ഇറാന്റെ ക്രിപ്റ്റോ ശേഖരത്ത തകര്‍ത്തു തരിപ്പണമാക്കി ഇസ്രായേല്‍; ഇറാനിലെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചില്‍ നിന്ന് ഇസ്രായേല്‍ അനുകൂല ഹാക്കര്‍മാര്‍ തട്ടിയെടുത്തത് 90 മില്യണ്‍ ഡോളര്‍; തട്ടിയെടുത്ത ക്രിപ്‌റ്റോ കറന്‍സി സ്വന്തം പോക്കറ്റിലാക്കാതെ നശിപ്പിച്ചു ഹാക്കര്‍മാര്‍

ഇറാന്റെ ക്രിപ്റ്റോ ശേഖരത്ത തകര്‍ത്തു തരിപ്പണമാക്കി ഇസ്രായേല്‍

Update: 2025-06-23 10:10 GMT

ടെഹ്‌റാന്‍: ഇറാന്റെ ക്രിപ്റ്റോ കറന്‍സി സംവിധാനത്തേയും ലക്ഷ്യമിട്ട് തകര്‍ത്ത്, ഇസ്രയേല്‍. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പ്രെഡേറ്ററി സ്പാരോ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സംഘം ഇസ്രായേല്‍ അനുകൂല ഹാക്കര്‍മാര്‍ ഇറാനിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചില്‍ നിന്ന് തട്ടിയെടുത്തത് ഏകദേശം തൊണ്ണൂറ് മില്യണ്‍ ഡോളറാണ്. ഇതിലെ വിചിത്രമായ കാര്യം ഈ തട്ടിയെടുത്ത പണം സ്വന്തമാക്കുന്നതിന് പകരം അവര്‍ ചെയ്തത് അത് നശിപ്പിക്കുക ആയിരുന്നു.

ഒരിക്കലും ആര്‍ക്കും അക്സസ് ചെയ്യാന്‍ കഴിയാത്ത വാലറ്റുകളിലേക്കാണ് അവര്‍ ക്രിപ്റ്റോ കറന്‍സി മാറ്റിയത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍

തകര്‍ക്കുന്നതിനൊപ്പം അവരുടെ സൈബറിടത്തിലും മേല്‍ക്കൈ നേടാന്‍ ഇസ്രയേല്‍ നേരത്തേ തന്നെ ശ്രമം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഈ നടപടി എന്നാണ് കരുതപ്പെടുന്നത്. പ്രെഡേറ്ററി സ്പാരോ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംഘത്തെ ഇസ്രയേല്‍ സര്‍ക്കാര്‍ തന്നെയാണ് നിയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇസ്രയേല്‍ സൈന്യമാണ് ഇവരെ നിയന്ത്രിക്കുന്നതെന്നും നേരത്തേയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സൈബര്‍ സുരക്ഷാ ഗവേഷകനായ കോസ്റ്റിന്‍ റായു പറയുന്നത് ഈ സംഘത്തിന് അവര്‍ക്ക് ലഭിച്ച 90 മില്യണ്‍ ഡോളര്‍ സൂക്ഷിക്കാന്‍ കഴിയുമായിരുന്നിട്ടും അവര്‍ അത് ചെയ്യാത്തത്

ഇതിനേക്കാള്‍ വലിയ തുക അവരുടെ കൈവശം ഉണ്ടായിരിക്കും എന്നത്, കൊണ്ടായിരിക്കും എന്നാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത് ഇതൊരു സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത പരിപാടിയായിരിക്കും എന്നാണ്. ഇത് തീര്‍ത്തും ഒരു രാഷ്ട്രീയ നീക്കം തന്നെയാണെന്നും അദ്ദേഹം തറപ്പിച്ച് പറയുന്നു.

പ്രെഡേറ്ററി സ്പാരോ 2019 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. നിരവധി പേരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇറാനില്‍ കുറേ നാളായി നടക്കുന്ന പല ഹാക്കിംഗുകള്‍ക്കും പിന്നില്‍ ഇവരാമെന്നാണ് പറയപ്പെടുന്നത്. 2022 ല്‍ ഒരു സ്റ്റീല്‍ ഫാക്ടറിയില്‍ നടന്ന അപകടവും ഇവരുടെ സൃഷ്ടിയാണ് എന്നാണ് കരുതപ്പെടുന്നത്. പലപ്പോഴും ഇത്തരം ഗ്രൂപ്പുകളെ പല രാജ്യങ്ങളും ചാരപ്പണിക്കായിട്ടാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഈ ഗ്രൂപ്പ് ചെയ്യാറുള്ളത് ഡാറ്റക്ക് തകരാറ് ഉണ്ടാക്കാനോ അല്ലെങ്കില്‍ തകര്‍ക്കാനോ ആണ് എന്നതും ഒരു പ്രത്യേകതയാണ്.

ഇറാനിലെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിനെതിരായ ആക്രമണത്തിന് ഒരു ദിവസം മുമ്പ് ഇറാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സെപ ബാങ്കിന്റെ ഡാറ്റ നശിപ്പിച്ചത് തങ്ങളാണെന്ന് പ്രെഡേറ്ററി സ്പാരോ അവകാശപ്പെട്ടിരുന്നു. ഇവര്‍ക്ക് പിന്നില്‍ ഇസ്രയേല്‍ സൈന്യമാണോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിനും ഇസ്രയേല്‍ സൈന്യത്തിനും സൈബര്‍ മേഖലയില്‍ ഇത്തരം അട്ടിമറികള്‍ നടത്താന്‍ എല്ലാ സംവിധാനങ്ങളും ഉണ്ടെന്നാണ് കരുതപ്പെടുന്നത്. 2020 ല്‍ ഇറാന്‍ ഇസ്രയേലിന്റെ ജലവിതരണ സംവിധാനത്തില്‍ വന്‍ തോതില്‍ ക്ലോറിന്‍ കലര്‍ത്താന്‍ നടത്തിയ നീക്കം ഇസ്രയേല്‍ പരാജയപ്പെടുത്തിയിരുന്നു.

Tags:    

Similar News