ഏകപക്ഷീയമായ വാഹന നിരോധനവും ഡാഷ് ബോഡ് ക്യാമറയും എതിര്‍ത്ത് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍; വാദം ശരി വച്ച് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി; സര്‍ക്കുലറുകളും അനുബന്ധ ഉത്തരവുകളും റദ്ദായതോടെ ഗതാഗത വകുപ്പിന് വന്‍തിരിച്ചടി

ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി

Update: 2025-07-16 09:48 GMT

കൊച്ചി: ഗതാഗത വകുപ്പ് നടപ്പിലാക്കിയ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇതോടെ സര്‍ക്കുലറുകളും അനുബന്ധ ഉത്തരവുകളും റദ്ദായി. ഗതാഗത വകുപ്പിന് കനത്ത തിരിച്ചടിയാണ് ഉത്തരവ്.

ഡ്രൈവിംഗ് ടെസ്റ്റിന് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഗതാഗത കമ്മീഷണര്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളില്‍ പറഞ്ഞിരുന്നു. പഴയ വാഹനങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയ്ക്ക് അനുസൃതമല്ലെന്നും കമ്മീഷണര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏകപക്ഷീയമായി വാഹന നിരോധനം അടിച്ചേല്‍പ്പിക്കുന്നത് യുക്തിപരമല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ എതിര്‍വാദം.

ഡ്രൈവിംഗ് പരിശീലന വാഹനങ്ങള്‍ക്ക് ഡാഷ് ബോര്‍ഡ് ക്യാമറ നിര്‍ബന്ധമെന്ന് കമ്മീഷണര്‍ പറഞ്ഞിരുന്നു. ഇത് മോട്ടോര്‍ വാഹന നിയമത്തിലോ ചട്ടങ്ങളിലോ പറയുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഡ്രൈവിംഗ് പരിശീലനം റെക്കോഡ് ചെയ്യണമെന്ന് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് അധിക ബാധ്യത വരുത്തിവയ്ക്കുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങള്‍ കംപ്യൂട്ടറൈസ് ചെയ്യണമെന്നായിരുന്നു കമ്മീഷണറുടെ മറ്റൊരു നിര്‍ദ്ദേശം. കംപ്യൂട്ടറൈസഡ്് ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ പരിശീലിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് അനാവശ്യ നേട്ടമാകുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഡ്രൈവിംഗ് പരിശീലകര്‍ക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത കമ്മീഷന്‍ നിശ്ചയിച്ചിരുന്നു.

ഡ്രൈവിംഗ് പരിശീലകര്‍ക്ക് വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണിതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

Tags:    

Similar News