'ലാഹോറില്‍ പര്യവേക്ഷണം ചെയ്യുന്ന ഇന്ത്യന്‍ പെണ്‍കുട്ടി!' വിമാനങ്ങളില്‍ ഫസ്റ്റ് ക്ലാസ് സീറ്റുകളില്‍ യാത്ര; സന്ദര്‍ശിച്ചത് എട്ട് രാജ്യങ്ങളില്‍; ആഡംബര ഹോട്ടലുകളില്‍ താമസം; 'ഫൈവ് സ്റ്റാര്‍' ഭക്ഷണം; പാക്കിസ്ഥാനില്‍ വിഐപി പരിഗണന; ചൈനയിലെ ആഭരണശാലകളില്‍ ഷോപ്പിങ്; ഇന്ത്യയെ ഒറ്റിയ ജ്യോതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇന്ത്യയെ ഒറ്റിയ ജ്യോതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Update: 2025-05-19 10:02 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി നിരന്തരം ബന്ധം പുലര്‍ത്തിയതിന് പൊലീസിന്റെ പിടിയിലായ ജ്യോതി മല്‍ഹോത്ര എന്ന ട്രാവല്‍- ലൈഫ് വ്‌ലോഗറെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വരുമാനത്തിന് അനുസൃതമല്ലാത്ത ആഡംബര ജീവിതശൈലിയാണ് ജ്യോതിയുടെതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സ്ഥിരമായി വിമാനങ്ങളില്‍ ഫസ്റ്റ് ക്ലാസ് സീറ്റുകളിലാണ് ജ്യോതി യാത്ര ചെയ്തിരുന്നത്. ആഡംബര ഹോട്ടലുകളിലെ താമസം, ഫൈവ് സ്റ്റാര്‍ നിലവാരമുള്ള റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം തുടങ്ങി വരവില്‍ കവിഞ്ഞ ചെലവ് ജ്യോതിക്ക് ഉണ്ടായിരുന്നുവെന്ന് ഹരിയാന പൊലീസ് പറയുന്നു. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി മല്‍ഹോത്ര പതിവായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും വാട്ട്സ്ആപ്പ്, ടെലിഗ്രാം, സ്നാപ്ചാറ്റ് എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ വഴി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കിട്ടിരുന്നുവെന്നും പോലീസ് പറയുന്നു.

ജ്യോതി മല്‍ഹോത്രയുടെ യൂട്യൂബ് ചാനലിനും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനും യഥാക്രമം 3.77 ലക്ഷം സബ്സ്‌ക്രൈബര്‍മാരും 1.33 ലക്ഷം ഫോളോവേഴ്സും ഉണ്ട്. പെട്ടെന്നുള്ള ജ്യോതിയുടെ സാമ്പത്തിക വളര്‍ച്ച തന്നെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. യുട്യൂബ് വരുമാനം കൊണ്ട് മാത്രം ഇത്രയും യാത്രകള്‍ നടത്താന്‍ സാധിക്കുമോയെന്നതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ചൈന, പാക്കിസ്ഥാന്‍ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളിലേക്കാണ് ജ്യോതി യാത്ര ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു വിവരവും ജ്യോതി മല്‍ഹോത്രയ്ക്കു നേരിട്ട് ലഭ്യമായിരുന്നില്ല, പക്ഷേ അവര്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നു. വ്‌ലോഗര്‍, ഇന്‍ഫ്‌ലൂവന്‍സര്‍ എന്നീ നിലകളില്‍ ജ്യോതിയെ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം ഉപയോഗപ്പെടുത്തിയെന്നാണ് ഹരിയാന പൊലീസിന്റെ നിഗമനം.

യാത്രാവിവരണവും അനുഭവകഥകളുമായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ജ്യോതി ഒറ്റ ദിവസം കൊണ്ട് എങ്ങനെയാണ് ചാരവൃത്തിയിലേക്ക് മാറിയതെന്ന ചോദ്യമാണ് ഉയരുന്നത്. 'ലൈക്കുകള്‍' വാരിക്കൂട്ടിയിരുന്ന വ്‌ലോഗര്‍ ഇന്ന് എത്തിനില്‍ക്കുന്നത് പാക്കിസ്ഥാനു വേണ്ടി ചാരപ്പണി നടത്തി എന്ന ഗുരുതര ആരോപണങ്ങള്‍ക്കു മുന്നിലാണ്. ജ്യോതിയുടെ സാമ്പത്തിക ഇടപാടുകള്‍, യാത്രാ വിശദാംശങ്ങള്‍ എന്നിവയെല്ലാം ഹരിയാന പൊലീസും കേന്ദ്ര ഏജന്‍സികളും പരിശോധിക്കുകയാണ്.


 



പാക്കിസ്ഥാനില്‍ വിഐപി പരിഗണനയാണ് ജ്യോതിക്കു ലഭിച്ചിരുന്നത്. ചൈനയിലും സന്ദര്‍ശനം നടത്തി. ചൈനയിലെ യാത്രയ്ക്കിടെ ജ്യോതി ആഡംബര കാറുകളില്‍ സഞ്ചരിക്കുകയും വിലകൂടിയ ആഭരണശാലകള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ജ്യോതിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ന്യൂഡല്‍ഹിയിലെ പാക്ക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഡാനിഷിനെ പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജ്യോതിയും അറസ്റ്റിലായത്. ജ്യോതിയുടെ ലാപ്ടോപ്പിന്റെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത് വൈകാതെ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും. പഹല്‍ഗാം ഭീകരാക്രമണത്തിനു മുന്‍പ് ജ്യോതി കശ്മീരിലും പാക്കിസ്ഥാനിലും സന്ദര്‍ശനം നടത്തിയതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും വളരെ പ്രശസ്തയായ ജ്യോതി മല്‍ഹോത്ര നമ്മുടെ ശത്രുരാജ്യമായ പാക്കിസ്ഥാനെ വളരെയധികം സ്‌നേഹിച്ചിരുന്നു എന്ന് അവരുടെ ട്രാവല്‍ വീഡയോകളില്‍ നിന്നും വ്‌ലോഗുകളില്‍ നിന്നും വ്യക്തമാകും. കൂടാതെ രാജ്യത്തും വിദേശത്തും പലപ്പോഴും ആഡംബര ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്തിരുന്നു. അത് ഒരു യാത്രിക എന്ന നിലയില്‍ അവരുടെ ജീവിതശൈലി എങ്ങനെയായിരുന്നുവെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സഹായിക്കും.


 



ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ ജ്യോതി മല്‍ഹോത്രയുടെ യൂട്യൂബ് ചാനലിലെ വീഡിയോകള്‍ പാകിസ്ഥാന്‍, തായ്ലന്‍ഡ്, ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിലൂടെ അവര്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുന്നു. ഈ വീഡിയോകളില്‍, അവര്‍ പാകിസ്ഥാനെ പ്രശംസിക്കുന്നതിനൊപ്പം, അവിടത്തെ ട്രെയിനുകളുടെയും ബസുകളുടെയും ആഡംബരത്തെക്കുറിച്ചും സംസാരിക്കുന്നു. ജ്യോതി മല്‍ഹോത്രയുടെ 'ട്രാവല്‍ വിത്ത് ജോ' എന്ന യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍, ലാഹോറിലും പാകിസ്ഥാനിലെ മറ്റ് നഗരങ്ങളിലും ആഡംബര ബസുകളിലും ട്രെയിനുകളിലും അവര്‍ എങ്ങനെ സഞ്ചരിക്കുന്നുവെന്നും വിവിധ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതും കാണാം.

പാകിസ്ഥാന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചില വീഡിയോകള്‍ അവരുടെ യൂട്യൂബ് ചാനല്‍ അക്കൗണ്ടില്‍ കാണാം - 'പാകിസ്ഥാനിലെ ഇന്ത്യന്‍ പെണ്‍കുട്ടി', 'ലാഹോറില്‍ പര്യവേക്ഷണം ചെയ്യുന്ന ഇന്ത്യന്‍ പെണ്‍കുട്ടി', 'കറ്റാസ് രാജ് ക്ഷേത്രത്തിലെ ഇന്ത്യന്‍ പെണ്‍കുട്ടി', 'പാകിസ്ഥാനില്‍ ആഡംബര ബസില്‍ ഇന്ത്യന്‍ പെണ്‍കുട്ടി യാത്ര ചെയ്യുന്നു' തുടങ്ങിയ തലക്കെട്ടുകളില്‍ നിരവധി വീഡിയോകള്‍ യൂട്യൂബില്‍ ഉണ്ട്.

ബാങ്കോക്ക്, ബാലി തുടങ്ങിയ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച വേളയില്‍ തായ്ലന്‍ഡിലും ഇന്തോനേഷ്യയിലും ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്തതിനെക്കുറിച്ച് ജ്യോതി മല്‍ഹോത്ര സംസാരിക്കുന്നത് കാണാം. വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക ക്രമീകരണങ്ങളുള്ള നിരവധി ബസുകള്‍ ഈ രാജ്യങ്ങളില്‍ ഉണ്ട്. ഈ ബസുകളിലാണ് അവരുടെ മിക്ക യാത്രകളും. സുഖപ്രദമായ സീറ്റുകളും ടോയ്ലറ്റും സൗകര്യങ്ങള്‍ ഉള്‍പ്പെടെ മറ്റ് നിരവധി സവിശേഷതകളും ഈ ബസുകളില്‍ ഉണ്ട്. ആഡംബരത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നതിനാല്‍ ഈ ബസുകളുടെയും ട്രെയിനുകളുടെയും ടിക്കറ്റുകള്‍ വളരെ ചെലവേറിയതാണ്.


 




Similar News