ഒരു കോടി പെട്ടിയിലാക്കി ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ എത്തിയത് മരവിപ്പിച്ച അക്കൗണ്ടിലേക്ക്; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഒരു കോടി രൂപ പണമായി എത്തിച്ചതും ചട്ടലംഘനം; സിപിഎമ്മിന്റെ ഒരുകോടി കണ്ടുകെട്ടിയ ആദായ നികുതി വകുപ്പിന്റെ നടപടി ശരിവച്ച് ഹൈക്കോടതി; പാര്‍ട്ടിക്ക് വന്‍തിരിച്ചടി

ആദായനികുതി കേസില്‍ സിപിഎമ്മിന് തിരിച്ചടി

Update: 2025-05-02 11:15 GMT

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പിന്‍വലിച്ച ഒരുകോടി രൂപ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയ നടപടിക്കെതിരേ സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തുക ബാങ്കില്‍ തിരിച്ചടയ്ക്കാനുള്ള സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ശ്രമം ആദായനികുതി വകുപ്പ് അന്ന് തടഞ്ഞിരുന്നു. പണം കണക്കില്‍ പെടാത്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെയായിരുന്നു ജില്ലാ കമ്മിറ്റി ഒരു കോടി രൂപ തൃശൂര്‍ എം.ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചത്. ഇത് ചട്ടവിരുദ്ധമാണെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. പിന്‍വലിച്ച തുക, പിന്നീട് മരവിപ്പിച്ച അക്കൗണ്ടിലേക്ക് ഇടാനെത്തിയതും പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഒരുകോടി രൂപ പണമായി എത്തിച്ചതും ചട്ടലംഘനമാണെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ നിലപാട്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കവേയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരുകോടി രൂപ ആദായനികുതി വകുപ്പ് പിടികൂടിയത്. ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍നിന്ന് എടുത്ത തുക ആയിരുന്നു ഇത്. ഒരു കോടി രൂപ ബാങ്കില്‍നിന്ന് പിന്‍വലിക്കപ്പെട്ട വിവരം അറിഞ്ഞ് ആദായനികുതി വകുപ്പ് അന്വേഷണം നടത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30 ന് ഒരു കോടി രൂപ പെട്ടിയിലാക്കി ഇതേ ബാങ്കില്‍ നിക്ഷേപിക്കാന്‍ എത്തിയപ്പോഴാണ് ആദായ നികുതി വകുപ്പ് പിടികൂടിയത്. മരവിപ്പിച്ച അക്കൗണ്ടിലേക്ക് പണമിടാന്‍ പാര്‍ട്ടി ജില്ല സെക്രട്ടറിയും ഓഫിസ് സെക്രട്ടറിയും എത്തിയത് ബാങ്ക് അധികൃതര്‍ ആദായ നികുതി വകുപ്പിനെ അറിയിച്ചു. അതോടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബാങ്കിലെത്തി.

പെട്ടിയിലാക്കി എത്തിച്ച ഒരു കോടി, പിന്‍വലിച്ച ഒരു കോടിയിലെ അതേ നോട്ടുകളാണെന്ന് ഉറപ്പാക്കി ഇക്കാര്യം സി.പി.എം ജില്ല സെക്രട്ടറിയെക്കൊണ്ട് ഒപ്പിട്ട് വാങ്ങി. മരവിപ്പിച്ച അക്കൗണ്ടിലേക്ക് പണമിടാനെത്തിയതും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഒരു കോടി രൂപ പണമായി എത്തിച്ചതും ചട്ടലംഘനമാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം.

ഈ നടപടിക്കെതിരേ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് സിപിഎമ്മിന് ഇപ്പോള്‍ തിരിച്ചടിയുണ്ടായത്. ഏകപക്ഷീയമായ നടപടി വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നായിരുന്നു സിപിഎം ആരോപണം. പണം പിടിച്ചെടുത്ത നടപടിയില്‍ തെറ്റില്ലെന്നാണ് കോടതി വിലയിരുത്തിയിരിക്കുന്നത്. അക്കൗണ്ടുമായി ബന്ധപ്പെട്ട് കെവൈസി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യപ്പെട്ടിരുന്നില്ലെന്നും കോടതി കണ്ടെത്തി.

Tags:    

Similar News