ജമ്മു കശ്മീരിനെ പാകിസ്ഥാന്‍ മാപ്പില്‍ ഉള്‍പ്പെടുത്തി ഇസ്രയേല്‍ പ്രതിരോധ സേന; തെറ്റ് ശ്രദ്ധിക്കപ്പെട്ടതോടെ പ്രതിഷേധിച്ച് നിരവധി ഇന്ത്യക്കാര്‍; ഒടുവില്‍ മാപ്പു പറഞ്ഞ് ഐ.ഡി.എഫ് രംഗത്ത്; പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍

ജമ്മു കശ്മീരിനെ പാകിസ്ഥാന്‍ മാപ്പില്‍ ഉള്‍പ്പെടുത്തി ഇസ്രയേല്‍ പ്രതിരോധ സേന

Update: 2025-06-14 06:10 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ പാകിസ്ഥാന്‍ മാപ്പില്‍ തെറ്റായി ഉള്‍പ്പെടുത്തിയതില്‍ മാപ്പ് പറഞ്ഞത് ഇസ്രയേല്‍. അതിര്‍ത്തി കണക്കാക്കുന്നതില്‍ തെറ്റു സംഭവിച്ചെന്നും അതില്‍ മാപ്പ് പറയുന്നതായും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രതിരോധ സേന എക്സില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചത്. ഇറാന്‍ ആഗോള ഭീഷണിയാണെന്നും തിരിച്ചടിക്കുകയല്ലാതെ ഇസ്രയേലിന് മറ്റു വഴികളില്ലെന്നും കുറിച്ചുകൊണ്ട് പങ്കുവെച്ച പോസ്റ്റിലായിരുന്നു തെറ്റ് ഉള്‍പ്പെട്ടത്. ജമ്മു കശ്മീരിനെ പാകിസ്ഥാന്‍ മാപ്പില്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഇസ്രയേല്‍ ചിത്രം പങ്കുവെച്ചത്.

എന്നാല്‍ തെറ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ഇന്ത്യക്കാര്‍ ഇതിനെതിരെ രംഗത്തെത്തി. ഇന്ത്യയുടെ മാപ്പ് ജമ്മു കശ്മീര്‍ കൂടി ഉള്‍പ്പെടുന്നതാണെന്ന് കാണിച്ച് നിരവധി എക്സ് ഉപഭോക്താക്കള്‍ ട്വീറ്റ് ചെയ്തു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അടക്കം ടാഗ് ചെയ്തുകൊണ്ടാണ് പല ഉപഭോക്താക്കളും പ്രതിഷേധം രേഖപ്പെടുത്തിയത്.

ഇസ്രയേല്‍ പങ്കുവെച്ച മാപ്പില്‍ അരുണാചല്‍ പ്രദേശിനെയും കൃത്യമായി അടയാളപ്പെടുത്തിയില്ലെന്നും ചിലര്‍ അവകാശപ്പെടുന്നുണ്ട്. അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തികളിലായി ചൈനയുടെ സെറ്റില്‍മെന്റുകള്‍ ഉയരുന്നതിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് ചിലര്‍ ഇക്കാര്യം കൂടി വ്യക്തമാക്കുന്നത്. അതേസമയം ഈ വിവാവദങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ഇറാന്റെ ആണവനിലയങ്ങളും സൈനികകേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണപരമ്പര തുടരുകയുമാണ് ഇസ്രയേല്‍.

Tags:    

Similar News