'ഫ്ലൈറ്റ് റഡാർ ആപ്പ്' തുറക്കുമ്പോൾ ഇന്ത്യൻ ആകാശത്ത് കൂടുതൽ കാണുന്ന വിമാനങ്ങൾ; തലങ്ങും വിലങ്ങും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്നപോലെത്തെ കാഴ്ച; ഇതോടെ ക്ഷീണിതരായ പൈലറ്റുമാർക്ക് പുതിയ ഡ്യൂട്ടി ടൈം കൊടുത്ത അധികൃതർ; നിമിഷ നേരം കൊണ്ട് ടെർമിനലുകളിൽ 'അനാഥ'രായ യാത്രക്കാർ; ഇനി എങ്ങനെ ഇവർ പറക്കുമെന്ന കാര്യത്തിൽ ആശങ്ക തുടരുന്നു; 'ഇൻഡിഗോ'യിൽ സംഭവിക്കുന്നത്
ഡൽഹി: ഇന്ത്യയിലെ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ 'ഇൻഡിഗോ' സമാനതകളില്ലാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. രാജ്യത്തുടനീളമുള്ള പ്രധാന വിമാനത്താവളങ്ങളെ ബാധിച്ച ഈ തടസ്സം കാരണം 200-ൽ അധികം സർവീസുകൾ റദ്ദാക്കുകയും നൂറുകണക്കിന് വിമാനങ്ങൾ വൈകുകയും ചെയ്തു.
ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വലിയ ദുരിതത്തിലായത്. ടെർമിനലുകളിൽ നീണ്ട ക്യൂ രൂപപ്പെടുകയും യാത്രക്കാർ പ്രതിഷേധിക്കുകയും ചെയ്യുന്ന സാഹചര്യവുമുണ്ടായി. ഇൻഡിഗോയുടെ പ്രവർത്തനങ്ങളെ ഒന്നാകെ താറുമാറാക്കിയ ഈ പ്രതിസന്ധിക്ക് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. എങ്കിലും പുതിയതായി നടപ്പിലാക്കിയ ഡ്യൂട്ടി സമയ നിയന്ത്രണങ്ങളാണ് ഈ പ്രതിസന്ധിക്ക് മുഖ്യ കാരണം.
പൈലറ്റുമാരുടെയും കാബിൻ ക്രൂവിന്റെയും ക്ഷീണം കുറയ്ക്കുന്നതിനും വിമാന സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് സിവിൽ ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അവതരിപ്പിച്ച പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (FDTL) നിയമങ്ങളാണ് ഇൻഡിഗോയ്ക്ക് കടുത്ത വെല്ലുവിളിയായത്. ഈ ഡ്യൂട്ടി സമയ നിയന്ത്രണങ്ങൾ 2025 നവംബർ ഒന്നു മുതലാണ് പ്രാബല്യത്തിൽ വന്നത്.
പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച്, വിമാന ജീവനക്കാർക്ക് ഓരോ ആഴ്ചയും ലഭിക്കേണ്ട നിർബന്ധിത വിശ്രമ സമയം വർദ്ധിപ്പിച്ചു. കൂടാതെ, ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു പൈലറ്റിന് നടത്താൻ കഴിയുന്ന രാത്രി ലാൻഡിംഗുകളുടെ എണ്ണം ആറിൽ നിന്ന് രണ്ടായി വെട്ടിക്കുറച്ചു. രാത്രികാല പ്രവർത്തനങ്ങളെ കൂടുതലായി ആശ്രയിക്കുന്ന വിമാന കമ്പനികളെ, പ്രത്യേകിച്ച് ഇൻഡിഗോയെ, ഇത് കാര്യമായി ബാധിച്ചു.
തുടർച്ചയായ ഡ്യൂട്ടി അവറുകളിൽ കർശനമായ പരിധി ഏർപ്പെടുത്തിയതോടെ, എയർലൈനുകൾക്ക് അവരുടെ ഷെഡ്യൂളുകൾ നിലനിർത്താൻ കൂടുതൽ പൈലറ്റുമാരെ ആവശ്യമായി വന്നു. ഉദാഹരണത്തിന്, ഒരു ദിവസം എട്ട് മണിക്കൂർ, ആഴ്ചയിൽ 35 മണിക്കൂർ, മാസത്തിൽ 125 മണിക്കൂർ, വർഷത്തിൽ 1000 മണിക്കൂർ എന്നിങ്ങനെ പറക്കൽ സമയത്തിന് പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 24 മണിക്കൂറിനുള്ളിൽ ക്രൂവിന് 10 മണിക്കൂർ വിശ്രമം ലഭിച്ചിരിക്കണമെന്നും നിഷ്കർഷിക്കുന്നു.
ഈ പുതിയ നിയമങ്ങൾ എല്ലാ എയർലൈനുകൾക്കും ബാധകമാണെങ്കിലും, ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസിലെ 60 ശതമാനവും നടത്തുന്ന ഇൻഡിഗോയുടെ വലിയ നെറ്റ്‌വർക്കിനെയാണ് ഇത് ഏറ്റവും മോശമായി ബാധിച്ചത്. ഇൻഡിഗോയുടെ ലോ-കോസ്റ്റ് കാരിയർ (LCC) ബിസിനസ്സ് മോഡൽ വിമാനങ്ങളുടെയും ജീവനക്കാരുടെയും പ്രവർത്തന സമയം പരമാവധി ഉപയോഗിക്കുന്നതിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഇൻഡിഗോ ധാരാളം 'റെഡ്-ഐ' എന്നറിയപ്പെടുന്ന ലേറ്റ് നൈറ്റ്-ഏർലി മോർണിങ് സർവീസുകൾ നടത്തുന്നുണ്ട്.
എന്നാൽ ഡ്യൂട്ടി സമയപരിധി കർശനമാക്കിയതോടെ, നേരത്തെ നിശ്ചയിച്ചിരുന്ന പൈലറ്റുമാർക്ക് പുതുക്കിയ റോസ്റ്ററിൽ പറക്കാൻ കഴിയാതെയായി. ആവശ്യത്തിന് ബഫർ സ്റ്റാഫ് ഇല്ലാത്തതും പുതിയ റോസ്റ്റർ സംവിധാനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതും കാരണം നിരവധി വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യേണ്ടിവന്നു. പ്രതിദിനം 2,200 ഓളം സർവീസുകൾ നടത്തുന്ന ഇൻഡിഗോയുടെ വമ്പൻ ശൃംഖലയിൽ, പൈലറ്റുമാരുടെയും കാബിൻ ക്രൂവിന്റെയും റോസ്റ്റർ പെട്ടെന്ന് മാറ്റിയെടുക്കുക എന്നത് വലിയ വെല്ലുവിളിയായി മാറി.
പുതിയ നിയമങ്ങൾ മൂലമുണ്ടായ ജീവനക്കാരുടെ കുറവിന് പുറമെ മറ്റ് ചില കാരണങ്ങളും പ്രതിസന്ധി രൂക്ഷമാക്കാൻ കാരണമായി. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി, പൂനെ ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ, ഡിപാർച്ചർ കൺട്രോൾ സിസ്റ്റങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാങ്കേതിക തകരാറുകൾ പല വിമാനങ്ങളും വൈകുന്നതിനും ഷെഡ്യൂളുകൾ താറുമാറാകുന്നതിനും കാരണമായി. കൂടാതെ, വിന്റർ ട്രാഫിക്കിലെ വർധനവ്, തിരക്കേറിയ റൂട്ടുകളിലെ വർധിച്ച യാത്രാനിരക്ക്, പ്രധാന മെട്രോ എയർപോർട്ടുകളിൽ തിരക്കേറിയ സമയങ്ങളിലുണ്ടായ അധിക തിരക്ക് എന്നിവയും പ്രതിസന്ധിക്ക് ആക്കം കൂട്ടി.
നിലവിലെ സാഹചര്യം പരിഹരിക്കുന്നതിനായി ഇൻഡിഗോ നടപടികൾ സ്വീകരിച്ചുവരികയാണ്. തിരക്ക് കൂടുതലുള്ള റൂട്ടുകളിൽ കൂടുതൽ ജീവനക്കാരെ പുനർ വിന്യസിക്കാനും രാത്രികാല ഷെഡ്യൂളുകൾ പരിഷ്കരിക്കാനും എയർലൈൻസ് ശ്രമിക്കുന്നുണ്ട്. കൂടാതെ, 2026 ഫെബ്രുവരി 10 വരെ FDTL നിയമങ്ങളിൽ ചില ഇളവുകൾ നൽകണമെന്ന് ഇൻഡിഗോ ഡിജിസിഎയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് തുടർച്ചയായി പരിശോധിക്കണമെന്നും വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർലൈൻസ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
