ബംഗ്ലൂരുവിലെ റോയല്‍ ചലഞ്ചേഴ്‌സ് തിക്കും തിരക്കും എടുത്തത് 36 ജീവന്‍; അന്ന് അവിടെ വില്ലനായത് കോലിയും കൂട്ടരും; ഡിസബറില്‍ പുഷ്പ 2വിലെ ദുരന്തം അല്ലു അര്‍ജുനെ പ്രതിനായകനാക്കി; സെപ്റ്റംബറിലെ അവസാന ശനിയില്‍ പ്രതിക്കൂട്ടില്‍ ഇളയ ദളപതി; താരാരാധന അതിരുവിട്ടത് കരൂരില്‍ കണ്ണീരായി; വിജയ് മുങ്ങിയത് ശരിയോ?

Update: 2025-09-28 01:47 GMT

ചെന്നൈ: ജൂണ്‍ 4നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആര്‍സിബി) കന്നി ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലും 37 മരണം ഉണ്ടായത്. നൂറിലേറെപ്പേക്കു പരുക്ക് ഏല്‍ക്കുകയും ചെയ്തു. പുഷ്പ 2 റിലീസിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയേറ്ററിലെത്തിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവവും ഏറെ ചര്‍ച്ചയായി. 2024 ഡിസംബറിലായിരുന്നു ഇത്. ബാംഗ്ലൂരുവിലും ഹൈദരാബാദിലും താരങ്ങളെ കാണാനെത്തിയവരാണ് ദുരന്തമായത്. അതിന് അപ്പുറത്തേക്ക് കരൂരിലെ ദുരന്തം മാറുന്നു. ഇളയ ദളപതി വിജയ് അവിടെ സംഘടിപ്പിച്ചത് രാഷ്ട്രീയ പൊതുയോഗമായിരുന്നു. ഇത് വിവാദത്തിന് മറ്റൊരു തലവും നല്‍കുന്നു. ദുരന്തം അറിഞ്ഞയുടന്‍ വിജയ് സ്ഥലം വിട്ടു. ഇത് ശരിയാണോ എന്ന ചോദ്യവും സജീവം.

'ബെംഗളൂരുവില്‍ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ അപകടമുണ്ടായപ്പോള്‍ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്നു പലരും ആവശ്യപ്പെട്ടു. അതേ യുക്തിയില്‍ ചിന്തിച്ചാല്‍ ഇപ്പോള്‍ വിജയ്യെയും അറസ്റ്റ് ചെയ്യണം'എക്‌സില്‍ ഒരാള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. പുഷ്പ 2ന്റെ തിക്കും തിരക്കും അല്ലു അര്‍ജുന്റേയും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു. കോടതി ജാമ്യം നല്‍കിയതു കൊണ്ടാണ് അല്ലുവിന് അതിവേഗ മോചനം സാധ്യമായത്. കരൂരിലെ ദുരന്തത്തില്‍ വിജയ് അറസ്റ്റിലാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഈ വര്‍ഷം നിരവധി ആള്‍ക്കൂട്ട അപകടങ്ങളാണ് രാജ്യത്തുണ്ടായത്. അതില്‍ ഏറ്റവും ദുരന്തം വിതയ്ക്കുന്നതായി കരൂരിലേത്.

2025 ജനുവരി 8ന് തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനുള്ള കൂപ്പണ്‍ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 3 സ്ത്രീകളടക്കം 6 പേര്‍ മരിച്ചു. 12 പേര്‍ക്കു പരുക്ക്. അതിന് ശേഷം ജനുവരി 29ന് യുപിയിലെ പ്രയാഗ്രാജില്‍ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 30 തീര്‍ഥാടകര്‍ മരിച്ചു. 90 പേര്‍ക്കു പരുക്ക്. ഫെബ്രുവരി 15ന് മഹാകുംഭമേളയ്ക്ക് പ്രയാഗ്രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ 3 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. 18 പേര്‍ക്കു ഗുരുതര പരുക്ക്. മേയ് 3ന് വടക്കന്‍ ഗോവയില്‍ ഷിര്‍ഗാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 2 സ്ത്രീകള്‍ ഉള്‍പ്പെടെ 6 പേര്‍ മരിച്ചു. എഴുപതിലേറെപ്പേര്‍ക്കു പരുക്ക്.

ജൂണ്‍ 29ന് പുരി ജഗന്നാഥ ക്ഷേത്രത്തിനു 3 കിലോമീറ്റര്‍ അകലെയുള്ള ദേവീ ക്ഷേത്രത്തില്‍ ദര്‍ശനത്തിനുള്ള തിരക്കിനിടെ 2 സ്ത്രീകള്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു. 50 പേര്‍ക്കു പരുക്കേറ്റു. ജൂലൈ 27ന് ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 6 പേര്‍ മരിച്ചു. 28 പേര്‍ക്കു പരുക്കേറ്റു. അതായത് 2025ല്‍ ഇതുവരെയുണ്ടായ ആറ് തിക്കും തിരക്കും ഉണ്ടാക്കിയ ദുരന്തങ്ങളും ക്ഷേത്രവും വിശ്വാസവുമായി ബന്ധപ്പെട്ട ഒത്തു ചേരലിനെത്തിയവരായിരുന്നു. ജൂണ്‍ 4നായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആര്‍സിബി) കന്നി ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലും 37 മരണം ഉണ്ടായത്. അന്ന് കോലിയും ടീമും ദുരന്തം അറിഞ്ഞിട്ടും ആഘോഷം തുടര്‍ന്നു. ഇതിനേയും കടത്തി വെട്ടി കരൂരിലെ വിജയ് റാലിയിലെ ദുരന്തം

നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയത് അടുത്തിടെയാണ്. താരത്തിളക്കത്തില്‍നിന്ന് രാഷ്ട്രീയത്തിലേക്കുള്ള ചുവടു മാറ്റത്തിനിടയില്‍ വിജയ്യുടെ മുന്‍പില്‍ അവ്യക്തമായ കുറെ സ്വപ്നങ്ങള്‍മാത്രമാണുള്ളത്. ഇതിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇപ്പോള്‍ അപ്രതീക്ഷിതദുരന്തം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള രാഷ്ട്രീയജീവിതത്തെ എങ്ങനെ ബാധിക്കുമെന്നു പറയാനാവില്ല.

ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ സാധിക്കാത്ത സ്ഥാനത്താണ് ഇപ്പോള്‍ ടിവികെയെ വിജയ് മുന്‍ നിരയിലേക്കു വളര്‍ത്തിക്കൊണ്ടു വന്നത്. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും ടിവികെയെ കൂടുതല്‍ ജനകീയമാക്കി.

Tags:    

Similar News