ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനത്ത് തല്‍സമയ സംപ്രേഷണത്തിനിടെ ഇസ്രയേലിന്റെ വ്യോമാക്രണം; സ്റ്റുഡിയോ മുഴുവന്‍ കുലുങ്ങുന്നതും വാര്‍ത്ത അവതാരക ഓടി മാറുന്നതും ദൃശ്യങ്ങളില്‍; കത്തിയാളുന്ന ടെലിവിഷന്‍ ആസ്ഥാനത്ത് നിന്ന് വാര്‍ത്താ സംപ്രേഷണം തുടര്‍ന്നും ഇസ്രയേലിനെ വെല്ലുവിളിച്ചും അവതാരകര്‍; നിരവധി മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ട്; യുദ്ധം രൂക്ഷമാകുന്നു

ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനത്തിന് നേരേ തല്‍സമയ സംപ്രേഷണത്തിനിടെ ഇസ്രയേലിന്റെ വ്യോമാക്രണം

Update: 2025-06-16 16:00 GMT

ടെഹ്‌റാന്‍: തല്‍സമയ വാര്‍ത്താ സംപ്രേഷണം നടക്കുന്നതിനിടെ, ഇറാന്‍ ദേശീയ ടെലിവിഷന്‍ സ്റ്റുഡിയോക്ക്( ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രോഡ്കാസ്റ്റിങ്) നേരേ വ്യോമാക്രമണം. ആക്രമണത്തിന്റെ നാടകീയ ദൃശ്യങ്ങള്‍ പുറത്തുവന്നു. വാര്‍ത്താ ബുള്ളറ്റിന്റെ മധ്യേയായിരുന്നു ആക്രമണം. സഹര്‍ ഇമാമി എന്ന അവതാരക മിസൈല്‍ ആക്രമണം ഉണ്ടായപ്പോള്‍ എണീറ്റ് മാറുന്നതും മിസൈലിന്റെ ആഘാതത്തില്‍ സ്റ്റുഡിയോ മുഴുവന്‍ കുലുങ്ങുന്നതും കാണാം. തങ്ങളുടെ രാജ്യത്തെ അധിനിവേശം കാരണം സ്റ്റുഡിയോയില്‍ പൊടി നിറയുകയാണെന്ന് അവതാരക പറഞ്ഞ ഉടനെയായിരുന്നു സ്‌ഫോടനം. ഉടന്‍ പ്രീറെക്കോഡഡ് പ്രോഗ്രാമുകളിലേക്ക് സംപ്രേഷണം മാറി.

എന്നാല്‍, ഇനിയും ആക്രമണം നടത്താന്‍ അവതാരക വെല്ലുവിളിക്കുകയും വാര്‍ത്താ സംപ്രേഷണം തുടരുകയും ചെയ്തു. പിന്നീട് മറ്റൊരും അവതാരകന്‍ സ്റ്റുഡിയോയില്‍ എത്തുകയും അവതാരക സഹര്‍ ഇമാമി തന്റെ അനുഭവം വിവരിക്കുകയും ചെയ്തു. കത്തിക്കൊണ്ടിരിക്കുന്ന ദേശീയ ടെലിവിഷന്‍ ആസ്ഥാനത്തിന് പുറത്ത് നിന്ന് റിപ്പോര്‍ട്ടര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ടിവി സ്റ്റുഡിയോകള്‍ ഉള്ള ടെഹ്‌റാന്‍ ഒഴിയണമെന്ന് ഒരുമണിക്കൂര്‍ മുമ്പേ ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

' ഇറാന്റെ ശത്രുവായ സയണിസ്റ്റ് ഭരണകൂടം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാഗമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ്് ഇറാന്‍ വാര്‍ത്താ ശൃംഖലയ്ക്ക് നേരേ സൈനിക നടപടി നടത്തി. ഇസ്ലാമിക വിപ്ലവത്തെയും മഹത്തായ ഇറാനെയും സൈനിക നടപടിയിലൂടെ നിശ്ശബ്ദമാക്കാന്‍ കഴിയില്ലെന്ന് ഇസ്രയേല്‍ ഭരണകൂടത്തിന് അറിവില്ലായിരുന്നു' - കേന്ദ്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹസന്‍ അബെദിനി പറഞ്ഞു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ടെഹ്‌റാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം പുനരാരംഭിച്ചത്. നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ടെഹ്‌റാനിലെ വടക്ക് കിഴക്കന്‍ ജില്ലയില്‍ നിനന് ജനങ്ങള്‍ അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സൈന്യം തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൈനിക കേന്ദ്രങ്ങളെ ലാക്കാക്കി വരും മണിക്കൂറുകളില്‍ വ്യോമാക്രമണം ഉണ്ടാകുമെന്ന സൂചനയാണ് നല്‍കിയത്.

ടെഹ്‌റാനില്‍ നിന്നും ജനങ്ങള്‍ ഒഴിയണമെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ വ്യോമ മേഖല ഇസ്രായേലിന്റെ നിയന്ത്രണത്തിലേക്ക് വന്നുവെന്നും അവകാശപ്പെട്ടു. 'ടെഹ്റാന് മുകളിലുള്ള ആകാശം ഇപ്പോള്‍ പൂര്‍ണമായും ഇസ്രയേല്‍ വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട ഭരണകേന്ദ്രങ്ങളെല്ലാം ഞങ്ങള്‍ ഉടന്‍ ആക്രമിക്കും. ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, ടെഹ്റാനിലെ ജനങ്ങളോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്, അവിടെനിന്നും ഒഴിഞ്ഞുപോകൂ, പിന്നാലെ ഞങ്ങള്‍ ആക്രമിക്കും.' നെതന്യാഹു തിങ്കളാഴ്ച വൈകീട്ടോടെ ടെല്‍ നോഫിലെ വ്യോമതാവളത്തില്‍വെച്ച് അറിയിച്ചു.

യൂറോപ്പ് വരെയെത്തുന്ന മിസൈല്‍ ഇറാന്റെ പക്കലുണ്ടെന്നും യൂറോപ്പും ഇറാന്റെ ഭീഷണിയിലാണെന്നുമാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. നാളെ യൂറോപ്പിലെ രാജ്യങ്ങളടക്കം നേരിടേണ്ടി വന്നേക്കാവുന്ന ഭീഷണിയെ തങ്ങള്‍ ഇന്നുതന്നെ നേരിടുകയാണെന്നാണ് ഇറാനെതിരായ നടപടിയില്‍ ഇസ്രയേലിന്റെ ന്യായീകരണം.

Tags:    

Similar News