എം.എല്‍.എ പെന്‍ഷന്‍ വേണ്ട! ഉയര്‍ന്ന തുക ലഭിക്കുന്ന അധ്യാപക സര്‍വീസ് പെന്‍ഷന്‍ മതി; അദ്ധ്യാപക ജോലി രാജി വച്ചത് സാമ്പത്തിക ലാഭം നോക്കിയല്ലെന്ന വിചിത്ര വാദവും; എംഎല്‍എ കാലത്തെ സേവനം സര്‍വീസായി കണക്കാക്കി അദ്ധ്യാപക പെന്‍ഷന്‍ നല്‍കണം; കെ ടി ജലീല്‍ സര്‍ക്കാരിന് അയച്ച കത്ത് പുറത്ത്; ഗവര്‍ണര്‍ക്ക് പരാതി നല്‍കി യൂത്ത് ലീഗ്

ജലീലിന് എംഎല്‍എ പെന്‍ഷന്‍ വേണ്ട

Update: 2025-11-10 10:49 GMT

മലപ്പുറം: എംഎല്‍എ കാലത്തെ സേവനം സര്‍വീസായി പരിഗണിച്ച് അദ്ധ്യാപക പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീല്‍ എം എല്‍ എ സര്‍ക്കാരിന് നല്‍കിയ കത്ത് പുറത്ത്. ജലീല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ കത്താണ് പുറത്ത് വന്നത്. അധ്യാപക ജോലി രാജിവെച്ച് എംഎല്‍എ ആയിരുന്ന കാലത്തെ, സര്‍വീസായി പരിഗണിച്ച് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

എംഎല്‍എ പെന്‍ഷന് പകരം ജലീലിന് വേണ്ടത് അധ്യാപക പെന്‍ഷനാണ്. സാമ്പത്തിക നേട്ടത്തിനല്ല താന്‍ രാജിവെച്ചത് എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എംഎല്‍എ കാലത്തെ സേവനമായി കണക്കാക്കി 27 വര്‍ഷത്തെ സര്‍വീസിന് പെന്‍ഷന്‍ നല്‍കണമെന്നാണ് വിചിത്ര വാദം.

1994 മുതല്‍ 2006 വരെയുള്ള 12.5 വര്‍ഷക്കാലത്തെ അധ്യാപക സര്‍വീസും, 2006 മുതല്‍ 2021 വരെയുള്ള 15 വര്‍ഷത്തെ എം.എല്‍.എ കാലയളവും ഉള്‍പ്പെടുത്തി, മൊത്തം 27.5 വര്‍ഷത്തെ സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കണം എന്നാണ് ജലീല്‍ ആവശ്യപ്പെട്ടത്. എം.എല്‍.എ പെന്‍ഷന്‍ വേണ്ടെന്നും, പകരം അധ്യാപക സര്‍വീസ് പെന്‍ഷന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം. 2022 ഫെബ്രുവരിയില്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ കത്ത് പുറത്തുവന്നതോടെ, ഇത് സര്‍വീസ് ചട്ടലംഘനമാണെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. രാജിവെച്ചത് വിടുതലാക്കി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സര്‍ക്കാരിനെ സമീപിച്ചത്.

2021ല്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് കെ.ടി. ജലീല്‍ തന്റെ അധ്യാപക ജോലിയില്‍ നിന്ന് രാജിവെച്ചത്. എയ്ഡഡ് അധ്യാപകര്‍ക്ക് നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവാദമില്ലെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നായിരുന്നു ഈ രാജി. എന്നാല്‍, പിന്നീട് എം.എല്‍.എ പദവിയിലിരിക്കെ, രാജി വെച്ച കാലയളവ് എം.എല്‍.എയുടെ സര്‍വ്വീസായി കണക്കാക്കുന്നതിന് പകരം, അധ്യാപക സര്‍വ്വീസായി പരിഗണിച്ച് പെന്‍ഷന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് കത്ത് നല്‍കുകയായിരുന്നു. സാമ്പത്തിക നേട്ടത്തിനല്ല താന്‍ രാജിവെച്ചതെന്നും, 27 വര്‍ഷത്തെ അധ്യാപക സര്‍വ്വീസിന് പെന്‍ഷന്‍ ലഭ്യമാക്കണമെന്നുമാണ് കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്.

ഈ നീക്കം നിലവിലുള്ള പെന്‍ഷന്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ളതാണെന്ന് ആരോപിക്കപ്പെടുന്നു. അനുകൂല സമീപനം സ്വീകരിച്ച കോളേജ് മാനേജര്‍, സര്‍വ്വീസ് ബുക്ക് കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അയക്കുകയും ചെയ്തു. 1994 നവംബര്‍ 16 മുതല്‍ 2006 മേയ് 31 വരെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ജലീല്‍ അധ്യാപകനായിരുന്നു. 2006-ല്‍ തിരഞ്ഞെടുപ്പ് മത്സരത്തിനായി അദ്ദേഹം അവധിയെടുക്കുകയായിരുന്നു. തുടര്‍ന്ന് നിയമസഭാംഗമായിരിക്കെയാണ് ഈ പെന്‍ഷന്‍ സംബന്ധിച്ച ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

അതിനിടെ, സര്‍വ്വീസ് ബുക്ക് തിരുത്തി പെന്‍ഷന്‍ വാങ്ങാനുള്ള ജലീലിന്റെ ശ്രമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി. പെന്‍ഷന്‍ വാങ്ങാന്‍ ശ്രമിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും, ജലീലിനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. സര്‍വ്വീസ് ബുക്ക് തിരുത്താനുള്ള നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും യൂത്ത് ലീഗ് പരാതി നല്‍കിയിട്ടുണ്ട്.

പ്രത്യേക സാഹചര്യത്തിലാണ് താന്‍ അദ്ധ്യാപക ജോലി രാജിവച്ചതെന്നും, സാമ്പത്തിക ലാഭം ലക്ഷ്യമിട്ടല്ല പൊതുരംഗത്തേക്ക് വന്നതെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ജലീല്‍ പറയുന്നുണ്ട്. എന്നാല്‍, എം.എല്‍.എ പെന്‍ഷനെക്കാള്‍ ഉയര്‍ന്ന തുക ലഭിക്കുന്ന അധ്യാപക സര്‍വീസ് പെന്‍ഷന്‍ ആവശ്യപ്പെട്ടത് സാമ്പത്തിക ലാഭം നോക്കിയല്ല എന്ന വാദത്തിന് വിരുദ്ധവുമാണ്.

ജലീലിന്റെ വാദം

കെ.ടി. ജലീലിനെതിരെ സര്‍വ്വീസ് ബുക്ക് തിരുത്തി പെന്‍ഷന്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന ഗുരുതര പരാതിയാണ് ഗവര്‍ണര്‍ക്ക് മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് യു.എ. റസാഖ് നല്‍കിയിരിക്കുന്നത്. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ അധ്യാപകനായിരുന്ന ജലീലിന് പെന്‍ഷന്‍ അനുവദിക്കുന്നതിനായി സര്‍വ്വീസ് ബുക്ക് തിരുത്താന്‍ നീക്കം നടത്തിയെന്നാണ് യൂത്ത് ലീഗിന്റെ പരാതി. എന്നാല്‍, താന്‍ ഒരു എയ്ഡഡ് കോളേജ് അധ്യാപകന് ന്യായമായും ലഭിക്കേണ്ട അവകാശമാണ് തേടുന്നതെന്നും എം.എല്‍.എ. ആയതുകൊണ്ടുമാത്രം ആ അവകാശം നിഷേധിക്കുന്നത് നീതികേടാണെന്നും കെ.ടി. ജലീല്‍ വിശദീകരിച്ചു.

2021 മേയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിന് തൊട്ടുമുമ്പാണ് എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ജോലി രാജിവെക്കണമെന്ന ഹൈക്കോടതി വിധി വന്നത്. ഇത് സംബന്ധിച്ച നിയമപരമായ നൂലാമാലകള്‍ കാരണമാണ് തന്റെ രാജി 'ടെക്‌നിക്കല്‍ രാജിയായി' പരിഗണിക്കണമെന്നും, തിരൂരങ്ങാടി കോളേജില്‍ ജോലി ചെയ്ത പന്ത്രണ്ടര വര്‍ഷത്തെ സേവനം കണക്കാക്കി പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മാനേജര്‍ക്ക് അപേക്ഷ നല്‍കിയതെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എം.എല്‍.എ. എന്ന നിലയിലുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് അനര്‍ഹമായ പെന്‍ഷന്‍ നേടിയെടുക്കാന്‍ ശ്രമിച്ചുവെന്ന പരാതി വസ്തുതാപരമായി തെറ്റാണെന്നും, ഒരു അധ്യാപകന്റെ സേവനത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭ്യമാക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും ജലീല്‍ നേരത്തെ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

Tags:    

Similar News