ഇടുങ്ങിയ സ്ഥലത്തിനു സമീപത്തെ മരക്കൊമ്പുകളിലും കെട്ടിടങ്ങള്‍ക്കു മുകളിലും ധാരാളമാളുകള്‍; താരം് പ്രസംഗിക്കുമ്പോള്‍ ഒരു മരക്കൊമ്പ് ഒടിഞ്ഞ് ചിലര്‍ താഴെ വീണതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം; ആംബുലന്‍സ് വരുന്നത് കണ്ട് 'കൊടി'യെ കുറിച്ച് ചോദിച്ച ഇളയ ദളപതി; കരൂരിലേത് ആള്‍ക്കൂട്ട ദുരന്തം; വിജയ് വില്ലനോ?
ചെന്നൈ: കരൂരില്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. 39 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. തമിഴ് സൂപ്പര്‍ താരം വിജയുടെ രാഷ്ട്രീയ പ്രചരണ യോഗത്തിലായിരുന്നു ദുരന്തം. രാജ്യത്തെ നടുക്കിയ ദുരന്തമായി ഇത് മാറി. 111 പേര്‍ ആശുപത്രിയിലുണ്ട്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്, 17 സ്ത്രീകളും 13 പുരുഷഷന്മാരും മരിച്ചു. മരിച്ച 39 പേരില്‍ 38 പേരേയും തിരിച്ചറിഞ്ഞു. അതിവൈകാരിക രംഗങ്ങളാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച ആശുപത്രിയില്‍ കാണുന്നത്. ഒരു കുഞ്ഞടക്കം 9 കുട്ടികളും മരിച്ചു. രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയശേഷം വിജയ് നടത്തുന്ന ആദ്യ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായിരുന്നു കരൂരിലെ റാലി. ഇളയ ദളപതിയെന്നാണ് വിജയ് അറിയപ്പെടുന്നത്. രാഷ്ട്രീയത്തിലെ വലിയ ദളപതിയാകാനുള്ള നടന്റെ ആഗ്രഹത്തിനിടെയാണ് ഈ നടക്കും ദുരന്തം.
കരൂരിലെ വേലുച്ചാമിപുരത്ത് ശനിയാഴ്ച രാത്രി ഏഴുമണിയോടെ വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ദുരന്തമുണ്ടായത്. റോഡിനോടു ചേര്‍ന്നുള്ള ചെറു മൈതാനത്ത് 15,000 പേര്‍ക്ക് ഇരിക്കാവുന്ന സ്ഥലത്ത് 50,000 പേര്‍ തടിച്ചുകൂടിയിരുന്നു. ഇതാണ് ദുരന്തമായത്. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ആള്‍ക്കൂട്ടത്തിനു നടുവിലേക്കെത്തിയ വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ദുരന്തമുണ്ടായത്. ഇതോടെ വിജയ് പ്രസംഗം അവസാനിപ്പിച്ച് പോലീസ് സഹായം തേടുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ശക്തമായ നടപടികള്‍ സര്‍ക്കാര്‍ എടുക്കുമെന്നാണ് സൂചന.
കരൂരില്‍ ഡിഎംകെ സര്‍ക്കാറിന്റെ വാഗ്ദാന ലംഘനങ്ങളെക്കുറിച്ച് എണ്ണിയെണ്ണി പറഞ്ഞാണ് വിജയ് പ്രസംഗം ആരംഭിച്ചത്. ഡിഎംകെ സര്‍ക്കാര്‍ വിമാനത്താവളം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തതു നടപ്പായില്ലെന്നു വിജയ് പറഞ്ഞു. ഇതിനിടെ ആള്‍ക്കൂട്ടത്തില്‍ അസ്വസ്ഥത തുടങ്ങി. വഴി കൊടുക്കൂ എന്ന് വിജയ് പ്രസംഗിക്കുന്നുണ്ടായിരുന്നു. അതിനിടെ ഒരു ആംബുലന്‍സ് വരുന്നത് കണ്ട് ഇതെന്താ ആംബുലന്‍സില്‍ നമ്മുടെ കൊടി എന്ന് വിജയ് ചോദിക്കുന്നുണ്ട്. തുടര്‍ന്ന് പ്രശ്‌നം മനസ്സിലായതോടെയാണ് എന്തു പറ്റിയെന്നും വെള്ളം കൊടുക്കാനും പറയുന്നത്.
വിജയ് എത്തുന്നതും കാത്ത് കരൂരില്‍ രാവിലെ മുതല്‍ തന്നെ ആളുകള്‍ തടിച്ചുകൂടിയിരുന്നു. ഇടുങ്ങിയ സ്ഥലത്തിനു സമീപത്തെ മരക്കൊമ്പുകളിലും കെട്ടിടങ്ങള്‍ക്കു മുകളിലും ധാരാളമാളുകള്‍ ഉണ്ടായിരുന്നു. വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കേ ഒരു മരക്കൊമ്പ് ഒടിഞ്ഞ് ചിലര്‍ താഴെ വീണതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ പലരും ചൂടുകാരണം മോഹാലസ്യപ്പെട്ടു വീഴുകയുംചെയ്തു. പരിക്കേറ്റവരെയും തളര്‍ന്നുവീണവരെയും ആശുപത്രിയിലെത്തിക്കാന്‍ എത്തിയ ആംബുലന്‍സുകള്‍ ടിവികെ പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷമുണ്ടാവുകയും സ്ഥിതി വഷളാവുകയും ചെയ്തു. താഴെ വീണവരുടെ ശരീരത്തില്‍ ചവിട്ടി മറ്റുള്ളവര്‍ പരക്കം പാഞ്ഞതാണ് ദുരന്തമായത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിര്‍ദേശപ്രകാരം മുന്‍ മന്ത്രി സെന്തില്‍ ബാലാജിയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്. വന്‍ ജനക്കൂട്ടം തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങളോടെയാണ് വിജയ്യുടെ സംസ്ഥാന പര്യടനത്തിന് പോലീസ് അനുമതി നല്‍കിയത്. പ്രശ്നങ്ങളൊഴിവാക്കാന്‍ ടിവികെയും പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അതേസമയം, ഇടുങ്ങിയ സ്ഥലത്ത് പരിപാടി നടത്താന്‍ പോലീസ് നിര്‍ബന്ധിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ടിവികെ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
ശനിയാഴ്ച ഉച്ചയ്ക്ക് നാമക്കലില്‍ നടന്ന വിജയ് പൊതുയോഗത്തിലും ഒട്ടേറെപ്പേര്‍ തളര്‍ന്നു വീണിരുന്നു. സെപ്റ്റംബര്‍ 13-ന് തിരുച്ചിറപ്പള്ളിയിലെ മരക്കടൈ കവലയിലാണ് വിജയ് സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചത്. 20-ന് നാഗപട്ടണത്തായിരുന്നു പൊതുയോഗം. എല്ലായിടത്തും വലിയ ആള്‍ക്കൂട്ടമാണ് ഒഴുകിയെത്തിയത്.