേരിയില്‍ സാജന്‍ സാമുവലി(47)ന്റെ മൃതദേഹമാണ് മൂലമറ്റത്ത് പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൂലമറ്റം കെ.എസ്.ഇ.ബി കോളനിക്കു സമീപം തേക്കിന്‍ കൂപ്പില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്. കാലുകള്‍ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. മൃതദേഹത്തിന് 2 ദിവസത്തിലേറെ പഴക്കമുണ്ട്. മുഖത്തും ശരീരഭാഗത്തും പുഴുവരിച്ചനിലയിലായിരുന്നു. ഇടതുകൈ മുട്ടുമുതല്‍ കൈ അറ്റനിലയിലായിരുന്നു. കൂടാതെ തലയുടെ വലതുവശത്തും, ഉച്ചിയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തൊടുപുഴ ഡി.വൈ.എസ്.പി ഇമ്മാനുവല്‍ പോള്‍, കാഞ്ഞാര്‍ എസ്.എച്ച്.ഒ ശ്യാംകുമാര്‍, കാഞ്ഞാര്‍ എസ്.ഐ ബൈജു.പി ബാബു തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

മേലുകാവില്‍നിന്നു കാണാതായ സാജനു വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് വിവരം കിട്ടുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് പായില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തിന്റെ ഭാഗമാണോ കൊലപാതകമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

Similar News