ഇന്ത്യയോട് പ്രത്യേക കരുതല്‍ കാട്ടി ഇറാന്‍; കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ അടിയന്തരമായി ഒഴിപ്പിക്കാന്‍ വ്യോമാതിര്‍ത്തി തുറന്നു; പ്രത്യേക ഇടനാഴി സൗകര്യം നല്‍കിയത് ഇന്ത്യക്ക് മാത്രം; ആയിരത്തോളം വിദ്യാര്‍ഥികളെ ഡല്‍ഹിയില്‍ എത്തിക്കും; ആദ്യ വിമാനം ഇന്നുരാത്രി

ഇന്ത്യയോട് പ്രത്യേക കരുതല്‍ കാട്ടി ഇറാന്‍;

Update: 2025-06-20 11:24 GMT

ന്യൂഡല്‍ഹി: ഇസ്രയേലുമായുളള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട വ്യോമാതിര്‍ത്തി ഇന്ത്യക്കായി ഇറാന്‍ തുറന്നു. കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ അടിയന്തരമായി ഒഴിപ്പിച്ച് നാട്ടിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് വ്യോമാതിര്‍ത്തി തുറക്കല്‍. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി അടുത്ത രണ്ടുദിവസത്തിനകം, ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ ന്യൂഡല്‍ഹിയില്‍ എത്തിക്കും.

ആദ്യ വിമാനം ഇന്ന് രാത്രി 11.00 മണിക്ക് ലാന്‍ഡ് ചെയ്യും. രണ്ടാമത്തെയും മൂന്നാമത്തെയും ഫ്‌ളൈറ്റുകള്‍ ശനിയാഴ്ച രാവിലെയും വൈകിട്ടുമായി എത്തും.

ഇറാനും ഇസ്രയേലും തമ്മില്‍, മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍, രാജ്യാന്തര ഫ്‌ളൈറ്റുകള്‍ക്ക് ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ വേണ്ടി ഇന്ത്യക്ക് മാത്രമായി പ്രത്യേക ഇടനാഴി അനുവദിക്കുകയായിരുന്നു.

അതേസമയം, ഇസ്രയേലില്‍ നിന്നും ഇന്ത്യ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ധു ഇസ്രയേലിലേക്കും വ്യാപിപ്പിച്ചു. ഇസ്രയേലിലുള്ള ഇന്ത്യക്കാരെ കരമാര്‍ഗം അതിര്‍ത്തികടത്തി നാട്ടിലെത്തിക്കും. ഇന്ത്യക്കാര്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്യണമെന്നമെന്നാണ് പുതിയ നിര്‍ദ്ദേശം.

നേരത്തെ ഇസ്രയേലില്‍ നിന്നും മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കരമാര്‍ഗം മറ്റ് രാജ്യങ്ങളിലേക്ക് പോകണമെന്ന് ടെല്‍അവീവിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരുന്നു. ജോര്‍ദാനിലേക്കും ഈജിപ്തിലേക്കും ഈവീസയ്ക്ക് അപേക്ഷിക്കമെന്നും ഇസ്രയേലില്‍ തുടരുന്നവര്‍ എംബസിയുമായി ബന്ധപ്പെടണമെന്നുമായിരുന്നു നിര്‍ദ്ദേശം.

ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. 110 ഇന്ത്യക്കാരുമായി ഇറാനില്‍ നിന്നുള്ള ആദ്യ വിമാനം കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയിരുന്നു.ടെഹ്‌റാനില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥി സംഘമാണ് നാട്ടിലെത്തിയത്. ഇതില്‍ 90 പേരും കശ്മീരികളാണ്. അര്‍മേനിയന്‍ തലസ്ഥാനമായ യെരവാന്‍ വഴിയാണ് സംഘത്തെ നാട്ടിലെത്തിച്ചത്.

Tags:    

Similar News