ഫ്രാന്‍സ് വഴി യുകെയില്‍ അനധികൃതമായി എത്തുന്നവരുടെ രാജ്യത്ത് വിസ നിരോധനം ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍; വെള്ളക്കാരായ പെണ്‍കുട്ടികളെ റേപ്പ് ചെയ്യുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്നത് പാക്കിസ്ഥാനികള്‍; ഗ്രൂമിംഗ് ഗ്യാംഗുകള്‍ക്കെതിരെ കര്‍ന നടപടിക്ക് നീക്കം

Update: 2025-06-18 05:02 GMT

ലണ്ടന്‍: ചാനല്‍ വഴി അനധികൃത കുടിയേറ്റക്കാര്‍ എത്തുന്ന സാഹചര്യം കൂടുതല്‍ വഷളാവുകയാണെന്ന് സമ്മതിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍, കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തി വെച്ചേക്കുമെന്ന സൂചനയും നല്‍കി. കലയ്‌സിനടുത്തുള്ള ഒരു കടല്‍ത്തീരത്ത് അഭയാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനു തൊട്ടു പുറകെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം വന്നത്. സാഹചര്യം വഷളാവുകയാണെന്ന കാര്യം കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കവെ സര്‍ കീര്‍ സ്റ്റാര്‍മറും ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണും സമ്മതിച്ചതായി ഡൗണ്ടിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു.

അനധികൃത കുടിയേറ്റമായിരിക്കണം ഏറ്റവുമധികം ശ്രദ്ധ പതിപ്പിക്കേണ്ട വിഷയം എന്നതില്‍ ഇരു രാഷ്ട്ര നേതാക്കളും യോജിപ്പിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് തടയുന്നതിനായി ഇരുകൂട്ടരും മറ്റ് സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും തീരുമാനിച്ചു. കുടിയേറ്റം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും, അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാന്‍ സമ്മതിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്കായി വര്‍ക്ക് വിസ പരിമിതപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന സൂചനയാണ് പുറത്തു വരുന്നത്.

ഇത്തരത്തില്‍ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതുമായി ബന്ധപ്പെട്ട് അല്‍ബേനിയ, വിയറ്റ്‌നാം, ഇറാഖ്, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങി പല രാജ്യങ്ങളുമായി ബ്രിട്ടന്‍ കരാര്‍ ഉണ്ടാക്കിയിട്ടുള്ളതായി സര്‍ കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഫ്രാന്‍സിലെ ഗവേലൈന്‍സ് ബീച്ചില്‍, തിരക്കേറിയ ഒരു യാനത്തിലേക്ക് കയറുന്ന പുരുഷന്മാരും സ്ത്രീകളുമടങ്ങിയ അഭയാര്‍ത്ഥി സംഘത്തെ ഫ്രഞ്ച് പോലീസും തീരദേശ സേനയും തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് സ്റ്റാര്‍മറുടെ പ്രതികരണം വന്നിരിക്കുന്നത്.

അതേസമയം അനധികൃത കുടിയേറ്റം തടയുന്നതില്‍ ലേബര്‍ സര്‍ക്കാരിന് സംഭവിച്ച വീഴ്ച ബാല ലൈംഗികവേലയ്ക്കും പുതിയ ഗ്രൂമിംഗ് ഗ്യാംഗുകളുടെ ആവിര്‍ഭാവത്തിനും കാരണമാകുന്നു എന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആരോപിച്ചു. കൗമാരക്കാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ഒരു അതിര്‍ത്തി സുരക്ഷാ പ്രശ്നമാണെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് ചൂണ്ടിക്കാട്ടി. അഭയാര്‍ത്ഥികളും വിദേശ പൗരന്മാരുമാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ ഭൂരിഭാഗവുമെന്നും അദ്ദേഹം ആരോപിച്ചു.

വളരെ വൈകി, ചൊവ്വാഴ്ച പുറത്തു വിട്ട, വൈറ്റ്‌ഹോള്‍ ട്രബിള്‍ഷൂട്ടര്‍ ലൂസി കേസിയുടെ റീവ്യൂ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ക്രിസ് ഫിലിപ്പ് ആഞ്ഞടിച്ചിരുന്നു. അതിന്റെ ഫലമായി സര്‍ക്കാര്‍ പുതിയ ഒരു അന്വേഷണത്തിന് ഉത്തരവിടാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. ആയിരക്കണക്കിന് നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ ബലാത്സംഗത്തിന് വിധേയരാക്കിയ കുറ്റവാളികളുടെ വംശം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നും കൗണ്‍സിലുകളും പോലീസും ഹോം ഓഫീസും തുടര്‍ച്ചയായി ഒഴിഞ്ഞുമാറുകയായിരുന്നു എന്നും റീവ്യൂ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.

അനധികൃതമായി ബ്രിട്ടനിലെത്തിയവരും, ബ്രിട്ടീഷ് പൗരന്മാര്‍ അല്ലാത്തവരുമാണ് പ്രധാനമായും പെണ്‍കുട്ടികളെയും യുവതികളെയും വശീകരിച്ച് ലൈംഗിക പീഢനങ്ങള്‍ക്ക് ഇരയാക്കുകയും പിന്നീട് ലൈംഗിക അടിമകളാക്കുകയും ചെയ്യുന്ന ഗ്രൂമിംഗ് ഗ്യാംഗ് എന്നറിയപ്പെടുന്ന ഇത്തരം സംഘങ്ങളില്‍ പ്രധാനമായും ഉള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതില്‍ തന്നെ പ്രധാനമായും പാകിസ്ഥാന്‍ വംശജരാണ്. വംശീയ വിവേചനം എന്ന ആരോപണം ഭയന്ന് പലപ്പോഴും ഇത്തരക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുകയായിരുന്നു എന്നാണ് റിവ്യൂ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

Tags:    

Similar News