കോടതിയില്‍ ജഡ്ജിയോട് അപമര്യാദയായി പെരുമാറിയെന്ന പേരിലുള്ള കോടതിയലക്ഷ്യ കേസ്; ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.യശ്വന്ത് ഷേണായിക്കെതിരായ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിയും ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക നടപടിയും റദ്ദാക്കി ഡിവിഷന്‍ ബഞ്ച്; വിധി ഇങ്ങനെ

അഡ്വ.യശ്വന്ത് ഷേണായിക്കെതിരായ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിയും ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക നടപടിയും റദ്ദാക്കി

Update: 2025-06-21 14:45 GMT

കൊച്ചി: കോടതിയലക്ഷ്യ കേസിന്റെ പേരില്‍, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.യശ്വന്ത് ഷേണായിക്കെതിരായ സംസ്ഥാന ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക നടപടി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. യശ്വന്ത് ഷേണോയ് നല്‍കിയ അപ്പീല്‍ സ്വീകരിച്ചുകൊണ്ട് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവും ഡിവിഷന്‍ ബഞ്ച് തളളി.

സിംഗിള്‍ ബഞ്ച് നേരത്തെ ഷേണോയിയുടെ ഹര്‍ജി തള്ളിയിരുന്നു. ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മ്മാധികാരി, ജസ്റ്റിസ് വി എം ശ്യാം കുമാര്‍ എന്നിവരാണ് സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിയത്.

കേസ് ഇങ്ങനെ

2023 ല്‍ അഡ്വ. യശ്വന്ത് ഷേണായിക്കെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കോടതിയില്‍ അപമര്യാദയോടെ പെരുമാറിയെന്ന മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫിന്റെ പരാതിയിലായിരുന്നു നടപടി. ഒരു കേസിന്റെ വാദത്തിനിടെ ഷേണായ് തനിക്കെതിരെ ആക്രോശിച്ചെന്നും തന്നെ ബുദ്ധിമുട്ടിച്ചെന്നും, തന്നെ ബഞ്ചില്‍ നിന്ന് നീക്കുമെന്ന് ഉറപ്പാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജസ്റ്റിസ് മേരി ജോസഫ് ആരോപിച്ചിരുന്നു. ഈ കേസിലെ നടപടിക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷം ഒരു ഡിവിഷന്‍ ബഞ്ച് അവസാനിപ്പിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് സംസ്ഥാന ബാര്‍ കൗണ്‍സില്‍ ഷേണോയിക്ക് എതിരെ സ്വമേധയാ അച്ചടക്ക നടപടികള്‍ സ്വീകരിച്ചു. ജഡ്ജിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ബാര്‍ കൗണ്‍സില്‍ ചട്ടപ്രകാരമുളള പ്രൊഫഷണല്‍ മര്യാദയും, ധാര്‍മിക മാനദണ്ഡങ്ങളും ലംഘിച്ചുവെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.

ഇതിനെ തുടര്‍ന്ന് ഷേണായി ജഡ്ജിക്കെതിരെ ആഭ്യന്തര പരാതി നല്‍കിയെങ്കിലും അന്നത്തെ ചീഫ് ജസ്റ്റിസ് നടപടിക്ക് മുതിര്‍ന്നില്ല. ജഡ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടിയെന്നും അതുകൊണ്ട് ബാര്‍ കൗണ്‍സില്‍ സ്വമേധയാ സ്വീകരിച്ച നടപടിയല്ലെന്നും ഷേണോയ് വാദിച്ചു. അസ്സല്‍ ഹര്‍ജിയുടെ ഘടനയെയും സാധുതയെയും അദ്ദേഹം ചോദ്യം ചെയ്തു.

ജഡ്്ജിയുടെ കത്ത് ഔപചാരിക പരാതിയായി കണക്കാക്കുന്നുവെന്ന് ബാര്‍ കൗണ്‍സില്‍ അവകാശപ്പെട്ടിരുന്നില്ല എന്ന് പറഞ്ഞാണ് ഷേണോയിയുടെ ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളിയത്. ജഡ്ജിയുടെ കത്ത് കിട്ടിയ ശേഷം ബാര്‍ കൗണ്‍സില്‍ യോഗം വിളിക്കുകയും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഏകകണ്ഠമായി തീരുമാനിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷേണോയിക്ക് കൗണ്‍സില്‍ ഷോക്കോസ് നോട്ടീസ് നല്‍കിയത്. ഷേണോയിയുടെ മറുപടി ലഭിച്ച ശേഷം കൗണ്‍സില്‍ പ്രമേയം പാസാക്കി വിഷയം അച്ചടക്ക കമ്മിറ്റിക്ക് വിട്ടു.

മെയ് 2 ന് പുറപ്പെടുവിച്ച ഉത്തരവില്‍, ഷേണായിക്ക് ബാര്‍ കൗണ്‍സില്‍ അയച്ച ഷോക്കോസ് നോട്ടീസ് അധകാര പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണെന്ന് ജസ്റ്റിസ് ടി ആര്‍ രവി പറഞ്ഞിരുന്നു. എന്നാല്‍, ഷേണോയിയുടെ അപ്പീലില്‍ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവും ബാര്‍ കൗണ്‍സിന്റെ നോട്ടീസും ഡിവിഷന്‍ ബഞ്ച് റദ്ദാക്കുകയായിരുന്നു. സ്ഥിരീകരിക്കാത്ത മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അധികാരപരിധിക്ക് പുറത്ത് നിന്നാണ് കൗണ്‍സില്‍ അച്ചടക്ക നടപടി സ്വീകരിച്ചതെന്നാണ് ഷേണോയ് വാദിച്ചത്.

ജഡ്ജി ജസ്റ്റിസ് മേരി ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാര്‍ കൗണ്‍സില്‍ സ്വീകരിച്ച അച്ചടക്ക നടപടി സ്വമേധയാ ആണെന്ന് പറയാനാവില്ലെന്ന് ഡിവിഷന്‍ ബഞ്ച് വിലയിരുത്തി. ബാര്‍ കൗണ്‍സിലിന്റെ കാലാവധി, 2023 നവംബര്‍ ആറിന് അവസാനിച്ചുവെന്നും അക്കാരണത്താല്‍ നടപടികള്‍ സാധുവല്ലെന്നും കോടതി പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയുന്ന ഹൈക്കോടതി നടപടികളുടെ ശബ്ദ-ദൃശ്യ റെക്കോഡിങ്ങുകള്‍ ലഭ്യമാക്കിയില്ലെന്ന ഷേണായിയുടെ വാദവും കോടതി ശരിവച്ചു. സമാനപരാതിയില്‍ ഷേണോയിക്കെതിരെ കഴിഞ്ഞ വര്‍ഷം ഒരു ഡിവിഷന്‍ ബഞ്ച് കോടതിയലക്ഷ്യ കേസ് തള്ളിയത് സിംഗിള്‍ ബഞ്ച് കണക്കിലെടുത്തില്ലെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.




 

കേസ് വാദത്തിനിടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും അപമര്യാദയോടെ പെരുമാറിയെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് മേരി ജോസഫ് നല്‍കിയ പരാതിയിലാണ് അഡ്വ,യശ്വന്ത് ഷേണോയിക്ക് എതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് അനുമതി നല്‍കിയത്. നേരത്തെ ചീഫ് ജസ്റ്റിസിനെയും ജസ്റ്റിസ് മേരി ജോസഫിനെയും എതിര്‍ കക്ഷികളാക്കി യശ്വന്ത് ഷേണായി ഹര്‍ജി നല്‍കിയിരുന്നു.

ഷേണായിയുടെ പരോക്ഷ പരാമര്‍ശവും വാര്‍ത്തയായി

വിധി പറഞ്ഞ സിംഗിള്‍ ബഞ്ചിന് എതിരെ ഷേണായിയുടെ പരോക്ഷ പരാമര്‍ശവും വാര്‍ത്തയായിരുന്നു. കേരള ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക നടപടി തുടരാമെന്ന വിധി പറഞ്ഞ ജഡ്ജിക്കെതിരെയാണ് പരോക്ഷ വിമര്‍ശനവുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് രംഗത്തെത്തിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്ക് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഡ്വ. യശ്വന്ത് ഷേണായിയുടെ പരോക്ഷ വിമര്‍ശനം വന്നത്. അച്ചടക്ക നടപടി തുടരാമെന്ന വിധി ജഡ്ജിയുടെ ഗുരുദക്ഷിണയായി അഭിഭാഷക സമൂഹം പരിഗണിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ജോര്‍ജ്ജ് പൂന്തോട്ടത്തിന്റെ ജൂനിയര്‍ അഭിഭാഷകരായിരുന്നു വിധി പറഞ്ഞ ജഡ്ജിയും അദ്ദേഹത്തിന്റെ മകനുമെന്ന് തനിക്കറിയില്ല. ഇക്കാര്യം തികച്ചും ആകസ്മികമാണ് എന്നുമാണ് അഡ്വ. യശ്വന്ത് ഷേണായിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അഭിഭാഷകര്‍ ജഡ്ജിയെയല്ല വിധിന്യായത്തെ ആണ് ആക്രമിക്കുന്നത്. 2024 ജൂണില്‍ വിധി പറയാന്‍ മാറ്റിയ ഹര്‍ജി അവധിക്കാല കോടതിയിലാണ് വിധി പറഞ്ഞത്. ഇക്കാര്യം ആശ്ചര്യകരമാണെന്നും ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് പരോക്ഷമായി വിമര്‍ശിച്ചു. ഇത് ടെസ്റ്റ് മാച്ച് ആണെന്നും ട്വന്റി - 20 അല്ലെന്നുമാണ് യശ്വന്ത് ഷേണായി കുറിച്ചിരുന്നു.

യശ്വന്ത് ഷേണായിക്കെതിരായ ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക നടപടി തടയാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ടിആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. ജസ്റ്റിസ് മേരി ജോസഫിനെതിരായ പരാമര്‍ശങ്ങളിലാണ് അഡ്വ. യശ്വന്ത് ഷേണായിക്കെതിരെ ബാര്‍ കൗണ്‍സില്‍ അച്ചടക്ക നടപടി ആരംഭിച്ചത്. അഭിഭാഷകയെ ജഡ്ജി അപമാനിച്ചുവെന്ന സംഭവത്തില്‍ ഇടപെട്ടതിന് മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ്ജ് പൂന്തോട്ടത്തെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

Tags:    

Similar News